ആശങ്കവേണ്ട, വാജ്പേയിയുടെ ആരോഗ്യനില തൃപ്തികരമെന്ന് എയിംസ്
ദില്ലി: മുൻ പ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അടൽ ബിഹാരി വാജ്പേയുടെ ആരോഗ്യനില തൃപ്തികരമെന്ന് എയിംസ് ആശുപത്രി അധികൃതർ .ഡോക്ടർമാരുടെ നിർ്ദദേശത്തെ തുടർന്ന് പതിവ് പരിശോധനയ്ക്കായാണ് അദ്ദേഹത്തെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചിരുന്നു .
അതേസമയം അദ്ദേഹത്തിന് മൂത്രാശയത്തിൽ അണുബാധ ഉണ്ടെന്നും വിദഗ്ധ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ നിരീക്ഷിച്ചുവരികയാണെന്നും എയിംസ് അധികൃതർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി . എയിംസ് ഡയറക്ടർ ഡോക്ടർ രൺദീപ് ഗുലേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അദ്ദേഹത്തെ പരിശോധിക്കുന്നത് . തൊണ്ണൂറ്റിമൂന്ന് കാരനായ വാജ്പേയി ഏറെക്കാലമായി വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലാണ്.
വാജ്പേയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം സുഖംപ്രാപിച്ചുവരികയാണെന്നും ബിജെപിയും വാർത്താക്കുറിപ്പ് ഇറക്കിയിട്ടുണ്ട്.വാജ്പേയി ആശുപത്രിയിലായ വാർത്ത അറിഞ്ഞ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും കോൺഗ്രസ് എം.പി കെ സി വേണുഗോപാലുമാണ് ആദ്യം എയിംസിൽ എത്തിയത് . തുടർന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ, കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ എന്നിവരും എത്തിയിരുന്നു .
രാത്രി വൈകി പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് എന്നിവരും അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. ഡോക്ടർമാരുമായി പ്രധാനമന്ത്രി വാജ്പേയിയുടെ ആരോഗ്യനിലയെകുറിച്ച് ചോദിച്ചറിയുകയും ചെയ്തു .1998 മുതൽ 2004 വരെ എൻ ഡി എ സർക്കാരിന് നേതൃത്വം നൽകിയ എ.ബി വാജ്പേയ് 2009 മുതൽ ആരോഗ്യ നില മോശമായതിനാൽ പൊതുരംഗത്ത് നിന്ന് മാറി നിൽക്കുകയായിരുന്നു.