ഷെറിൻ മരിച്ചത് ക്രൂരപീഡനമേറ്റ്; മൂന്നു മാസത്തിനു ശേഷം പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
യുഎസിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട ഷെറിൻ മാത്യൂസിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഷെറിന്റെ മരണം ക്രൂരമായ പീഡനം മൂലമാണെന്നു റിപ്പോർട്ട്
ഹൂസ്റ്റൻ: യുഎസിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട ഷെറിൻ മാത്യൂസിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഷെറിന്റെ മരണം ക്രൂരമായ പീഡനം മൂലമാണെന്നു റിപ്പോർട്ട്. മരണം സംഭവിച്ചു ഏറെ വൈകിയാണ് മൃതദേഹം കിട്ടിയത് . അതിനാൽ മരണത്തിനുളള ഏകകാരണം വ്യക്തമായിട്ടില്ല. സംഭവം നടന്ന് മൂന്ന് മാസത്തിനു ശേഷമാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്.
നടപടി പാകിസ്താൻ ചോദിച്ചു വാങ്ങിയത്, രാജ്യത്തിന്റേത് ഇരട്ടത്താപ്പെന്ന് നിക്കി ഹാലെ
2017 ഒക്ടേബർ 7 നാണ് ഷെറിൻ മാത്യൂസ് എന്ന മൂന്ന് വയസുകാരിയെ കാണാതായത്. പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ഒക്ടേബർ 22 ന് വീടിനു അര കിലോ മീറ്റർ അകലെയുള്ള കലുങ്കിൽ നിന്ന് മൃതദേഹം കണ്ടെത്തി. അഴുകിയ നിലയിലായതിനാൽ പല്ലുകൾ പരിശോധിച്ചാണ് മൃതദേഹം തിരിച്ചറിഞ്ഞത്. സംഭവത്തിൽ വളർത്തച്ഛൻ വെസ്ലി മാത്യൂസിനേയും അമ്മ സിനി മാത്യൂസിനേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മൊഴിമാറ്റി പറഞ്ഞു
പാലു കുടിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് പുലർച്ചെ മൂന്ന് മണിയ്ക്ക് വീടിനു പുറത്ത് നിർത്തിയിരുന്ന കുഞ്ഞിനെ കാണാതാവുകയായിരുന്നു എന്നായിരുന്നു വെസ്ലി ആദ്യം പോലീസിനു കൊടുത്ത മൊഴി. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥർ നടത്തിയ ചോദ്യം ചെയ്യലിൽ പിന്നിട് ഇയാൾ മൊഴിമാറ്റി പറയുകയായിരുന്നു. പാൽ കുടിക്കുമ്പോൾ ശ്വാസകോശത്തിൽ കുടുങ്ങി ശ്വാസംമുട്ടിയാണ് കുഞ്ഞ് മരിച്ചതെന്നും പിന്നീട് മൃതദേഹം കലുങ്കിനടിയിൽ ഒളിപ്പിക്കുകയായിരുന്നെന്നും പിന്നീട് ഇയാൾ പോലീസിനോട് പറഞ്ഞു.
സിനിയും പ്രതി
ഷെറിൻ മാത്യൂസിന്റെ മരണവുമായി ബന്ധപ്പെട്ട് വളർത്തമ്മ സിനി മാത്യൂസിനേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സിനി ഇപ്പോൾ ഡാലസ് ജയിലിലാണ്. ഷെറിനെ കാണാതാകുന്നതിന് തലേദിവസം കുട്ടിയെ തനിച്ചാക്കി ഇവർ റസ്റ്റേറന്റിൽ പോയിരുന്നു. കൂടാതെ കുട്ടിയുടെ ശരീരത്ത് ഒടിവുകളും മുറിവ് കരിഞ്ഞതിന്റെ പാടുകളും ഉണ്ടായിരുന്നതായി പരിശോധച്ച ഡോക്ടർ കോടതിയെ അറിയിച്ചിട്ടുണ്ട്. കൂടാതെഫോൺ റെക്കോർഡുകളും റസ്റ്റോറന്റിലെ സാക്ഷിമൊഴികളും സിനിയ്ക്ക് എതിരാണ്. കുട്ടിയെ തനിച്ചാക്കി റസ്റ്റോറന്റിൽ പോയി,കുട്ടിയെ അപായപ്പെടുത്തി എന്നീ കുറ്റങ്ങളാണ് സിനിയ്ക്കെതിരെ ചുമർത്തിയിരിക്കുന്നത്.
തെറ്റുകാരിയല്ല
അതേസമയം ഷെറിന്റെ മരണത്തിൽ തനിക്കൊരു പങ്കുമില്ലെന്ന് സിനി പോലീസിനു മൊഴി കൊടുത്തു. ഭർത്താവും കുട്ടിയും തമ്മിലുള്ള പ്രശ്നങ്ങൾ താൻ അറിഞ്ഞിരുന്നില്ലെന്നും കുട്ടിയെ കാണാതാകുമ്പോൾ താൻ ഉറക്കത്തിലായിരുന്നുവെന്നും സിനി പറഞ്ഞു. ഷെറിന്റെ മരണത്തിനു ശേഷം സിനി വെസ്ലി ദമ്പതികളുടെ മറ്റൊരു കുട്ടിയെ ടെക്‌സസ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സര്‍വീസ് ഏറ്റെടുത്തിരുന്നു. കുട്ടിയെ തിരിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ കോടതിയെ സമീപിച്ചിരുന്നു.
സ്വന്തം കുട്ടിയെ കാണാൻ അനുമതിയില്ല
ഷെറിന്റെ മരണത്തെ തുടർന്നാണ് സിനിയ്ക്കും വെസ്ലിക്കും സ്വന്തം മകളെ കാണാനുള്ള അനുവാദം കോടതി നിഷേധിച്ചത്. അമേരിക്കന്‍ കോടതിയാണ് രക്ഷിതാക്കളുടെ അവകാശം എടുത്തു കളഞ്ഞത്. ഷെറിന്റെ മരണത്തില്‍ ഉത്തരവാദിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവര്‍ക്ക് രക്ഷിതാവെന്ന നിലയിലുള്ള ഉത്തരാവാദിത്വം നിറവേറ്റാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതിനെ തുടർന്നാണ് ഇവർക്ക് സ്വന്തം കുഞ്ഞിനെ കാണാനുള്ള അനുവാദം നിഷേധിച്ചത്. കേസില്‍ വാദം തുടരുകയാണ്. വാദം പൂര്‍ത്തിയാകുന്നതോടെ രക്ഷിതാവ് എന്ന എല്ലാ അവകാശങ്ങളും ദമ്പതികളില്‍ നിന്നും എടുത്തുമാറ്റാനും സാധ്യതയുണ്ട്.