അയോധ്യ കേസിലെ അഭിഭാഷകൻ രാജീവ് ധവാന്റെ ക്ലർക്കിന് നേരെ കയ്യേറ്റം, ഭീഷണികൾ തുടരുന്നു
ദില്ലി: അയോധ്യ കേസില്‍ വഖഫ് ബോര്‍ഡിന്റെ അഭിഭാഷകനായ രാജീവ് ധവാന്റെ ക്ലര്‍ക്കിനെ കയ്യേറ്റം ചെയ്തതായി പരാതി. അയോധ്യ കേസില്‍ മുസ്ലീം വിഭാഗത്തെ പ്രതിനിധീകരിക്കുന്നതിന്റെ പേരില്‍ തനിക്ക് ഭീഷണികള്‍ നേരിടേണ്ടി വരുന്നതായി രാജീവ് ധവാന് സുപ്രീം കോടതിയില്‍ പരാതിപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് തന്റെ ക്ലര്‍ക്ക് ആക്രമിക്കപ്പെട്ടതായും രാജീവ് ധവാന് വ്യക്തമാക്കിയിരിക്കുന്നത്.
സുപ്രീം കോടതി പരിസരത്ത് വെച്ചാണ് ക്ലര്‍ക്കിന് നേരെ കയ്യേറ്റം നടന്നത് എന്നും രാജീവ് ധവാന് ആരോപിച്ചു. കൂടാതെ ഫേസ്ബുക്കില്‍ തനിക്ക് നേരെ മറ്റൊരു ഭീഷണി സന്ദേശം കൂടി ലഭിച്ചതായും സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകന് കൂടിയായ രാജീവ് ധവാന് പറഞ്ഞു.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന് മുന്നിലാണ് രാജീവ് ധവാന് പരാതി ഉന്നയിച്ചത്. അയോധ്യ കേസില്‍ വാദം തുടരാനുളള സാഹചര്യമല്ലെന്ന് രാജീവ് ധവാന് വ്യക്തമാക്കി. അഭിഷാഷകരുടെ ക്ലര്‍ക്കുമാര്‍ തമ്മിലാണ് കോടതി പരിസരത്ത് ഏറ്റുമുട്ടിയത് എന്നാണ് വിവരം. സംഭവത്തെ അപലപിച്ച ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ഇത്തരം സംഭവങ്ങള്‍ നടക്കാന്‍ പാടില്ലാത്തത് ആണെന്ന് വ്യക്തമാക്കി. ഇരുപക്ഷത്തിനും സ്വതന്ത്രമായി തങ്ങളുടെ വാദങ്ങള്‍ സമര്‍പ്പിക്കാനുളള അവസരം ലഭിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.
രാജീവ് ധവാനെ ചെന്നൈയിലെ എന്‍ ഷണ്മുഖം എന്ന പ്രൊഫസറാണ് ഭീഷണിപ്പെടുത്തിക്കൊണ്ട് കത്തയച്ചത്. കുടുംബമടക്കം രാജീവ് ധവാന് തന്റെ ശാപത്താല്‍ നശിച്ച് പോകും എന്നാണ് പ്രൊഫസറുടെ കത്ത്. കോടതിക്ക് പുറത്ത് വെച്ച് കാണും എന്നും രാജീവ് ധവാന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.