അസമില്‍ 1000ത്തിലധികം ഗ്രാമങ്ങള്‍ വെള്ളത്തില്‍; മണ്ണിടിച്ചില്‍... മരണ സംഖ്യ ഉയരുന്നു
പട്‌ന: അപ്രതീക്ഷിത പ്രളയത്തില്‍ മുങ്ങി അസം. സംസ്ഥാനത്തെ 26 ജില്ലകളിലെ 1089 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്. എട്ട് പേര്‍ മരിക്കുകയും അനേകം പേര്‍ കുടുങ്ങിക്കിടക്കുകയും ചെയ്യുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ടെങ്കിലും ഗ്രാമീണ മേഖലകള്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. പലിയടത്തും മണ്ണിടിച്ചിലുണ്ടായതാണ് പ്രതിസന്ധി ഇരട്ടിയാക്കുന്നത്. കൂടാതെ വൈദ്യുതി തടസപ്പെട്ടതും ഗതാഗത സൗകര്യമില്ലാത്തതും വെല്ലുവിളിയാണ്.
കാച്ചര്‍, ഉദല്‍ഗുരി, ദിമ ഹസാവോ, നാഗാവ്, ലഖിംപൂര്‍ എന്നിവിടങ്ങളിലാണ് പ്രളയത്തിലും മണ്ണിടിച്ചിലിലും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നിരവധി പേരെ കാണാനില്ല എന്ന വാര്‍ത്തകളുമുണ്ട്. നാല് ലക്ഷം പേരെയാണ് പ്രളയം ബാധിച്ചിട്ടുള്ളത്. പലപ്പോഴും അപ്രതീക്ഷിത പ്രളയമുണ്ടാകുന്ന സംസ്ഥാനമാണ് അസം. പ്രകൃതി ക്ഷോഭത്തില്‍ വിലപ്പിടിപ്പുള്ള രേഖകള്‍ നശിച്ചുപോകുന്നത് അസം ജനതയെ പതിവായി അലട്ടുന്ന വിഷയമാണ്.
സൈന്യത്തിന്റെ സഹായം സര്‍ക്കാര്‍ തേടിയിട്ടുണ്ട്. അര്‍ധസേനാ വിഭാഗങ്ങളും ദേശീയ ദുരന്ത നിവാരണ സേനയും അഗ്നിശമന സേനയുമെല്ലാം രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. 3500ഓളം പേരെ ഇതുവരെ ഒഴിപ്പിച്ചുവെന്നാണ് വിവരം. 142 ദുരിതാശ്വാസ ക്യാമ്പുകളും 115 വിതരണ കേന്ദ്രങ്ങളും വിവിധ ജില്ലകളിലായി ഒരുക്കിയിട്ടുണ്ട്. 4 ലക്ഷത്തോളം പേരാണ് വിവിധ ക്യാമ്പുകളില്‍ കഴിയുന്നത്.
'നിഗമനങ്ങള്‍ പോര; തെളിവ് എവിടെ?'... ദിലീപ് കേസില്‍ ഇന്ന് നിര്‍ണായക ദിനം, അറസ്റ്റ് ബോധിപ്പിക്കും
കോപിലി നദി കരകവിഞ്ഞൊഴുകുന്നത് ഇപ്പോഴും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ദിസാങ്, ബാരക്, കുശിയാര നദികളിലും ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്. വരുംദിവസങ്ങളിലും മഴ പെയ്യുമെന്നാണ് കാലാവസ്ഥാന നിരീക്ഷണ കേന്ദ്രം ബുധനാഴ്ച അറിയിച്ചിട്ടുള്ളത്. പതിവില്‍ കവിഞ്ഞ മഴ ഇപ്പോള്‍ തന്നെ മേഖലയില്‍ ലഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയ്ക്ക് ശേഷം നേരിയ തോതില്‍ കാലാവസ്ഥ മെച്ചപ്പെടുമെന്നാണ് പ്രവചനം.
Recommended Video