മറ്റു ആരാധനാലയങ്ങള്‍ സംരക്ഷിക്കുമെങ്കില്‍ അയോധ്യ കേസില്‍ നിന്ന് പിന്മാറാമെന്ന് വഖഫ് ബോര്‍ഡ്
ദില്ലി: അയോധ്യയിലെ തര്‍ക്കഭൂമിയുമായി ബന്ധപ്പെട്ട കേസില്‍ നിന്ന് ഉപാധികളോടെ പിന്മാറാന് സുന്നി വഖഫ് ബോര്‍ഡ് സന്നദ്ധത അറിയിച്ചുവെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ മറ്റു മുസ്ലിം ആരാധനാലയങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പ് നല്കിയാല് അപ്പീല്‍ പിന്‍വലിക്കാമെന്നാണ് മുസ്ലിം കക്ഷി സുപ്രീംകോടതിയെ അറിയിച്ചതെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തു. ഒട്ടേറെ പള്ളികളില്‍ ഹിന്ദുത്വ കക്ഷികള്‍ അവകാശവാദം ഉന്നയിക്കുന്നുണ്ട്. ഇവയെല്ലാം സംരക്ഷിക്കുമെന്ന ഉറപ്പ് നല്കിയാല് അയോധ്യ കേസിലെ അപ്പീല്‍ പിന്‍വലിക്കാമെന്നാണ് ഉപാധിവച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ വാദം കേള്‍ക്കുന്ന അവസാന ദിനമായ ബുധനാഴ്ച രാവിലെയാണ് ഈ നിലപാട് മുസ്ലിം കക്ഷി അറിയിച്ചത്. എന്നാല്‍ കോടതി ഇക്കാര്യം പരിഗണിച്ചിട്ടില്ല.
അയോധ്യ കേസിൽ അസാധാരണ നടപടി; മധ്യസ്ഥ സമിതി റിപ്പോർട്ട് കോടതി ഇന്ന് പരിഗണിച്ചേക്കും
വിഎച്ച്പിയുടെ നിയന്ത്രണത്തിലുള്ള രാമജന്മഭൂമി ന്യാസ്, സന്യാസി സമൂഹമായ നിര്‍മോഹി അഖാര എന്നീ ഹിന്ദു കക്ഷികളും സുന്നി വഖഫ് ബോര്‍ഡ് എന്ന മുസ്ലിം കക്ഷിയുമാണ് തര്‍ക്ക ഭൂമിക്ക് വേണ്ടി വാദം ഉന്നയിക്കുന്നത്. കൂടെ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികളും സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് പരിഗണിച്ചിരുന്നു.
സുന്നി വഖഫ് ബോര്‍ഡും കേസിലെ മറ്റുള്ളവരുമാണ് ഒത്തുതീര്‍പ്പ് നിര്‍ദേശത്തില്‍ ഒപ്പുവച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഹിന്ദു കക്ഷികളിലെ എല്ലാ അംഗങ്ങളും ഒത്തുതീര്‍പ്പ് അംഗീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. മധ്യസ്ഥ ചര്‍ച്ചയിലൂടെ കേസില്‍ പരിഹാരം കാണാന്‍ സുപ്രീംകോടതി നേരത്തെ മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി മുഖേനയാണ് ഒത്തുതീര്‍പ്പ് നിര്‍ദേശം കോടതിയില്‍ സമര്‍പ്പിച്ചതത്രെ. രാമജന്മഭൂമി ന്യാസ് ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ അംഗീകരിച്ചിട്ടില്ല.
ഇന്ത്യയിലെ എല്ലാ ആരാധനാലയങ്ങള്‍ക്കും സംരക്ഷണം ഉറപ്പാക്കണം. അയോധ്യ കേസില്‍ സംഭവിച്ച പോലുള്ള കൈയ്യേറ്റം അനുവദിക്കരുത്. അയോധ്യയില്‍ നാശത്തിന്റെ വക്കിലുള്ള 22 പള്ളികള്‍ പുനരുദ്ധരിക്കണം. ബാബറി മസ്ജിദ് ഭൂമി വിട്ടുകൊടുക്കുന്നതിന് പകരം മറ്റൊരു പ്രദേശത്ത് പള്ളി നിര്‍മിക്കാന്‍ അനുമതി ലഭിക്കണം. പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള ചരിത്ര പ്രസിദ്ധമായ പള്ളികളില്‍ ആരാധനയ്ക്ക് അവസരം ലഭിക്കണം- തുടങ്ങിയവയാണ് വഖഫ് ബോര്‍ഡ് മുന്നോട്ടുവച്ച ഒത്തുതീര്‍പ്പ് വ്യവസ്ഥകളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സുപ്രീംകോടതി മുന്‍ ജസ്റ്റിസ് എഫ്എംഐ ഖലീഫുല്ല, മുതിര്‍ന്ന അഭിഭാഷകന് ശ്രീറാം പഞ്ചു, ശ്രീ ശ്രീ രവിശങ്കര്‍ എന്നിവരാണ് കേസില്‍ മധ്യസ്ഥതയ്ക്ക് വേണ്ടി സുപ്രീംകോടതി നിയമിച്ച സമിതിയിലെ അംഗങ്ങള്‍. ഇവര്‍ മുഖേനയാണ് ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങള്‍ കോടതിയെ അറിയിച്ചതത്രെ.
അയോധ്യയിലെ ബാബറി മസ്ജിദിന് പുറമെ, ഉത്തര്‍ പ്രദേശിലെ മഥുര, വാരണാസി എന്നിവിടങ്ങളിലെ പള്ളികളിലും ഹിന്ദുത്വ കക്ഷികള്‍ അവകാശവാദം ഉന്നയിക്കുന്നുണ്ട്. ഈ വാദങ്ങള്‍ ഒഴിവാക്കണമെന്നാണ് ഒത്തുതീര്‍പ്പിലെ വ്യവസ്ഥ. എന്നാല്‍ ഹിന്ദുകക്ഷികളില്‍ ചിലര്‍ വ്യവസ്ഥ അംഗീകരിക്കാന്‍ തയ്യാറായില്ല. മധ്യസ്ഥ ശ്രമം പരാജയപ്പെട്ടുവെന്ന് സമിതി കഴിഞ്ഞ ജൂലൈയില്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് എല്ലാദിവസവും വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചത്.