അന്തംവിട്ട എക്‌സിറ്റ് പോളുകൾ!! ഞെട്ടിച്ച് ഇന്ത്യ ടുഡേ- ആക്‌സിസ് സർവ്വേ... അന്തിമഫലത്തിൽ പൊളിഞ്ഞവരിതാ
ദില്ലി: ഇത്തവണത്തെ എക്‌സിറ്റ് പോളുകള്‍ പൊതുവേ തെറ്റിയില്ലെന്ന് വേണമെങ്കില്‍ ഒറ്റ നോട്ടത്തില്‍ പറയാം. ഒട്ടുമിക്കയിടത്തും ഇഞ്ചോടിഞ്ച് പോരാട്ടം ആയിരിക്കും എന്നായിരുന്നു മിക്ക എക്‌സിറ്റ് പോളുകളും പറഞ്ഞത്. പക്ഷേ, കണക്കുകളില്‍ മിക്കവര്‍ക്കും തെറ്റി.
അന്തിമ ഫലം വന്നപ്പോള്‍ ഇത്തവണത്തെ എക്‌സിറ്റ് പോളുകളില്‍ മികച്ച് നിന്നത് ഇന്ത്യ ടുഡേ- ആക്‌സിസ് സര്‍വ്വേ ആയിരുന്നു എന്ന് പറയാം. മറ്റ് പലരുടേയും സര്‍വ്വേകള്‍ മൊത്തത്തില്‍ പരാജയമായിരുന്നു.
മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ സംബന്ധിച്ച് ഇന്ത്യ ടുഡേ-ആക്‌സിസ് പുറത്ത് വിട്ട എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഏറെക്കുറെ ശരിയായിരുന്നു. മിസോറാമില്‍ എംഎന്‍ഫ് അധികാരത്തിലെത്തുമെന്ന് ഇവര്‍ പ്രവചിച്ചിരുന്നെങ്കിലും സീറ്റ് നിലയില്‍ വലിയ വ്യത്യാസം ആണ് ഉണ്ടായത്.
ഛത്തീസ്ഗഡ്
ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തും എന്ന് പ്രവചിച്ച മൂന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ആയിരുന്നു ഉണ്ടായിരുന്നത്. അതില്‍ ഏറെക്കുറേ കൃത്യമായ നിരീക്ഷണം ഇന്ത്യ ടുഡേ- ആക്‌സിസ് സര്‍വ്വേ തന്നെ ആയിരുന്നു. ബിജെപിയ്ക്ക് 21 മുതല്‍ 31 വരെ സീറ്റുകള്‍ കിട്ടുമെന്നും കോണ്‍ഗ്രസ് 55 മുതല്‍ 65 വരെ സീറ്റുകള്‍ സ്വന്തമാക്കും എന്നും ആയിരുന്നു പ്രവചനം.
റിപ്പബ്ലിക്- സി വോട്ടറും, ടുഡേയ് ചാണക്യയും ന്യൂസ് നേഷനും കോണ്‍ഗ്രസ് അധികാരത്തിലെത്തും എന്ന് തന്നെ ആയിരുന്നു പ്രവചിച്ചത്. എന്നാല്‍ ടൈംസ് നൗ-സിഎന്‍എക്‌സ്, ന്യൂസ് എക്‌സ് നേതാ, എബിസി-സിഡിസിഎസ്, റിപ്പബ്ലിക് ജന്‍കി ബാത് എന്നീ സര്‍വ്വേകള്‍ പ്രവചിച്ചത് ബിജെപി അധികാരത്തില്‍ എത്തും എന്നായിരുന്നു.
ഫലം വന്നപ്പോള്‍ കോണ്‍ഗ്രസ് 68 സീറ്റുകള്‍ നേടി അധികാരം പിടിച്ചെടുത്തു. ബിജെപിയ്ക്ക് കിട്ടിയതാകട്ടെ 15 സീറ്റുകളും.
മധ്യപ്രദേശ്
മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടം തന്നെ ആയിരിക്കും എന്നായിരുന്നു ഒട്ടുമിക്ക എക്‌സിറ്റ് പോള്‍ ഫലങ്ങളും വ്യക്തമാക്കിയത്. അത് ഏതാണ്ട് അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. എന്നാല്‍ ടൈംസ് നൗ- സിഎന്‍എക്‌സും റിപ്പബ്ലിക് ടിവി- ജന്‍കി ബാത്തും പുറത്ത് വിട്ട എക്‌സിറ്റ് പോളില്‍ വിജയം ബിജെപിയ്‌ക്കൊപ്പം ആയിരിക്കും എന്നായിരുന്നു.
പക്ഷേ, ഇന്ത്യ ടുഡേ-ആക്‌സിസ് ഉള്‍പ്പെടെയുളള ഭൂരിപക്ഷം എക്‌സിറ്റ് പോള്‍ ഫലങ്ങളെ സാധൂകരിക്കുന്നതായിരുന്നു അന്തിമ ഫലം.
കോണ്‍ഗ്രസ് 114 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷി ആയപ്പോള്‍ ബിജെപി 109 സീറ്റുകളില്‍ ഒതുങ്ങുകയായിരുന്നു.
മിസോറാം
മിസോറാമിന്റെ കാര്യത്തിലാണ് പലര്‍ക്കും തെറ്റിയത്. അത് ഭരണം ആര്‍ക്ക് കിട്ടും എന്ന പ്രവചനത്തിന്റെ കാര്യത്തില്‍ ആയിരുന്നില്ല, എംഎന്‍എഫിന് കിട്ടുന്ന സീറ്റുകളുടെ കാര്യത്തില്‍ ആയിരുന്നു.
അന്തിമ ഫലം വന്നപ്പോള്‍ എംഎന്‍എപ് 26 സീറ്റുകളാണ് സ്വന്തമാക്കിയത്. കോണ്‍ഗ്രസ് അഞ്ച് സീറ്റുകളില്‍ ഒതുങ്ങി. എന്നാല്‍ ഒരു എക്‌സിറ്റ് പോള്‍ പോലും എംഎന്‍ഫിന്റെ സീറ്റുകളുടെ കാര്യത്തില്‍ കൃത്യമായ പ്രവചനം നടത്തിയിരുന്നില്ല.
രാജസ്ഥാന്‍
രാജസ്ഥാനില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തും എന്ന് പ്രവചിച്ചവര്‍ ആയിരുന്നു ടുഡേയ്‌സ് ചണക്യയും റപ്പബ്ലിക് ടിവി- ജന്‍കീ ബാത്തും. ബാക്കിയുള്ളവര്‍ക്കൊന്നും അക്കാര്യത്തില്‍ ഒരു സംശയവും ഉണ്ടായിരുന്നില്ല.
എന്നാല്‍ മറ്റുള്ളവരുടെ കണക്കുകള്‍ തെറ്റിച്ചത് കോണ്‍ഗ്രസ്സും ബിജെപിയും അല്ലാത്ത പാര്‍ട്ടികള്‍ ആണ്. 27 സീറ്റുകള്‍ ആണ് മറ്റ് പാര്‍ട്ടികള്‍ സ്വന്തമാക്കിയത്.
Recommended Video
തെലങ്കാന
തെലങ്കാനയുടെ കാര്യത്തില്‍ ഏറെക്കുറെ കൃത്യമായ പ്രകടനം കാഴ്ചവച്ചത് ഇന്ത്യ ടുഡേ-ആക്‌സിസ് സര്‍വ്വേ ആയിരുന്നു. ടിആര്‍എസ് 79 മുതല്‍ 91 സീറ്റുകള്‍ നേടും എന്നായിരുന്നു ഇവരുടെ പ്രവചനം. കോണ്‍ഗ്രസ് 31 മുതല്‍ 33 സീറ്റുകള്‍ വരേയും. അന്തിമ ഫലത്തില്‍ ടിആര്‍എസ് 88 സീറ്റുകളും കോണ്‍ഗ്രസ് 21 സീറ്റുകളും ആണ് നേടിയത്. ബിജെപി സീറ്റുകള്‍ സംബന്ധിച്ചും ഇവരുടെ പ്രവചനം ഏറെക്കുറേ ശരിയായി.
എന്നാല്‍ കോണ്‍ഗ്രസ്-ടിഡിപി സഖ്യം അധികാരം പിടിക്കുമെന്ന് പ്രവചിച്ച ഒരു എക്‌സിറ്റ് പോള്‍ ഫലം കൂടി ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ലഗഡിപട്ടി ജി സര്‍വ്വേ ആയിരുന്നു ഇങ്ങനെ ഒരു പ്രവചനം നടത്തിയത്. അമ്പേ പാളിപ്പോയ ഒരു പ്രവചനം.