പൊതുസ്ഥലങ്ങളിലെ ഈദ് പ്രാര്‍ത്ഥനകള്‍ ഒഴിവാക്കണം,:പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം,സുരക്ഷ മുഖ്യം!!
ഡിഎസ്പി മുഹമ്മദ് അയൂബ് പണ്ഡിറ്റിനെ ജനക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്നാണ്
ശ്രീനഗർ: ഈദിന് പൊതുസ്ഥലങ്ങളിലെ പ്രാര്‍ത്ഥനകള്‍ ഒഴിവാക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം. കശ്മീരില്‍ ഡിഎസ്പി മുഹമ്മദ് അയൂബ് പണ്ഡിറ്റിനെ ജനക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്നാണ് പോലീസ് നിര്‍ദേശം. മുന്‍കരുതലെന്ന വണ്ണം ഒറ്റപ്പെട്ട സ്ഥലങ്ങളിലും പൊതുസ്ഥലങ്ങളിലും നടക്കുന്ന ഈദ്ഗാഹില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നാണ് നിര്‍ദേശം.തിങ്കളാഴ്ചയാണ് ജമ്മു കശ്മീരില്‍ ഈദ് ഫിത്തര്‍ ആഘോഷം.
ശ്രീനഗര്‍ ജില്ലയിലും, കശ്മീരിലെ പിസിആറിലും ഈദ് ഗാഹിനെത്താമെന്നും പോലീസ് പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു. മറ്റ് ജില്ലകളില്‍ ഡിപിഎല്‍ പള്ളികളിലും സുരക്ഷ ഉറപ്പുവരുത്തിയിട്ടുള്ള മുസ്ലിം പള്ളികളിലും മാത്രം നടത്തിയാല്‍ മതിയെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഈദ് പ്രമാണിച്ച് മുന്‍കരുതലുകള്‍ സ്വീകരിച്ചതായി ഡയറക്ടര്‍ ജനറല്‍ എസ്പി വെയ്ദിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വ്യാഴാഴ്ച വൈകിട്ടാണ് ജമ്മു കശ്മീരിലെ ജമാ മസ്ജിദിന് സമീപത്തുവച്ച് 200 പേരോളം വരുന്ന ജനക്കൂട്ടം ഡിഎസ്പി മുഹമ്മദ് അയൂബ് പണ്ഡിറ്റിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. ജനക്കൂട്ടം നഗ്നനാക്കി നടത്തിയ ശേഷം പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഞ്ച് പേര്‍ ഇതിനകം തന്നെ അറസ്റ്റിലായിട്ടുണ്ട്. കശ്മീരിലെ വിഘടനവാദി നേതാവ് മിർവൈസ് ഉമറിന്‍റെ സുരക്ഷാ ചുമതല നിർവഹിച്ചിരുന്ന മുഹമ്മദ് അയൂബ് ഔദ്യോഗിക ഡ്യൂട്ടിക്കിടെയാണ് അക്രമിക്കപ്പെട്ടത്.