അയോധ്യ ആക്രമണം; നാല് പ്രതികള്‍ക്ക് ജീവപര്യന്തം, ഒരാളെ വെറുതെവിട്ടു
ദില്ലി: അയോധ്യയിലെ തര്‍ക്ക ഭൂമിയില്‍ ആക്രമണം നടത്തിയ കേസില്‍ നാല് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. ഒരാളെ വെറുതെവിട്ടു. 2005ലുണ്ടായ ആക്രമണ കേസിലാണ് അലഹാബാദിലെ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. ആക്രമണം നടന്ന വേളയില്‍ അഞ്ച് പേരെ സുരക്ഷാ വിഭാഗം വെടിവച്ച് കൊന്നിരുന്നു. ഒരു മണിക്കൂറോളം നീണ്ട വെടിവയ്പ്പിനിടെയാണ് സംഭവങ്ങള്‍.
രമേശ് പാണ്ഡെ, ശാന്തി ദേവി എന്നിവരും വെടിയേറ്റ് മരിച്ചു. ഏഴ് ജവാന്‍മാര്‍ക്കും പരിക്കേറ്റു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമായിരുന്നു. ആക്രമണത്തിന് ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തിയാണ് അഞ്ചുപേരെ വിചാരണ ചെയ്തത്. അക്രമികള്‍ക്ക് വേണ്ട വസ്തുക്കള്‍ എത്തിച്ചുകൊടുത്തതും ഇവരാണത്രെ.
ലഷ്‌കറെ ത്വയ്യിബയാണ് ആക്രമണം നടത്തിയത് എന്നാണ് പോലീസ് ആദ്യം പുറത്തുവിട്ട വിവരം. എന്നാല്‍ ജെയ്‌ശെ മുഹമ്മദ് സംഘത്തില്‍പ്പെട്ടവരാണ് ആക്രമണം നടത്തിയത് എന്ന് പിന്നീട് തിരുത്തി. കശ്മീരിലെ പൂഞ്ച് സ്വദേശികളായ ആഷിഖ് ഇഖ്ബാല്‍, ഷക്കീര്‍ അഹ്മദ്, മുഹമ്മദ് നസീം, മുഹമ്മദ് അസീസ്, യുപിയിലെ സഹാറന്‍പൂര്‍ സ്വദേശി ഡോ. ഇര്‍ഫാന്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. ഇവരെ പാര്‍പ്പിച്ചിരുന്ന നൈനി ജയിലിലാണ് വിചാരണ നടന്നത്. യുപി സ്വദേശിയെ ആണ് വെറുതെവിട്ടത്.
ഇറാന്‍ അതിര്‍ത്തിയിലേക്ക് 1000 യുഎസ് സൈനികര്‍; മുന്നറിയിപ്പുമായി ചൈന, പദ്ധതി തുടങ്ങുമെന്ന് ഇറാന്‍
അക്രമികള്‍ കയറിയ കാറിന്റെ ഡ്രൈവര്‍ റിഹാം അലന്‍ അന്‍സാരി ഉള്‍പ്പെടെ 63 സാക്ഷികളെ വിസ്തരിച്ചു. നേപ്പാള്‍ വഴിയാണ് അക്രമികള്‍ ഇന്ത്യയിലേക്ക് കടന്നതെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അക്രമികള്‍ അയോധ്യയിലെ താല്‍ക്കാലിക ക്ഷേത്രത്തില്‍ എത്തുകയും പ്രാര്‍ഥന നടത്തുകയും ചെയ്ത ശേഷമാണ് ആക്രമണം തുടങ്ങിയത്. പ്രതികള്‍ക്ക് വേണ്ടി ഹാജരാകരുതെന്ന് ഫൈസാബാദ് ബാര്‍ അസോസിയേഷന്‍ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് ഒരു അഭിഭാഷകരും വക്കാലത്ത് എടുക്കാന്‍ തയ്യാറായില്ലെന്ന് 2006ല്‍ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.