'പത്മാവത്' വിവാദം കെട്ടടങ്ങുന്നില്ല; എങ്ങും അക്രമം, ബസുകൾക്ക് നേരെ ആക്രമണം, തിയേറ്റർ കത്തിച്ചു...
മുംബൈ: ഏറെ വിവാദങ്ങൾക്ക് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രമായ 'പത്മാവത്' 25ന് റിലീസിനൊരുങ്ങാനിരിക്കെ സിനിമയ്ക്കെതിരായ പ്രതിഷേധം കനക്കുന്നു. ഗുജറാത്ത്, ഹരിയാന, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങളിൽ രജ്പുത് സംഘടനകള്‍ തെരുവിലിറങ്ങി. തീയേറ്ററുകൾ അടിച്ചുതകർത്തു. ഹരിയാനയില്‍ തീയേറ്ററുകൾ അടിച്ചുതകർത്തു.
വടക്കൻഗുജറാത്തില്‍ പ്രതിഷേധിച്ച രജ്പുത് സംഘടനകൾ ബസുകൾക്ക് തീയിട്ടു. തീയേറ്ററിനുമുന്നിൽ സ്ഥാപിച്ച പോസ്റ്ററുകൾ നശിപ്പിച്ചതായും, കർണിസേന പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായും ഹൈദരാബാദിലെ തിയേറ്റർ ഉടമകൾ പോലീസിൽ പരാതി നൽകി. റാഞ്ചിയിലും സമാന സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുരുക്ഷേത്രയിൽ സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത 'പത്മാവദ്' പ്രദര്‍ശിപ്പിക്കാനിരുന്ന മാള്‍ ഒരു കൂട്ടം സാമൂഹ്യ വിരുദ്ധര്‍ അടിച്ചു തകര്‍ത്തു. തുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു. ഈ മാസം 25ന് ചിത്രം റിലീസ് ചെയ്യാനിരുന്ന മാളിലാണ് പ്രദര്‍ശനം മുന്‍കൂട്ടി കണ്ട് അക്രമിസംഘം അടിച്ചു തകര്‍ത്തത്.
മാൾ അടിച്ചു തകർത്തു
സംഘം ചേര്‍ന്ന് എത്തിയ ആളുകള്‍ ചുറ്റികയും വാളും ഉപയോഗിച്ച് മാളിന്റെ ചില്ലും മറ്റ് സാധനങ്ങളും അടിച്ച് തകര്‍ത്തെന്ന് ദൃക്സാക്ഷികള്‍ പോലീസിനോട് പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം ആറ് മണിക്ക് ശേഷം ഇരുപതോളം പേര് അടങ്ങുന്ന സംഘം മാള്‍ ആക്രമിച്ചതിനുശേഷം രക്ഷപ്പെടുകയായിരുന്നുവെന്നും അക്രമികള്‍ ഉപയോഗിച്ച വാള് പരിസരത്ത് നിന്ന് കണ്ടെടുത്തെന്നും പൊലീസ് വ്യക്തമാക്കി. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ കുരുക്ഷേത്ര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സുപ്രീം കോടതി വിലക്ക് നീക്കി പക്ഷേ...
ചിത്രത്തിന് രാജസ്ഥാന്, മദ്ധ്യപ്രദേശ് ഉള്‍പ്പടെ നാല് സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രീം കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ചിത്രത്തിന്റെ പേരും വിവാദ രംഗങ്ങളും മാറ്റുന്നതടക്കം സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശങ്ങള്‍ പാലിച്ചിട്ടും സര്‍ക്കാരുകള്‍ വിലക്ക് ഏര്‍പ്പെടുത്തിയത് നീതീകരിക്കാനാകില്ലെന്ന ഹര്‍ജിക്കാരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
പ്രത്യാഘാതം വലുത്
സിനിമ പ്രദർശിപ്പിച്ചാലുണ്ടാകുന്ന പ്രത്യാഘാതം വലുതായിരിക്കുമെന്ന് രാജസ്ഥാനിലെ കർണിസേന നേതാക്കൾ ഭീഷണി മുഴക്കിയിരിക്കുകയാണ്. അതേസമയം സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്കിയ ഉത്തരവിനെതിരെ രാജസ്ഥാൻ, മധ്യപ്രദേശ് സര്‍ക്കാരുകള്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ക്രമസമാധാനം ഉറപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഭരണഘടനാചുമതലയാണെന്നും, അത് നിര്‍വഹിക്കാന്‍ അനുവദിക്കണമെന്നും, ഇപ്പോഴത്തെ ഉത്തരവ് പരിഷ്ക്കരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
റിലീസ് ദിവസം ഭാരത് ബന്ദ്
അതേസമയം റിലീസ് ദിവസം ഭാരത് ബന്ദിന് ആഹ്വാനം ചെയ്യാനാണ് കർണിസേനയുടെ നീക്കം. ചിത്രം പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾ അഗ്നിക്ക് ഇരയാക്കുമെന്നും ഭീഷണി ഉയർന്നിട്ടുണ്ട്. നേരത്തെ തന്നെ ചിത്രത്തിന്റെ സംവിധായകൻ സഞ്ജയ് ലീല ബൻസാലിക്കും നായിക ദീപിക പദുകോണിനും വധഭീഷണിയുമുണ്ട്. ബന്ദ് ശക്തമാകുമെന്ന് ഉറപ്പിക്കാൻ കർണിസേനയുടെ നേതാവ് ലോകേന്ദ്ര സിംഗ് കൽവി മുംബൈയിൽ തന്നെ ഉണ്ടാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ക്രമസമാധാനപാലനം സർക്കാരിന് ക്രമസമാധാനപാലനം സർക്കാരിന്
രാജ്യമൊട്ടാകെ ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള അനുമതി നിര്‍മ്മാതാക്കള്‍ക്ക് ലഭിച്ചിരുന്നു. സുപ്രീം കോടതി നടത്തിയ നിര്‍ണ്ണായക വിധിയില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ക്രമസമാധാനപാലനത്തിനുള്ള ഉത്തരവാദിത്തം ഭരണഘടന ചുമത്തിയിട്ടുണ്ടെന്നും, സിബിഎഫ്സി അനുമതി നല്കിയ ചിത്രം പ്രദർശിപ്പിക്കുമ്പോൾ അസ്വാഭാവിക സംഭവങ്ങള്‍ ഉണ്ടായാല്‍ അത് തടയേണ്ട ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണ് എന്നും ഓര്‍മ്മപ്പെടുത്തിയിരുന്നു.
190 കോടി രൂപ ചെലവ്
ഒരു വർഷത്തോളമെടുത്ത് 190 കോടി രൂപ ചെലവിലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഹരിയാണ, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങള്‍ പത്മാവത് പ്രദര്‍ശിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചത്. ചിത്രം ഇനിയും വിലക്കുന്നത് ഭരണഘടാവകാശങ്ങളുടെ ലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി സിനിമയ്ക്ക് അനുകൂലമായി ഉത്തരവിട്ടത്. ക്രമസമാധാന പ്രശ്നം പറഞ്ഞ് സെന്‍സര്‍ ബോര്‍ഡ് അംഗീകാരം നല്കിയ ചിത്രം വിലക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചതനുസരിച്ചുള്ള മാറ്റങ്ങളെല്ലാം വരുത്തിയിട്ടുണ്ടെന്നും ഇനിയും ചിത്രം വിലക്കുന്നത് നീതീകരിക്കാനാവില്ലെന്നുമായിരുന്നു നിർമ്മാതാക്കൾക്കുവേണ്ടി അഭിഭാഷകനായ ഹരീഷ് സാൽവെ വാദിച്ചത്.