അയോധ്യ വിധി: ഹെലികോപ്റ്ററുകള്‍ അടക്കം വന്‍ സജ്ജീകരണങ്ങള്‍, എന്തും നേരിടാന്‍ തയ്യാറായി ഉത്തർ പ്രദേശ്
അയോധ്യ: അയോധ്യ കേസില്‍ നവംബര്‍ 17 ന് മുമ്പ് അന്തിമ വിധിപ്രഖ്യാപനം ഉണ്ടാകും. വിധിയെ തുടര്‍ന്ന് എന്ത് സംഭവിക്കും എന്ന ആശങ്ക എല്ലാ കോണുകളിലും ഉയരുന്നുണ്ട്. സുരക്ഷ ക്രമീകരണങ്ങള്‍ രാജ്യമെമ്പാടും ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.
അയോധ്യ വിധി; കനത്ത സുരക്ഷയില്‍ രാജ്യം! സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശവുമായി കേന്ദ്രം
അയോധ്യ ഉള്‍ക്കൊള്ളുന്ന ഉത്തര്‍ പ്രദേശില്‍ സര്‍വ്വ സന്നാഹങ്ങളും തയ്യാറായിക്കഴിഞ്ഞിരിക്കുകയാണ്. അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ ഹെലികോപ്റ്ററുകള്‍ വരെ ഒരുക്കിയിട്ടുണ്ട് യോഗി ആദിത്യനാഥ് ഭരണകൂടം. അയോധ്യയില്‍ അതിശക്തമായ സുരക്ഷ സന്നാഹങ്ങള്‍ തന്നെയാണ് ഒരുക്കിയിട്ടുള്ളത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ജില്ലാ മജിസ്‌ട്രേറ്റുമാരുമായി വീഡിയോ കോണ്‍ഫറന്‍സിങ് വഴി ആശയവിനിമയം നടത്തിയിരുന്നു. ക്രമസമാധാനം തകര്‍ക്കാനുള്ള ഏത് ശ്രമത്തിനെതിരേയും ശക്തമായ നടപടി സ്വീകരിക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മാസ്റ്റര്‍ കണ്‍ട്രോള്‍ റൂം തുറക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അയോധ്യയില്‍ പ്രത്യേക സുരക്ഷയൊരുക്കണം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം യോഗി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ എല്ലാ സംസ്ഥാനങ്ങളോടും സുരക്ഷ ശക്തമാക്കുന്നതിനുള്ള നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
Recommended Video
നവംബര്‍ 17 ന് ആണ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് വിരമിക്കുന്നത്. നവംബര്‍ 15 വെള്ളിയാഴ്ചയായിരിക്കും അദ്ദേഹത്തിന്റെ അവസാന പ്രവൃത്തി ദിവസം. നവംബര്‍ 11, 12 ദിവസങ്ങളില്‍ കോടതി അവധിയും ആണ്. അതുകൊണ്ട് തന്നെ നവംബര്‍ 13, 14, 15 ദിവസങ്ങളില്‍ ഏതെങ്കിലും ആയിരിക്കും നിര്‍ണായക വിധി പ്രഖ്യാപനം ഉണ്ടാകുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.