എൻആർസി സൈറ്റില്‍ നിന്നും ആസാമിലെ പൗരത്വ വിവരങ്ങൾ അപ്രത്യക്ഷം! ദുരൂഹമെന്ന് കോൺഗ്രസ്
ഗുവാഹട്ടി: ആസാമിലെ ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട വിരങ്ങള്‍ എന്‍ആര്‍സിയുടെ ഔദ്യോഗിക വെബ് സൈറ്റില്‍ നിന്നും അപ്രത്യക്ഷമായതായി റിപ്പോര്‍ട്ടുകള്‍. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ സുപ്രീം കോടതി നിര്‍ദേശ പ്രകാരം പ്രസിദ്ധീകരിച്ച പൗരത്വ ഡാറ്റയാണ് സൈറ്റില്‍ നിന്നും കാണാതായിരിക്കുന്നത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
പൗരത്വ രേഖകളിലെ വിവരങ്ങള്‍ സുരക്ഷിതമാണെന്നും ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണമാണ് വെബ്‌സൈറ്റില്‍ രേഖകള്‍ കാണാന്‍ സാധിക്കാത്തത് എന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരിക്കുന്നത്. പ്രശ്‌നം ഉടനെ തന്നെ പരിഹരിക്കപ്പെടുമെന്നും ആഭ്യന്തര മന്ത്രാലയം വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ആസാമിൽ പൗരത്വ പട്ടികയിൽ നിന്നും പുറത്താക്കപ്പെട്ടവർ നൽകിയ പരാതി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
എന്‍ആര്‍സി ഡാറ്റയ്ക്കുളള ക്ലൗഡ് സര്‍വ്വീസ് നല്‍കിയിരുന്നത് ഐടി കമ്പനിയായ വിപ്രോയാണ്. വിപ്രോയുമായുളള കരാര്‍ പുതുക്കാത്തത് കൊണ്ടാണ് വിവരങ്ങള്‍ കാണാത്തത് എന്ന് എന്‍ആര്‍സി സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ഹിതേഷ് ദേവ് ശര്‍മ വ്യക്തമാക്കി. www.nrcassam.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ ആസാമില്‍ പൗരത്വ പട്ടികയില്‍ ഉള്‍പ്പെടുന്നതും അല്ലാത്തതുമായ ആളുകളുടെ മുഴുവന്‍ വിവരങ്ങളും അപ്ലോഡ് ചെയ്തിരുന്നു. 2019 ഓഗസ്റ്റ് 31 മുതലാണ് വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് വെബ്‌സൈറ്റില്‍ ലഭ്യമായിത്തുടങ്ങിയത്.
വിപ്രോയുമായി ഒക്ടോബര്‍ വരെയാണ് കരാര്‍ ഉണ്ടായിരുന്നത്. ഈ കരാര്‍ അവസാനിച്ചതിന് ശേഷം എന്‍ആര്‍സി മുന്‍ കോര്‍ഡിനേറ്റര്‍ അത് പുതുക്കിയിരുന്നില്ല. തുടര്‍ന്നാണ് ഡിസംബര്‍ 15 മുതല്‍ സൈറ്റില്‍ നിന്ന് ഡാറ്റ അപ്രത്യക്ഷമായത് എന്നും ഇത് സംബന്ധിച്ച് വിപ്രോയ്ക്ക് കത്തെഴുതിയിട്ടുണ്ടെന്നും ഹിതേഷ് ദേവ് ശര്‍മ വ്യക്തമാക്കി. വിപ്രോ തടസ്സം നീക്കുന്നതോടെ രണ്ടോ മൂന്നോ ദിവസത്തിനുളള പ്രശ്‌നം പരിഹരിക്കപ്പെടും എന്നും ശര്‍മ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.ആസാമില്‍ മാത്രമാണ് കേന്ദ്രം ഇതുവരെ എന്‍ആര്‍സി നടപ്പിലാക്കിയിരിക്കുന്നത്. പൗരത്വ പട്ടികയില്‍ നിന്ന് 19 ലക്ഷം പേരാണ് പുറത്തായിരിക്കുന്നത്.