രണ്ടിടത്ത് പോരാട്ടം കടുപ്പിച്ചത് മായാവതി; കോൺഗ്രസ്-ബിഎസ്പി സഖ്യം തിരഞ്ഞെടുപ്പ് ചിത്രം മാറ്റിയേനെ
മധ്യപ്രദേശ്: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എത്തിയ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്. തിരഞ്ഞെടുപ്പിന് മുൻപുണ്ടായ രാഷ്ട്രീയ നീക്കങ്ങളുടെ വിലയിരുത്തലുകൾ കൂടിയാണ് ഈ ഫലം. തെലങ്കാനയിൽ കോൺഗ്രസ്- ടിഡിപി സഖ്യം ടിആർഎസിന് മുമ്പിൽ തകർന്നടിഞ്ഞു.
ഛത്തീസ്ഗഡിൽ വലിയ പ്രതീക്ഷകളുമായി ഇറങ്ങിയ ബിഎസ്പിയും ജനതാ കോൺഗ്രസും തകർന്നടിഞ്ഞു. തിരഞ്ഞെടുപ്പ് ഫലം ബിഎസ്പിയുടെ മായാവതിക്കും കോൺഗ്രസിനും ചില തിരിച്ചറിവുകൾ കൂടി നൽകുന്നവയാണ്. രാജസ്ഥാനിൽ നില മെച്ചപ്പെടുത്താൻ ബിഎസ്പിയ്ക്കായി. 2013ൽ മൂന്ന് സീറ്റാണ് പാർട്ടി നേടിയത്. ഇത്തവണയത് 6 സീറ്റിലേക്ക് ഉയർന്നിട്ടുണ്ട്.
ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മധ്യപ്രദേശിൽ നാലിൽ നിന്നും രണ്ട് സീറ്റായി കുറഞ്ഞെങ്കിലും മായാവതിയുടെ പിന്തുണ കോണഗ്രസിന് നിർണായകമായി. മൂന്ന് സംസ്ഥാനങ്ങളിലായി വിജയിച്ച ബിഎസ്പിയുടെ പത്ത് എംഎൽഎമാരെയും മായാവതി ഫലസൂചനകൾ വന്നുതുടങ്ങിയപ്പോൾ തന്നെ ദില്ലിക്ക് വിളിപ്പിച്ചിരുന്നു.
കോൺഗ്രസിന് പിന്തുണ നൽകി ഭരണപക്ഷത്തിനൊപ്പം ഇരിക്കണോ അതോ പ്രതിപക്ഷത്ത് തുടരണോ എന്ന് നിർണയിക്കാനായിരുന്നു യോഗം. തിരഞ്ഞെടുപ്പിന് മുൻപ് മധ്യപ്രദേശിൽ മായാവതിയും കോൺഗ്രസും സഖ്യസാധ്യതകൾ തേടിയിരുന്നെങ്കിലും സീറ്റ് വിഭജനത്തെച്ചൊച്ചി തെറ്റിപിരിയുകയായിരുന്നു.
രാജസ്ഥാനിലും മധ്യപ്രദേശിലും ഒറ്റയ്ക്ക് മത്സരിച്ച ബിഎസ്പി ഛത്തീസ്ഗഡിൽ അജിത് ജോഗിയുടെ ജതനാ കോൺഗ്രസുമായി സഖ്യത്തിലേർപ്പെടുകയായിരുന്നു. ഛത്തീസ്ഗഡിൽ കിംഗ് മേക്കറാകുമെന്ന് കരുതിയ സഖ്യം തകർന്നടിഞ്ഞത് മായാവതിക്ക് തിരിച്ചടിയായി. കോൺഗ്രസ് തിരഞ്ഞെടുപ്പ് തൂത്തുവാരുകയും ചെയ്തു. ഛത്തീസ്ഗഡിൽ ബിഎസ്പിയുടെ വോട്ടുവിഹിതത്തിലും വൻ ഇടിവാണുണ്ടായത്. 2013ലെ 4.45%ൽ നിന്നും ഇക്കുറി 3.8 %ൽ എത്തി.
മധ്യപ്രദേശിൽ അവസാന നിമിഷം വരെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. 41 % ആണ് ഇവിടെ കോൺഗ്രസിന്റെ വോട്ട് വിഹിതം. 2 സീറ്റുകൾ നേടിയ ബിഎസ്പിയുടേത് 4.9 ശതമാനവും. ഒന്നിച്ച് നിന്ന് തിരഞ്ഞെടുപ്പിനെ നേരിട്ടിരുന്നെങ്കിൽ ആശങ്കകൾക്ക് വഴിവെക്കാതെ കോൺഗ്രസിന് വിജയിക്കാനാകുമായിരുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിട്ട ബിഎസ്പിക്കും തിരിച്ചടിയാണുണ്ടായത്. 6.29 ശതമാനത്തിനും നിന്നും വോട്ട് വിഹിതം ഇക്കുറി 4.8 ശതമാനമായി കുറഞ്ഞു.
രാജസ്ഥാനിലെ 199 സീറ്റുകളിലേക്ക് നടന്ന മത്സരത്തിൽ 99 സീറ്റുകളാണ് കോൺഗ്രസ് നേടിയത്. ബിഎസ്പിയുടെ 3.8 ശതമാനം വോട്ട് വിഹിതം കൂടി കിട്ടിയിരുന്നെങ്കിൽ കോൺഗ്രസ് അനായാസം കേവല ഭൂരിപക്ഷം കടന്നേനെ. 3ൽ നിന്നും ആറ് സീറ്റിലേക്കുള്ള ബിഎസ്പിയുടെ ഉയർച്ച രാജസ്ഥാനിൽ കോൺഗ്രസിനെ തുണച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചിത്രം ഇതായിരുന്നില്ലെങ്കിൽ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രതിപക്ഷ ഐക്യനിരയിലെ സമവാക്യങ്ങളും മാറിയേനെ. വിശാല സഖ്യത്തോട് അകലം പാലിക്കുന്ന ബിഎസ്പിയേയും എസ്പിയേയും സഖ്യത്തോട് അടുപ്പിക്കാൻ കോൺഗ്രസിനെ തിരഞ്ഞെടുപ്പ് വിജയം സഹായിക്കും.
കാവി മങ്ങുന്ന ഇന്ത്യ; തിരിച്ചുവരുന്ന കോണ്‍ഗ്രസ്, രാജ്യത്തിന്റെ മാറുന്ന രാഷ്ട്രീയ ചിത്രം ഇങ്ങനെ