അയോധ്യ കേസ്: നിര്‍ണായക വിധി എന്ന്? ചീഫ് ജസ്റ്റിസിന്റെ ചേംബറില്‍ ജഡ്ജിമാരുടെ യോഗം
ദില്ലി: അയോധ്യ കേസിൽ വാദം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇനി വിധി പ്രഖ്യാപനം മാത്രമാണ് വരാനുള്ളത്. രാജ്യം കാത്തിരിക്കുന്ന സുപ്രധാന വിധി പ്രഖ്യാപനം എന്തൊക്കെ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും എന്നത് പലരിലും ആശയങ്കയുണ്ടാക്കുന്ന ഒന്നാണ്.
അയോധ്യ കേസ്: ഒത്ത് തീര്‍പ്പിനോട് യോജിപ്പില്ല!! മധ്യസ്ഥ നിലപാട് തള്ളി മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്
ഈ സാഹചര്യത്തില്‍, കേസ് പരിഗണിച്ച സുപ്രീം കോടതി ബഞ്ചിലെ ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിന്റെ ചേംബറില്‍ യോഗം ചേര്‍ന്നു എന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇവര്‍ സസൂക്ഷ്മം വിലയിരുത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. വിധി പ്രഖ്യാപനത്തിന് മുമ്പ് എന്തൊക്കെ ശ്രദ്ധിക്കണം എന്ന കാര്യവും ചര്‍ച്ചയായതായി പറയുന്നു.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബഞ്ചില്‍ ജസ്റ്റിസുമാരായ എസ്എ ബോബ്ഡെ, ഡിവൈ ചന്ദ്രചൂഢ്, അശോക് ഭീഷണ്, അബ്ദുള്‍ നസീര്‍ എന്നിവരാണ് ഉള്ളത്. വിധി പ്രഖ്യാപനത്തിന് മുമ്പ് ഒട്ടേറെ കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. പഴയ അലഹബാദ് ഹൈക്കോടതി വിധിയും പരിഗണിക്കേണ്ടതായി വരും. മധ്യസ്ഥ സമിതിയുടെ റിപ്പോര്‍ട്ട് കൂടി പരിശോധച്ചതിന് ശേഷം മാത്രമായിരിക്കും അന്തിമ വിധി തയ്യാറാക്കുക.
മധ്യസ്ഥ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരസ്യപ്പെടുത്തേണ്ടതുണ്ടോ എന്ന കാര്യവും സുപ്രീം കോടതി തന്നെ ആയിരിക്കും തീരുമാനിക്കുക. സുന്നി വഖഫ് ബോര്‍ഡ് മധ്യസ്ഥസമിതിയ്ക്ക് മുന്നില്‍ വച്ച ഒത്തുതീര്‍പ്പ് ഫോര്‍മുല ഇപ്പോള്‍ തന്നെ വലിയ ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും വഴിവച്ചുകഴിഞ്ഞിട്ടുണ്ട്.
40 ദിവസം തുടര്‍ച്ചയായി വാദം കേട്ടതിന് ശേഷമാണ് അയോധ്യ കേസ് അവസാനിപ്പിച്ചിരിക്കുന്നത്. നവംബര്‍ 17 ന് നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വിരമിക്കുകയാണ്. അതിന് മുമ്പായി കേസിലെ അന്തിമ വിധിപ്രഖ്യാപനം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.