അസം പ്രളയം; മരണ സംഖ്യ 106 കവിഞ്ഞു, 2.95 ലക്ഷത്തിലധികം പേർ ദുരിതാശ്വാസ ക്യാമ്പിൽ
അസം പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 106 കവിഞ്ഞു. വെള്ളിയാഴ്ച 7 മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ബോട്ട് മറിഞ്ഞാണ് 5 പേർ മരിച്ചത്. രണ്ട് പേർ ഒഴുക്കിൽപ്പെട്ട് മരിക്കുകയായിരുന്നു. പ്രളയത്തെ തുടർന്ന് കനത്ത നാശനഷ്ടമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2.95 ലക്ഷത്തിലധികം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. 316 ക്യാമ്പുകളാണ് ഇതുവരെ തുറന്നത്.
24 ജില്ലകളിലായി 12.33 ലക്ഷത്തിലധികം ആളുകളെയാണ് പ്രളയം ബാധിച്ചതെന്ന് സംസ്ഥാന ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. 2406 ഗ്രാമങ്ങളും 32924.32 ഹെക്ടർ കൃഷിയിടങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. 6,67,175 മൃഗങ്ങളെയും വെള്ളപ്പൊക്കം ബാധിച്ചതായി എഎസ്ഡിഎംഎ റിപ്പോർട്ടിൽ പറയുന്നു. കാസിരംഗ ദേശീയ ഉദ്യാനത്തിൽ 174 ലധികം വന്യമൃഗങ്ങൾ ഇതിനോടകം ചത്തിട്ടുണ്ട്. ദേശീയ ഉദ്യാനത്തിലെ 35 ഫോറസ്റ്റ് ക്യാമ്പുകളും വെള്ളത്തിലാണെന്നും അധികൃതർ അറിയിച്ചു.

കച്ചാർ, ധുബ്രി, നാഗോൺ, കാംരൂപ്, ദിബ്രുഗഢ്, ഗോലാഘട്ട്, നാൽബാരി, ബർപേട്ട, ധേമാജി, ശിവസാഗർ, ഗോൾപാറ, ജോർഹത്ത്, മോറിഗാവ്, ലഖിംപൂർ, കരിംഗഞ്ച്, ദരാംഗ്, മജുലി, ബിശ്വനാഥ്, ഹൈലകണ്ടി, ബോംഗൈയൂക്ക്, ദക്ഷിണേന്ത്യൻ, ചിരംഗ്, കാംരൂപ് (എം) തുടങ്ങിയ ജില്ലകളെയാണ് പ്രളയം പ്രധാനമായും ബാധിച്ചത്. ധുബ്രിയിൽ മാത്രം 3.18 ലക്ഷം പേരെ പ്രളയം ബാധിച്ചിട്ടുണ്ട്. കച്ചാറിൽ 1.5 ലക്ഷം പേരേയും ഗോലാഘട്ടിൽ 95,000ത്തോളം പേരും ദുരിതത്തിലാണ്.
സംസ്ഥാനത്തെ പല നദികളിലെയും ജലനിരപ്പ് ഇപ്പോൾ താഴുന്നുണ്ടെങ്കിലും നീംതിഘട്ട്, തേസ്പൂർ, ധുബ്രി എന്നിവിടങ്ങളിൽ ബ്രഹ്മപുത്ര നദി കരകവിഞ്ഞ് ഒഴുകുകയാണ്. ചെനിമാരിയിലെ ബുർഹിദിഹിംഗ് നദി (ഖോവാങ്), നംഗൽമുർഘട്ടിലെ ദിസാങ് നദി, കരിംഗഞ്ചിലെ കുഷിയറ നദി എന്നിവിടങ്ങളിലും അപകടന നിലയ്ക്ക് മുകളിലാണ് ജലനിരപ്പ്.
അസമിൽ ഇന്നലെ റെഡ് അലർട്ട് ആയിരുന്നു. ഇന്ന് ഓറഞ്ച് അലർട്ടാണ്. അതേസമയം പലയിടങ്ങളിലും ഇപ്പോഴും അതീവ ജാഗ്രത നിർദ്ദേശം തുടരുന്നുണ്ട്.












Click it and Unblock the Notifications