മിശ്ര വിവാഹത്തിന് ശ്രമിച്ച യുവാവിനും യുവതിക്കും നേരെ ഹിന്ദുത്വ ഗ്രൂപ്പിന്‍റെ ആക്രമണം
ഭോപ്പാല്‍: മധ്യപ്രദേശില്‍ മിശ്ര വിവാഹം നടത്താന്‍ ശ്രമിച്ച യുവാവിനും യുവതിക്കും നേരെ ഹിന്ദുത്വ ഗ്രൂപ്പുകളുടെ ആക്രമണം. ജബല്‍പൂരിലാണ് സംഭവം. ഇരുപതുകാരനായ യുവാവും 18 വയസ്സുള്ള സ്ത്രീയും വിവാഹ രജിസ്ട്രേഷന് അപേക്ഷ നല്‍കാന്‍ ജബല്‍പൂരില്‍ കളക്ടര്‍ ഓഫീസില്‍ എത്തിയപ്പോഴാണ് ഇരുവര്‍ക്കും നേരെ ആക്രമണമുണ്ടായത്. ഹിന്ദു ധര്‍മസേനയിലെ പുരുഷ അംഗങ്ങളും സനാതന്‍ വാഹിനിയിലെ വനിതാ അംഗങ്ങളുമാണ് ആക്രമണം നടത്തിയത്. അതേസമയം, താന്‍ വിവാഹിതയാണെന്നാണ് കളക്ടറുടെ ഓഫീസിന് പുറത്ത് മാധ്യമങ്ങളെ കണ്ട പെണ്‍കുട്ടി പറഞ്ഞത്.
വിവാഹത്തെ കുറിച്ച് കുടുംബത്തിന് അറിയില്ലെന്നും അവര്‍ വ്യക്തമാക്കി. അതേസമയം, സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ പിടിച്ച് പൊലീസിന് കൈമാറി. അതേസമയം, യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രദേശത്ത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുമോയെന്ന ആശങ്കയിലാണ് ഇയാളെ കസ്റ്റഡയിലെടുത്തതെന്ന് ഒംതി പൊലീസ് സ്റ്റേഷന്‍റെ ചുമതലയുള്ള ശിവപ്രതാപ് സിംഗ് ബാഗെല്‍ ദി പ്രിന്‍റിനോട് പറഞ്ഞു. കേസിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പിന്നീട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പെൺകുട്ടിയുടെ അമ്മയ്ക്ക് ഇക്കാര്യത്തില്‍ പരാതി നല്‍കാന്‍ ആഗ്രഹിക്കാത്തതിനാൽ തങ്ങൾ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ജബൽപൂർ പോലീസ് സൂപ്രണ്ട് സിദ്ധാർത്ഥ് ബാഹുഗുനയും പറഞ്ഞു. നിയമപരമായ എന്ത് നടപടികളും തങ്ങള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിർബന്ധിത മതപരിവർത്തനത്തിനും ലവ് ജിഹാദിനും കേസ് രജിസ്ട്രര്‍ ചെയ്യണമെന്നും ഹിന്ദു ധർമ്മസേന മേധാവി യോഗേഷ് അഗർവാൾ പറഞ്ഞു.
"പുതിയ മതപരിവർത്തന വിരുദ്ധ നിയമം പ്രാബല്യത്തിൽ വന്നതിനുശേഷം യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ സംഘടന പെൺകുട്ടിയുടെ അമ്മയെ പ്രേരിപ്പിക്കും,"- അദ്ദേഹം പറഞ്ഞു. പെൺകുട്ടി മതം മാറിയെന്നും ദമ്പതികൾ അടുത്തിടെ നിക്കാഹ് ഉണ്ടെന്നും അഗർവാൾ അവകാശപ്പെട്ടു.