ഇന്ത്യയുടെ പിതാവ് പരാമർശം: ഡൊണാള്‍ഡ് ട്രംപ് ഗാന്ധിയുടെ പാരമ്പര്യത്തെ അപമാനിച്ചുവെന്ന് ഒവൈസി
ഇന്ത്യയുടെ പിതാവ് പരാമർശം: ഡൊണാള്‍ഡ് ട്രംപ് ഗാന്ധിയുടെ പാരമ്പര്യത്തെ അപമാനിച്ചുവെന്ന് ഒവൈസി,
മുംബൈ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഗാന്ധിയുടെ പാരമ്പര്യത്തെ അപമാനിച്ചുവെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്ലിമീന്‍ പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഒവൈസി. പ്രധാനമന്ത്രി മോദിയെ 'ഇന്ത്യയുടെ പിതാവ്' എന്ന് വിളിക്കണമെന്ന ട്രംപിന്റെ അഭിപ്രായത്തിനെതിരെയാണ് ഒവൈസിയുടെ പ്രതികരണം. ട്രംപിന്റെ അഭിപ്രായത്തെ പുച്ഛിച്ച ഒവൈസി പ്രധാനമന്ത്രിയെ മഹാത്മാഗാന്ധിയുമായി തുലനം ചെയ്ത ട്രംപിന് ഗാന്ധിയെക്കുറിച്ചോ ലോകത്തെക്കുറിച്ചോ ഒന്നും അറിയില്ലെന്ന് ഒവൈസി പറഞ്ഞു. ത്യാഗം, ദയ, സ്‌നേഹം എന്നിവയിലൂടെയാണ് ഗാന്ധി ഈ പദവി നേടിയത്, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രധാനികളായ ജവഹര്‍ലാല്‍ നെഹ്റു, സര്‍ദാര്‍ പട്ടേല്‍ എന്നിവര്‍ക്ക് പോലും ഒരിക്കലും ഈ പദവി നല്‍കിയിട്ടില്ലെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു.
''അദ്ദേഹം സാക്ഷരനല്ല, ഇന്ത്യയെക്കുറിച്ച് അദ്ദേഹത്തിനറിയില്ല. ഗാന്ധിയെയോ ലോകത്തെയോ കുറിച്ച് അറിയില്ല. അറിയാമായിരുന്നെങ്കില്‍ അത്തരം വ്യാജപരാമര്‍ശങ്ങള്‍ നടത്തില്ലായിരുന്നു. ഗാന്ധിക്ക് രാഷ്ട്രപിതാവ് എന്ന പദവി ലഭിച്ചത് അദ്ദേഹത്തിന്റെ ത്യാഗവും ദയയും സ്‌നേഹവും കൊണ്ടാണ്. ഇതുപോലുള്ള പദവികള്‍ മറ്റൊരാള്‍ക്ക് നല്‍കാനാവില്ല. പണ്ഡിറ്റ് നെഹ്റുവും സര്‍ദാര്‍ പട്ടേലും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതികായന്മാരാണ്, എന്നാല്‍ അവരെ പോലും ഒരിക്കലും അങ്ങനെ വിളിച്ചിട്ടില്ല''. ഇതായിരുന്നു ഒവൈസിയുടെ വാക്കുകള്‍. അതേസമയം മോദിയെ 'എല്‍വിസ് പ്രെസ്ലി' എന്ന് വിളിച്ചതിനോട് ഒവൈസി യോജിച്ചു. അമേരിക്കന്‍ ഗായകനെപ്പോലെ തന്റെ പ്രസംഗങ്ങളിലൂടെ ഒരു വലിയ ജനക്കൂട്ടത്തെ കൂട്ടാന്‍ മോദി പ്രാപ്തനാണ്. എന്നാല്‍ ഒരിക്കലും രാഷ്ട്രപിതാവെന്ന് വിളിക്കാനാകില്ലെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയിലാണ് മോദി ഇന്ത്യയെ ഒരുമിപ്പിച്ചുവെന്നും അതിനാല്‍ അദ്ദേഹത്തെ രാഷ്ട്രപിതാവെന്ന് വിളിക്കണമെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. മോദിയെ പ്രശംസിച്ച ട്രംപ് അദ്ദേഹത്തെ ക്രൗഡ് പുള്ളറും അമേരിക്കന്‍ ഗായകനുമായ എല്‍വിസ് പ്രെസ്ലിയുമായും താരതമ്യപ്പെടുത്തി.