ചീഫ് സെക്രട്ടറിയെ മർദ്ദിച്ച സംഭവം: ആപ്പ് എംഎൽഎ അറസ്റ്റിൽ, രാജ് നാഥ് സിംഗ് റിപ്പോർട്ട് തേടി
ദില്ലി: ചീഫ് സെക്രട്ടറിയെ മർദിച്ച സംഭവത്തിൽ ആപ്പ് എംഎൽഎ അറസ്റ്റിൽ. ചൊവ്വാഴ്ച രാത്രിയാണ് ദില്ലി പോലീസ് ആപ്പ് എംഎൽഎ പ്രകാശ് ജർവാലിനെ അറസ്റ്റ് ചെയ്തത്. ചീഫ് സെക്രട്ടറി അൻഷു പ്രകാശിനെ മുഖ്യമന്ത്രി മന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ വച്ച് മർദ്ദിച്ച സംഭവത്തിലാണ് അറസ്റ്റ്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. തിങ്കളാഴ്ച രാത്രി മുഖ്യമന്ത്രിയുടെ വസതിയിൽ യോഗത്തിനെത്തിയവര്‍ക്ക് സംഭവത്തിൽ പങ്കുണ്ടെന്നും ഗൂഡാലോചന നടത്തി മുൻകൂട്ടി നിശ്ചയിക്കപ്പെട്ട പ്രകാരമായിരുന്നു ആക്രമണമെന്നുമാണ് പ്രകാശ് ആരോപിക്കുന്നത്. ജാതീമായി അധിക്ഷേപിക്കാന്‍ ശ്രമിച്ച സംഭവത്തിൽ എസ് സി-എസ്ടി കമ്മീഷന് പ്രകാശ് പരാതി നല്‍കിയതിന് പിന്നാലെയാണ് ദില്ലി പോലീസ് എംഎൽഎയെ അറസ്റ്റ് ചെയ്യുന്നത്.
അൻഷു പ്രകാശിന്റെ പരാതിയിൽ കേസെടുത്ത പോലീസ് ആപ്പ് എംഎൽഎയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മുഖ്യമന്ത്രിയുടെ വസതിയിൽ യോഗത്തിൽ പങ്കെടുത്ത 11 എംഎൽഎമാർക്കും അരവിന്ദ് കെജ്രിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമാണ് യോഗത്തിൽ പങ്കെടുത്തത്. ആപ്പിന്റെ പ്രവർത്തന നേട്ടങ്ങൾ സംബന്ധിച്ച ടിവി പരസ്യങ്ങള്‍ സംബന്ധിച്ച പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല എങ്കിൽ കള്ളക്കേസിൽപ്പെടുത്തി കുടുക്കുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയെന്നും അൻഷു പ്രകാശ് അവകാശപ്പെടുന്നു.
പരസ്യ സംബന്ധമായ കാര്യങ്ങൾ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി മുഖ്യമന്ത്രിയുടെ വസതിയിൽ വിളിച്ചുചേർത്ത യോഗത്തിലായിരുന്നു സംഭവം. കൂടിക്കാഴ്ചക്കിടെ ചീഫ് സെക്രട്ടറിയെ കയ്യേറ്റം ചെയ്തുവെന്നാണ് ആപ്പ് എംഎൽഎമാർക്കെതിരെയുള്ള ആരോപണം. എന്നാൽ എംഎഎൽമാർക്കെതിരെയുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം.
സംഭവത്തില്‍ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷൻ പ്രതിനിധികൾ ചൊവ്വാഴ്ച രാവിലെ ലഫ്. ഗവർണറെ കണ്ടിരുന്നു. കുറ്റക്കാരായ എംഎൽഎമാർക്കെതിരെ നടപടി സ്വീകരിക്കുന്നത് വരെ മുഖ്യമന്ത്രിയോ മന്ത്രിമാരോ വിളിച്ചു ചേർക്കുന്ന യോഗങ്ങളിൽ പങ്കെടുക്കരുതെന്ന നിലപാടാണ് ഐഎഎസ് ഉദ്യോഗസ്ഥർ സ്വീകരിച്ചിട്ടുള്ളത്. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലഫ്. ഗവര്‍ണറോട് റിപ്പോർട്ട് തേടുകയും ചെയ്തിട്ടുണ്ട്. ചീഫ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഉദ്യോഗസ്ഥർക്ക് ഭയമില്ലാതെ ജോലി ചെയ്യുന്നതിനുള്ള അവസരം ഒരുക്കേണ്ടതുണ്ടെന്നും പറഞ്ഞിരുന്നു.