കേരളമുള്‍പ്പടേയുള്ള സംസ്ഥാനങ്ങള്‍ക്ക് അശ്വാസം; കടമെടുപ്പ് പരിധി ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍. നിലവിലെ മൂന്ന് ശതമാനത്തില്‍ നിന്നും അഞ്ച് ശതമാനത്തിലേക്കാണ് കടമെടുപ്പ് പരിധി ഉയര്‍ത്തിയത്. ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ പാക്കേജിന്‍റെ അഞ്ചാംഘട്ട പ്രഖ്യാപനത്തിലാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ വ്യക്തമാക്കിയത്. കേരളം ഉള്‍പ്പടേയുള്ള സംസ്ഥാനങ്ങള്‍ ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന കാര്യമാണ് സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി ഉയര്‍ത്തുക എന്നത്. പ്രധാനമന്ത്രിമായുള്ള വീഡിയോ കോണ്‍ഫറന്‍സിലും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.
ഉപാധികളോടെയാണ് സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി കേന്ദ്രം ഉയര്‍ത്തിയത്. എന്തിനാണ് കടമെടുക്കുന്നത് എന്ന് സംസ്ഥാനങ്ങള്‍ വ്യക്തമാക്കേണ്ടി വരും. ചില പ്രത്യേകമേഖലകൾക്കായി മാത്രമേ അധികമായി എടുക്കുന്ന പണം ഉപയോഗിക്കാവൂ. തൊഴിൽ വര്‍ധിപ്പിക്കല്‍, ഭക്ഷ്യധാന്യം വിതരണം ചെയ്യൽ, ഊർജമേഖല, ആരോഗ്യ-ശുചിത്വ മേഖല, കുടിയേറ്റത്തൊഴിലാളികളുടെ ക്ഷേമം, എന്നീ മേഖലകളിലായിരിക്കണം പണം ഉപയോഗിക്കേണ്ടത്. മൂന്നര ശതമാനത്തിന് മുകളിലുള്ള കടമെടുപ്പിന് മാത്രമാണ് ഈ ഉപാധികള്‍ ബാധകമാവുക.

സംസ്ഥാനങ്ങള്‍ക്ക് വരുമാന നഷ്ടമുണ്ടായതായി അംഗീകരിക്കുന്നു. 46038 കോടി രൂപ നികുതി വരുമാനമായി സംസ്ഥാനങ്ങള്‍ക്ക് ഏപ്രിലില്‍ നല്‍കിയതായും ധനമന്ത്രി വ്യക്തമാക്കി. മിക്ക സംസ്ഥാനങ്ങളും നിലവില്‍ കടമെടുക്കാനുള്ള പരിധിയിൽ പകുതി പോലും എടുത്തിട്ടില്ല. സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചതില്‍ 16 ശതമാനം മാത്രമാണ് വായ്പ എടുത്തിട്ടുള്ളത്. സാമ്പത്തിക വർഷത്തിന്‍റെ ആദ്യപാദത്തിൽ 50 ശതമാനം വരെ അവർക്ക് വായ്പ എടുക്കാവുന്നതാണെങ്കിലും അതുണ്ടായില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications