അയോധ്യ കേസിൽ അസാധാരണ നടപടി; മധ്യസ്ഥ സമിതി റിപ്പോർട്ട് കോടതി ഇന്ന് പരിഗണിച്ചേക്കും
ദില്ലി: അയോധ്യക്കേസിൽ വാദം പൂർത്തിയായതിന് പിന്നാലെ അസാധാരണ നടപടി. കേസ് പരിഗണിക്കുന്ന അഞ്ചംഗ ഭരണ ഘടന ബെഞ്ച് ഇന്ന് വീണ്ടും യോഗം ചേരും. ഭരണഘടനാ ബെഞ്ച് ചേംബറിൽ ഇരിക്കുമെന്നും കേസിലെ കക്ഷികൾ പങ്കെടുക്കില്ലെന്നും സുപ്രീം കോടതി രജിസ്ട്രാർ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. മധ്യസ്ഥ സമിതി സമർപ്പിച്ച റിപ്പോർട്ട് ബെഞ്ച് പരിഗണിക്കുമെന്നാണ് റിപ്പോർട്ട്.

അയോധ്യ ഭൂമി തർക്ക കേസിൽ 40 ദിവസമായി തുടർന്ന് വന്ന വാദം കേൾക്കൽ ബുധനാഴ്ചയാണ് അവസാനിച്ചത്. സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ സമിതിയുടെ മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് കേസിൽ തുടർച്ചയായ വാദം കേൾക്കാൻ കോടതി തീരുമാനിച്ചത്. മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എഫ്എംഐ ഖലീഫുളള, ആർട്ട് ഓഫ് ലിവിംഗ് സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കർ, മുതിർന്ന അഭിഭാഷകൻ ശ്രീ ശ്രീ രവിശങ്കർ എന്നിവരായിരുന്നു മധ്യസ്ഥ സമിതിയിലെ അംഗങ്ങൾ.
കേസിൽ വാദം പൂർത്തിയായ ശേഷം മധ്യസ്ഥ സമിതിയുടെ റിപ്പോർട്ട് പരിഗണിക്കുന്നത് അസാധാരണ നടപടിയാണ്. മധ്യസ്ഥ സമിതിയിൽ കോടതി അർപ്പിച്ച വിശ്വാസത്തിന് നന്ദിയുണ്ടെന്നും രാജ്യത്തിന്റെ മൂല്യങ്ങളുടെ തെളിവായി സഹോദര്യവും വിവേകവും നിറഞ്ഞ അന്തരീക്ഷത്തിലാണ് മധ്യസ്ഥ ചർച്ചകൾ നടന്നതെന്നും ശ്രീ ശ്രീ രവിശങ്കർ ട്വീറ്റ് ചെയ്തിരുന്നു.
ചർച്ചകളുടെ വിശദാംശങ്ങൾ മൂന്നംഗ സമിതി സുപ്രീം കോടതിയിൽ സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടാണ് ഭരണഘടന ബെഞ്ച് പരിഗണിക്കുന്നത്. നവംബർ 17ന് മുമ്പ് കേസിൽ വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications