അസമിൽ ഭൂരഹിതരായ 40,000 തദ്ദേശീയർക്ക് ഭൂമി നൽകാനൊരുങ്ങി സർക്കാർ
ഗുവാഹത്തി: സംസ്ഥാനത്തെ 40,000ത്തിലധികം വരുന്ന ഭൂരഹിതര്‍ക്ക് പട്ടയം നല്‍കാനൊരുങ്ങി അസം സര്‍ക്കാര്‍. ജനുവരി 28ന് നല്‍കാനാണ് തീരുമാനം. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ അധ്യക്ഷനായ റവന്യൂ ദുരന്തനിവാരണ വകുപ്പിന്റെ അവലോകന യോഗത്തിലാണ് തീരുമാനം.
പുതിയ പൗരത്വ നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം നടക്കുന്നതിനിടെയാണ് അസം സര്‍ക്കാരിന്റെ തീരുമാനം പുറത്ത് വന്നിരിക്കുന്നത്. മാത്രമല്ല ഏറ്റവും അക്രമാസക്തമായ സമരങ്ങള്‍ക്ക് സാക്ഷിയായ സംസ്ഥാനം കൂടിയാണ് അസം. ജനങ്ങളുടെ പ്രതിഷേധം തണുപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇപ്പോഴത്തെ ഉത്തരവെന്ന് കരുതുന്നു.

ഒരു ലക്ഷം ഭൂരഹിതരായ തദ്ദേശവാസികള്‍ക്ക് ഭൂമി പട്ടയം നല്‍കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഇതിന്റെ ആദ്യ ഘട്ടമെന്നോണമാണ് 40000 പേര്‍ക്ക് പട്ടയം നല്‍കാനുള്ള തീരുമാനം. പിന്നീടുള്ള ഘട്ടങ്ങളില്‍ മറ്റ് ഗുണഭോക്താക്കള്‍ക്ക് പട്ടയം നല്‍കാന്‍ മുഖ്യമന്ത്രി വകുപ്പിന് നിര്‍ദ്ദേശം നല്‍കി.
സംസ്ഥാനത്തെ 160 ക്ഷേത്രങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പതിവ് വാര്‍ഷിക വേതനത്തിന് പുറമേ പ്രതിവര്‍ഷം രണ്ട് ലക്ഷം രൂപ കൊടുക്കാനും യോഗത്തില്‍ തീരുമാനമായി. സാമ്പത്തികമായി ദുര്‍ബല വിഭാഗങ്ങളിലുള്ള ആളുകള്‍ക്ക് വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനായി 10 ഗ്രാം സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുന്ന പണം നല്‍കുന്ന അരുന്ധതി സ്വര്‍ണ്ണ പദ്ധതി മാര്‍ച്ച് ആദ്യ വാരത്തില്‍ ആരംഭിക്കുമെന്നും യോഗത്തില്‍ അറിയിച്ചു.












Click it and Unblock the Notifications