ഒരുവര്‍ഷത്തോളം തടങ്കലില്‍, ഇന്ത്യക്കാരല്ലെന്ന് അധിക്ഷേപം, ഒടുവില്‍ നൂറിനും കുടുംബത്തിനും പൗരത്വം!!
ഗുവാഹത്തി: ഒരുവര്‍ഷത്തോളം കരുതല്‍ തടങ്കല്‍ കേന്ദ്രത്തില്‍. വിളിപ്പേരാണെങ്കില്‍ അനധികൃത കുടിയേറ്റക്കാരെന്നും, ഒടുവില്‍ മുഹമ്മദ് നൂര്‍ ഹുസൈനും കുടുംബത്തിനും പൗരത്വം കിട്ടി. ഒപ്പം അര്‍ഹിച്ച സ്വാതന്ത്ര്യവും. പുതുവത്സര ദിനത്തില്‍ തന്നെ ഈ സൗഭാഗ്യം തേടിയെത്തി. നേരത്തെ ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍ നടത്തിയ പരിശോധനയില്‍ നൂര്‍ ഹുസൈനെയും ഭാര്യ സാഹിറ ബീഗത്തെയും അവരുടെ രണ്ട് ചെറിയ കുട്ടികളെയും ഇന്ത്യക്കാരല്ലെന്ന് മുദ്ര കുത്തിയിരുന്നു. അതേ ട്രൈബ്യൂണലാണ് ഇപ്പോള്‍ ഇവരെ ഇന്ത്യക്കാരായി പ്രഖ്യാപിച്ചിരിക്കുന്നത്. ഞങ്ങള്‍ ഇന്ത്യക്കാരെന്ന നിലയില്‍ അഭിമാനിക്കുന്നവരാണ്. അസമില്‍ നിന്നുള്ളവരാണെന്നും നൂര്‍ ഹുസൈന്‍ പറയുന്നു.
ഞങ്ങളെ ബംഗ്ലാദേശികളെന്ന് തെറ്റായി അവര്‍ മുദ്രകുത്തുകയായിരുന്നു. ഞങ്ങള്‍ അനധികൃതമായി അതിര്‍ത്തി കടന്നുവന്നവരാണെന്ന് പറഞ്ഞു. ഇത് എങ്ങനെയാണ് സാധ്യമാകുക. ഞാന്‍ ഇവിടെയാണ് ജനിച്ചതെന്ന് നൂര്‍ ഹുസൈന്‍ പറയുന്നു. ഗുവാഹത്തിയില്‍ റിക്ഷാ ജോലിക്കാരനാണ് നൂര്‍. ഉഡല്‍ഗുരി ജില്ലയിലെ ലാഡോങ് ഗ്രാമത്തില്‍ നിന്നാണ് ഹുസൈന്‍ ഗുവാഹത്തിയിലെത്തിയത്. നൂറിന്റെ പിന്‍മുറക്കാരുടെ പേരുകള്‍ എന്‍ആര്‍സി പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. പിതാവിന്റെയും മുതുമുത്തച്ഛന്‍മാരുടെയും പേരുകള്‍ 1965ലെ വോട്ടര്‍ പട്ടികയിലുണ്ട്. സാഹിറയുടെ പിതാവും ഇതേ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. 1966ലെ വോട്ടര്‍ പട്ടികയില്‍ സാഹിറയുടെ പിതാവിന്റെ പേരുമുണ്ട്.
ഭൂരേഖകള്‍ കാലപ്പഴക്കം ചെന്നത് അടക്കം ഇവരുടെ കൈവശമുണ്ട്. 1958-59 കാലത്തെ ഭൂരേഖകളാണ് ഇവരുടെ കൈവശമുള്ളത്. 1971 മാര്‍ച്ച് 24ന് മുമ്പ് ഇന്ത്യയിലെത്തിയവര്‍ക്കാണ് പൗരത്വത്തിന് യോഗ്യതയുള്ളത്. ഇതൊക്കെ നൂറിന്റെയും ബീഗത്തിന്റെയും പൗരത്വത്തിന് അര്‍ഹമായ കാര്യങ്ങളാണ്. എന്നാല്‍ ഗുവാഹത്തി പോലീസ് ഇതൊന്നും കണക്കിലെടുത്തില്ല. 2017ല്‍ ഇവരുടെ പൗരത്വത്തെ കുറിച്ചായി അന്വേഷണം. ബീഗത്തിന്റെ കേസ് ആദ്യം കാംരൂപിലേക്ക് മാറ്റി. പിന്നാലെ തന്നെ നൂറിന്റെ കേസും ഇതേ ഇടത്തേക്ക് കൊണ്ടുവന്നു. എന്താണ് ചെയ്യുകയെന്ന് പോലും അറിയില്ലായിരുന്നുവെന്ന് നൂര്‍ പറയുന്നു.
നൂര്‍ ഹുസൈന്‍ നാലായിരം രൂപ കൊടുത്താണ് അഭിഭാഷകനെ വെച്ചത്. ട്രിബ്യൂണലില്‍ നൂറിന്റെ ഭാര്യയ്ക്ക് അഭിഭാഷകനില്ലായിരുന്നു. 2018 ഓഗസ്റ്റില്‍ നൂറിന്റെ അഭിഭാഷകന്‍ കേസില്‍ നിന്ന് പിന്മാറി. പലപ്പോഴും ഹാജരാവാന്‍ പോലും ഇയാള്‍ തയ്യാറായിരുന്നില്ല. തന്റെ ഫീസ് നൂറിന് താങ്ങാന്‍ സാധിക്കില്ലെന്ന് അഭിഭാഷകന്‍ പറഞ്ഞു. അതുകൊണ്ടാണ് പിന്‍മാറുന്നതെന്നും പറഞ്ഞു. ഗുവാഹത്തിയിലേക്ക് രക്ഷപ്പെടാനാണ് എന്നോട് അയാള്‍ പറഞ്ഞത്. അല്ലെങ്കില്‍ പോലീസ് അറസ്റ്റ് ചെയ്യുമെന്നും പറഞ്ഞു. എന്താണ് ഞാന്‍ ചെയ്ത കുറ്റമെന്നാണ് ആ അഭിഭാഷകനോട് ഞാന്‍ ചോദിച്ചതെന്ന് നൂര്‍ പറയുന്നു.
2018 മാര്‍ച്ച് 30ന് നൂര്‍ വിദേശിയാണെന്ന് ട്രൈബ്യൂണല്‍ വിധിച്ചു. മെയ് 29ന് ബീഗം വിദേശിയാണെന്നും അതേ ട്രൈബ്യൂണല്‍ വിധിച്ചു. കാരണം ഒരാള്‍ വിദേശിയല്ലെന്ന് തെളിയിക്കേണ്ട ബാധ്യത അയാളില്‍ നിക്ഷിപ്തമാണ്. ജൂണില്‍ ഇവര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്യും. അതിഭീകരമായിരുന്നു അവസ്ഥ. കുട്ടികളെ നോക്കാന്‍ ആരുമില്ല. ഇവരുടെ ബന്ധുക്കള്‍ ഗ്രാമത്തിലായിരുന്നു. ഇതോടെ കുട്ടികളെ തടങ്കല്‍ കേന്ദ്രത്തിലേക്ക് കൊണ്ടുവരേണ്ടി വന്നു. മൂത്ത മകന്‍ ഷാജഹാന് സ്‌കൂള്‍ വിദ്യാഭ്യാസം പോലും മുടങ്ങി.
ഇവരുടെ ബന്ധുക്കള്‍ പിന്നീട് അമന്‍ വദൂദ് എന്ന മനുഷ്യാവകാശ പ്രവര്‍ത്തകനുമായി ബന്ധപ്പെട്ടു. വദൂദും രണ്ട് അഭിഭാഷകരുമാണ് പിന്നീട് ഗുവാഹത്തി ഹൈക്കോടതിയില്‍ കേസ് നടത്തിയത്. ഒക്ടോബര്‍ ഒമ്പതിന് ഇത് വീണ്ടും പരിശോധിക്കാന്‍ കോടതി ആവശ്യപ്പെട്ടു. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ ഇവര്‍ക്ക് ജാമ്യം കിട്ടി. ഇപ്പോള്‍ അവര്‍ ഇന്ത്യന്‍ പൗരന്‍മാരുമായി പ്രഖ്യാപിച്ചു. ഇതോടെ വന്‍ ആഘോഷമാണ് നടന്നത്. വദൂദ് അവസാനം നൂറിന്റെ മകനോട് നിനക്ക് വളരുമ്പോള്‍ ആരാവണമെന്നായിരുന്നു ചോദിച്ചത്. അഭിഭാഷകന്‍ എന്ന അവന്റെ മറുപടിയില്‍ എല്ലാമുണ്ടായിരുന്നു.