കിതച്ച് കിതച്ച് വാഹന വിപണി; 19 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്, പതിനായിരങ്ങൾക്ക് ജോലി നഷ്ടമായി
ദില്ലി: രാജ്യത്തെ വാഹന വിപണിയിൽ കടുത്ത മാന്ദ്യം. വാഹന വിൽപ്പനയിൽ 18.7 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 19 വർഷത്തിനിടെയിലുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ച്ചേഴ്സാണ് ഇത് സംബന്ധിച്ച കണക്ക് പുറത്ത് വിട്ടത്. ഇക്കഴിഞ്ഞ ജൂലൈയിൽ പാസഞ്ചർ വെഹിക്കിൾസും ഇരു ചക്രവാഹനങ്ങളും ഉൾപ്പെടെ 18,25,148 വാഹനങ്ങളുടെ വിൽപ്പന നടന്നപ്പോൾ കഴിഞ്ഞ വർഷം അത് 22,45,223 ആയിരുന്നു.
രാഹുൽ ഗാന്ധിയും കശ്മീർ ഗവർണറും നേർക്കുനേർ; രാഹുൽ പ്രശ്നം രാഷ്ട്രീയവൽക്കരിക്കുന്നുവെന്ന് ആരോപണം
മാന്ദ്യം രൂക്ഷമായതോടെ പതിനയ്യായിരത്തിൽ അധികം ജീവനക്കാർക്കാണ് കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ തൊഴിൽ നഷ്ടമായത്. ഇതിന് മുമ്പ് 2000ലാണ് വാഹനവിപണി കൂപ്പുകുത്തിയത്. 21.81 ശതമാനത്തിന്റെ ഇടിവാണ് അന്ന് വാഹന വിൽപ്പനയിലുണ്ടായത്.
പാസഞ്ചർ വാഹന വിൽപ്പനയിൽ മാത്രം 30,98 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ 2,90,931 യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ ഈ വർഷം അത് 2,00,790 ആയി കുറഞ്ഞു. തുടർച്ചയായ ഒൻപതാം മാസമാണ് വിപണി നഷ്ടം നേരിടുന്നത്.
ഇരുചക്ര വാഹനങ്ങളുടെ വിൽപ്പനയിൽ 16.82 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈയിൽ 18,17, 406 യൂണിറ്റ് ഇരുചക്ര വാഹനങ്ങൾ വിറ്റഴിച്ചപ്പോൾ ഇക്കൊല്ലം അത് 15,11,692 ആയി കുറയുകയായിരുന്നു. വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ വിൽപ്പനയിൽ 25.71 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്.