മുന്‍ രാഷ്ട്രപതിയുടെ ബന്ധുക്കള്‍ക്കും പൗരത്വമില്ല; ബിജെപി സര്‍ക്കാരിന്റെ പട്ടികക്കെതിരെ പ്രതിഷേധം!!
ഗുവാഹത്തി: അസമില്‍ താമസിക്കുന്നവരില്‍ ആരൊക്കെയാണ് ഇന്ത്യന്‍ പൗരന്‍മാര്‍, ആരൊക്കെയാണ് പൗരന്‍മാരല്ലാത്തവര്‍ എന്ന് വേര്‍ത്തിരിക്കുന്ന പട്ടിക ബിജെപി സര്‍ക്കാര്‍ കഴിഞ്ഞദിവസം പുറത്തിറക്കി. ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നാണ് പട്ടികയുടെ പേര്. അപേക്ഷ നല്‍കിയ 40 ലക്ഷം പേരെ ഒഴിവാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. മുസ്ലിംകളെയും ഹിന്ദുക്കളെയും ഭിന്നിപ്പിച്ച് ഭരിക്കാനാണ് ബിജെപി പുതിയ പട്ടികയിലൂടെ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ആരോപിക്കുന്നു. ബംഗാളികള്‍ക്കെതിരെയാണ് ബിജെപിയുടെ നീക്കമെന്ന് മമതാ ബാനര്‍ജി കുറ്റപ്പെടുത്തുന്നു. വിമര്‍ശനങ്ങള്‍ വിവിധ കോണുകളില്‍ നിന്ന് ഉയരവെയാണ് ഗുരുതരമായ പിഴവ് പുറത്തുവന്നിരിക്കുന്നത്. മുന്‍ രാഷ്ട്രപതിയുടെ ബന്ധുക്കളാരും പട്ടികയിലില്ല. വിവരങ്ങള്‍ ഇങ്ങനെ....
ഫഖറുദ്ദീന്‍ അലി അഹ്മദിന്റെ ബന്ധുക്കള്‍
മുന്‍ രാഷ്ട്രപതി ഫഖറുദ്ദീന്‍ അലി അഹ്മദിന്റെ ബന്ധുക്കളെയാണ് പൗരന്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താതിരുന്നത്. പട്ടിക പരിശോധിച്ച ശേഷമാണ് കുടുംബം ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. മുന്‍ രാഷ്ട്രപതിയുടെ സഹോദരന്‍ ലഫ്. ഇഖ്‌റാമുദ്ദീന്‍ അലി അഹ്മദിന്റെ കുടുംബത്തെയാണ് പാടേ തഴഞ്ഞത്.
കാമരൂപ് ജില്ലക്കാര്‍
അസമിലെ കാമരൂപ് ജില്ലയിലുള്ള റാന്‍ഗിയയിലാണ് ഇഖ്‌റാമുദ്ദീന്റെ ബന്ധുക്കള്‍ താമസിക്കുന്നത്. വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്നവരാണ് കുടുംബം. കുടുംബത്തിലെ ആരും പട്ടികയില്‍ ഇടംപിടിച്ചില്ലെന്ന് ഇഖ്‌റാമുദ്ദീന്റെ മകന്‍ സിയാഉദ്ദീന്‍ പറയുന്നു. പുതിയ അപേക്ഷ സമര്‍പ്പിക്കാനിരിക്കുകയാണ് കുടുംബം.
40 ലക്ഷം പേരെ ഒഴിവാക്കി
പാര്‍ലമെന്റില്‍ വന്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് സംഭവം. പട്ടികയില്‍ നിന്ന് 40 ലക്ഷം പേരെ ഒഴിവാക്കിയത് മനപ്പൂര്‍വമാണെന്നും എന്ത് അടിസ്ഥാനത്തിലാണ് ഇത്രയും ജനങ്ങള്‍ പൗരന്‍മാരല്ലെന്ന് പറയുന്നതെന്നും പ്രതിപക്ഷം ചോദിക്കുന്നു. എന്നാല്‍ പ്രതിപക്ഷത്തിന്റെ നിലപാട് ചോദ്യം ചെയ്ത് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രംഗത്തെത്തി.
തൃണമൂല്‍ കോണ്‍ഗ്രസ് നോട്ടീസ് നല്‍കി
എല്ലാ നടപടികളും നിര്‍ത്തിവച്ച് പൗരത്വ പട്ടിക സംബന്ധിച്ച് ചര്‍ച്ച നടത്തണമെന്നാവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് ലോക്‌സഭയില്‍ കത്ത് നല്‍കി. സര്‍വകക്ഷി യോഗം വിളിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അസമിലെ ജനങ്ങളെ മത്രമല്ല, ബംഗ്ലാദേശുമായും ബന്ധം വഷളാകുന്ന പട്ടികയാണ് പുറത്തിറക്കിയിരിക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
പ്രതിപക്ഷം നുഴഞ്ഞുകയറ്റക്കാര്‍ക്കൊപ്പം
തൃണമൂല്‍ കോണ്‍ഗ്രസാണ് പാര്‍ലമെന്റിലെ പ്രതിഷേധത്തിന് മുന്നില്‍ നില്‍ക്കുന്നത്. അമിത് ഷായുടെ പ്രതികരണം ഏറെ വിവാദമായി. യുപിഎ ചെയ്യാത്തതാണ് എന്‍ഡിഎ സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അമിത് ഷാ പറഞ്ഞു. പ്രതിപക്ഷം വിദേശകളായ നുഴഞ്ഞുകയറ്റക്കാര്‍ക്കൊപ്പമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യസഭാ നടപടികള്‍ ബഹളത്തെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
ബിജെപിയുടെ തന്ത്രം
അസമിലെ പുതിയ പൗരത്വ കരട് രേഖ ബിജെപി സര്‍ക്കാര്‍ ആവിഷ്‌കരിച്ച തന്ത്രമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി ആരോപിച്ചു. ബിജെപി സര്‍ക്കാര്‍ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുകയാണ്. സ്വന്തം രാജ്യത്ത് അഭയാര്‍ഥികളാകേണ്ടി വരികയാണ് ജനങ്ങളെന്നും അവര്‍ പറഞ്ഞു.
ഭൂരിഭാഗവും ഇന്ത്യക്കാര്‍
വിഷയം ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങുമായി ചര്‍ച്ച ചെയ്യുമെന്നും മമത പറഞ്ഞു. തങ്ങള്‍ക്ക് വോട്ട് ചെയ്യില്ലെന്ന് ഉറപ്പുള്ളവരെയാണ് പൗരത്വ പട്ടികയില്‍ നിന്ന് ബിജെപി ഭരണകൂടം പുറത്താക്കിയത്. ഒട്ടേറെ പേരെ വിദേശികളെന്ന് മുദ്രകുത്തി നാടുകടത്തുകയാണ്. അതില്‍ സ്ത്രീകളും കുട്ടികളുമെല്ലാമുണ്ട്. ബംഗാളികളും ബിഹാറികളും ഹിന്ദുക്കളും മുസ്ലിംകളുമുണ്ട്. അവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്നും മമത പറഞ്ഞു.
അന്തിമ രേഖയല്ലെന്ന് സര്‍ക്കാര്‍
ആഭ്യന്തര മന്ത്രിയെ കണ്ട ശേഷം പ്രധാനമന്ത്രിയെയും കാണുമെന്നും മമത പറഞ്ഞു. അസമിലെ ദേശീയ പൗരത്വ രജിസ്‌ട്രേഷന്റെ പുതിയ കരട് രേഖ പുറത്തിറക്കിയതുമായി ബന്ധപ്പെട്ടാണ് വിവാദം. 1951ന് ശേഷം ആദ്യമായിട്ടാണ് പട്ടിക പുതുക്കുന്നത്. എന്നാല്‍ പുറത്തിറക്കിയത് കരട് രേഖ മാത്രമാണെന്നും അന്തിമ പൗരത്വ രേഖയല്ലെന്നും ആക്ഷേപമുള്ളവര്‍ക്ക് അധികൃതരെ സമീപിക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഖത്തറിനെ അപമാനിക്കാന്‍ നീക്കം; ഫുട്‌ബോള്‍ മല്‍സരവേദി മാറ്റാനും ശ്രമം!! ദുരൂഹ നീക്കങ്ങള്‍