അയോധ്യ കേസ്; ജഡ്ജി വൈരാഗ്യ ബുദ്ധിയോടെ ഇടപെടുന്നു, ആരോപണവുമായി മുസ്ലീം സംഘടനകളുടെ അഭിഭാഷകന്‍
ദില്ലി: അയോധ്യ കേസ് വാദത്തിനിടെ സുപ്രീം കോടതിയില്‍ നാടകീയ രംഗങ്ങള്‍. വാദം കേള്‍ക്കുന്ന ബെഞ്ചിലെ ജസ്റ്റിസ് അശോക് ഭൂഷണിനെതിരെ മുസ്ലീം സംഘടനകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ രാജീവ് ധവാന്‍ രംഗത്തെത്തുകയായിരുന്നു. ജഡ്ജി വൈരാഗ്യ ബുദ്ധിയോടെ പെരുമാറുന്നുവെന്ന് രാജേഷ് ധവാന്‍ ആരോപിച്ചു. ജഡ്ജിയുടെ രീതി തന്നെ ഭയപ്പെടുത്തുന്നുവെന്നും രാജീവ് ധവാന്‍ പറഞ്ഞു.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചിന് മുന്നില്‍ വ്യാഴാഴ്ച വാദം നടക്കവേയാണ് സംഭവം. 1949 ന് മുന്‍പ് ബാബറി പള്ളി സ്ഥിതി ചെയ്തിരുന്നടുത്ത് രാമന്‍റെ വിഗ്രഹം ഉണ്ടായിരുന്നെന്ന ഹിന്ദു പാര്‍ട്ടികളുടെ വാദം ശരിവെയ്ക്കുന്ന തെളിവുകള്‍ ഒന്നും തന്നെയില്ലെന്ന് രാജീവ് ധവാന്‍ വാദിച്ചു. പള്ളി തകര്‍ക്കപ്പെടുന്നതിന് മുന്‍പ് രാമവിഗ്രഹം മനപ്പൂര്‍വ്വം പള്ളിക്കുള്ളില്‍ കൊണ്ടുവെയ്ക്കുകയായിരുന്നുവെന്നും ധവാന്‍ കോടതിയില്‍ പറഞ്ഞു.
എന്നാല്‍ ജസ്റ്റിസ് ഭൂഷണ്‍ ഇടപെട്ടു. 1935 ല്‍ തന്‍റെ പന്ത്രണ്ടാം വയസില്‍ തര്‍ക്ക പ്രദേശം സന്ദര്‍ശിച്ചിരുന്നുവെന്നും അവിടെ രാമ വിഗ്രഹങ്ങള്‍ ഉണ്ടായിരുന്നുവെന്നും അലഹബാദ് ഹൈക്കോടതിക്ക് മുന്‍പില്‍ നടത്തിയ ഒരു സാക്ഷിമൊഴിയാണ് ജസ്റ്റിസ് ഭൂഷണ്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ അഭിഭാഷകനായ ധവാന്‍ ആ വാദം ഖണ്ഡിച്ചു. തര്‍ക്ക പ്രദേശത്തിന്‍റെ 12 ചിത്രങ്ങളില്‍ ഒന്നും പോലും തിരിച്ചറിയാന്‍ കഴിയാതിരുന്ന സാക്ഷിയുടെ മൊഴി എങ്ങനെ വിശ്വസിക്കുമെന്ന് ധവാന്‍ ചോദിച്ചു.
ഇതോടെ താന്‍ സാക്ഷിമൊഴി വിശ്വസിക്കുന്നണ്ടെന്നല്ല സൂചിപ്പിച്ചതെന്നും അതേസമയം അലഹബാദ് ഹൈക്കോടതി ആ സാക്ഷിമൊഴി പരിഗണിച്ചുവെന്ന് ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും ജസ്റ്റിസ് പറഞ്ഞു. ഹൈക്കോടതി പരിഗണിച്ച സാക്ഷിമൊഴി പരിഗണിക്കാന്‍ പാടില്ലെന്നുണ്ടോയെന്നും കോടതി ചോദിച്ചു. ഇതോടെയാണ് ജഡ്ജി വൈരാഗ്യ ബുദ്ധിയോടെയാണ് പെരുമാറുന്നതെന്നും ജഡ്ജിയുടെ ഇടപെടലില്‍ തനിക്ക് ഭയം ഉണ്ടെന്നും ധവാന്‍ പ്രതികരിച്ചത്.
ധവാന്‍റെ പ്രതികരണത്തിനെതി മുതിര്‍ന്ന അഭിഭാഷകനായ സിഎസ് വൈദ്യനാഥന്‍ രംഗത്തെത്തി. ചോദ്യം ചെയ്യപ്പെടുമ്പോള്‍ വൈരാഗ്യ ബുദ്ധിയോടെ പ്രതികരിക്കുന്നുവെന്ന ആരോപണങ്ങള്‍ നിര്‍ഭാഗ്യകരമാണ് വൈദ്യനാഥന്‍ പ്രതികരിച്ചു. അതേസമയം വൈരാഗ്യ ബുദ്ധിയോടെ പെരുമാറിയതല്ലെന്നും മറിച്ച് ചില സംശയങ്ങള്‍ക്കുള്ള ഉചിതമായ ഉത്തരങ്ങള്‍ തേടാനുളള ശ്രമം മാത്രമാണെന്നും അശോക് ഭൂഷണ്‍ പറഞ്ഞു. ബെഞ്ചിലെ മറ്റൊരു അഭിഭാഷകനായ ചന്ദ്രചൂഡിനെതിരേയും ബുധനാഴ്ച രാജേഷ് ധവാന്‍ രംഗത്തെത്തിയിരുന്നു.