അസം ആക്രമണത്തില്‍ മരണം 76, നാല് ജില്ലകളില്‍ കര്‍ഫ്യൂ
ഗുവാഹട്ടി: അസമില്‍ ബോഡോ തീവ്രവാദികളുടെ ആക്രമണത്തിലും പോലീസ് നടത്തിയ പ്രത്യാക്രമണങ്ങളിലുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 76 ആയി. തുടര്‍ന്നും അക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനങ്ങള്‍ വീട് വിട്ട് ഓടുകയാണ്.
സ്‌കൂളുകളിലും പള്ളികളിലും ആണ് പ്രദേശവാസികള്‍ അഭയം തേടുന്നത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും ആദിവാസികളാണ്.
തീവ്രവാദികള്‍ നടത്തിയ വെടിവപ്പില്‍ 64 പേരാണ് കൊല്ലപ്പെട്ടത്. പ്രതിഷേധപ്രകടനം നടത്തിയ ആദിവാസികള്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ആദിവാസികള്‍ തീവ്രവാദികള്‍ക്ക് നേര്‍ക്ക് നടത്തിയ ആക്രമണത്തില്‍ അഞ്ച് തീവ്രവാദികളും കൊല്ലപ്പെട്ടു.
അക്രമം അരങ്ങേറിയ സോനിത്പൂര്‍, കൊക്രജര്‍ ജില്ലകളില്‍ കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. രോഷാകുലരായ ആദിവാസികള്‍ ബോഡോ വിഭാഗക്കാരെ തിരഞ്ഞ് പിടിച്ച് ആക്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് ബോഡോ വിഭാഗക്കാരെ തലയറുത്ത് കൊന്നതായും വാര്‍ത്തകള്‍ പുറതത് വരുന്നുണ്ട്.
സോനിത്പുര്‍, കൊക്രജര്‍, ചിരംഗ്, ഉദുല്‍ഗുരി എന്നീ ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. അയ്യായിരം കേന്ദ്ര സേനാംഗങ്ങളെ ആണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. അസം പോലീസിന്റെ പരാജയമാണ് ബോഡോ തചീവ്രവാദി ആക്രമണത്തിന് കാരണമെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോ ലാന്‍ഡ്(സോങ്ബിജിത്ത്) ആണ് ആദിവാസികള്‍ക്ക് നേര്‍ക്ക് ആക്രമണം അഴിച്ചുവിട്ടത്.