അയോധ്യ കേസ് ഭൂമിത്തര്‍ക്കം മാത്രമല്ല? ഭരണഘടന ബഞ്ചിന്റെ രൂപീകരണം വിരൽചൂണ്ടുന്നത്....
ദില്ലി: അയോധ്യ കേസില്‍ സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ച് ജനുവരി 10 ന് വാദം കേട്ടുതുടങ്ങും എന്നായിരുന്നു അറിയിച്ചിരുന്നത്. രാജ്യം മുഴുവന്‍ അതിനായി കാത്തിരിക്കുകയും ആയിരുന്നു. അപ്പോഴാണ് സുപ്രീം കോടതിയില്‍ ആ നിര്‍ണായക സംഭവം നടക്കുന്നത്.
ഭരണഘടനാ ബെഞ്ചിൽ നിന്നും ജസ്റ്റിസ് യുയു ലളിത് പിന്മാറി; അയോധ്യകേസ് ജനുവരി 29ന് പരിഗണിക്കും
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ എസ്എ ബോബ്‌ഡെ, എന്‍വി രമണ, ഡിവൈ ചന്ദ്രചൂഢ്, യുയു ലളിത് എന്നിവരടങ്ങിയ ഭരണഘടന ബഞ്ചാണ് കേസ് പരിഗണിക്കാനിരുന്നത്. എന്നാല്‍ കോടതി നടപടി തുടങ്ങിയപ്പോള്‍ തന്നെ മുസ്ലീം സംഘടനകളുടെ അഭിഭാഷകന്‍ ആയ രാജീവ ധവാന്‍ മുന്നോട്ട് വന്ന് കോടതിയെ ഒരു കാര്യം ധരിപ്പിക്കുകായിരുന്നു.
അഞ്ചംഗ ഭരണഘടന ബഞ്ചിലെ അംഗമായ ജസ്റ്റിസ് യുയു ലളിത്, അഭിഭാഷകനായിരിക്കെ ബാബറി മസ്ജിദുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസില്‍ കല്യാണ്‍ സിങിന് വേണ്ടി ഹാജരായിരുന്നു. കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് ലളിതിനെ മാറ്റണം എന്ന ആവശ്യം താന്‍ ഉന്നയിക്കുന്നില്ല എന്നും ഇതോടാപ്പം രാജീവ് ധവാന്‍ കോടതിയെ അറിയിച്ചു.
എന്തായാലും ഇത്തരം ഒരു സാഹചര്യത്തില്‍ ജസ്റ്റിസ് യുയു ലളിത് തന്നെ കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ഇതോടെയാണ് വാദം തുടങ്ങേണ്ടിയിരുന്ന കേസ് വീണ്ടും മാറ്റിവച്ചത്.
എന്നാല്‍ അയോധ്യ കേസിലെ സംഭവവികാസങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇതല്ല. എങ്ങനെയാണ് ഒരു അഡ്മിനിസ്‌ട്രേറ്റീവ് ഉത്തരവിലൂടെ അഞ്ചംഗ ഭരണഭഘടന ബഞ്ച് രൂപീകരിക്കാന്‍ ചീഫ് ജസ്റ്റിസ് മുന്നിട്ടറങ്ങിയത് എന്നതാണ്. അപ്രതീക്ഷിതം ആയിരുന്നു ഈ നീക്കം. അത്തരം ഒരു ഉത്തരവ് സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ആദ്യത്തെ സംഭവവും ആയിരുന്നു.
കേസ് നേരത്തെ മൂന്നംഗ ബഞ്ച് പരിഗണിക്കാന്‍ മാറ്റിവച്ചിരിക്കുകയായിരുന്നു എന്നും ചീഫ് ജസ്റ്റിസ് ഇടപെട്ടാണ് അത് അഞ്ചംഗ ഭരണഘടന ബഞ്ചിലേക്ക് മാറ്റിയത് എന്നും രാജീവ് ധവാന്‍ പറഞ്ഞു. അഞ്ചംഗ ഭരമഘടന ബഞ്ച് സ്ഥാപിക്കാന്‍ പ്രത്യേക ജുഡീഷ്യല്‍ ഉത്തരവ് ആവശ്യമാണെന്നും രാജീവ് ധവാന്‍ തുടക്കത്തിലേ വാദിച്ചിരുന്നു. എന്നാല്‍ രാജീവ് ധവാന്റെ ഈ ആവശ്യം ചീഫ് ജസ്റ്റിസ് തള്ളിക്കളയുകയായിരുന്നു.
ബൃഹത്തായ രേഖകള്‍ പരിശോധിക്കാനുള്ളതിനാല്‍, അഞ്ചംഗ ബഞ്ചിനെ നിയോഗിക്കുന്നതില്‍ നിയമപരമായി ഒരു തെറ്റും ഇല്ലെന്നാണ് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. സീല്‍ ചെയ്ത അമ്പത് ട്രങ്ക് പെട്ടികളിലായി സൂക്ഷിച്ചിട്ടുള്ള രേഖകള്‍ സുപ്രീം കോടതി രജിസ്ട്രി പരിശോധിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ചില രേഖകള്‍ സംസ്‌കൃതം, അറബിക്, ഉറുദു, ഹിന്ദു, പേര്‍ഷ്യന്‍, ഗുരുമുഖി ഭാഷകളില്‍ ഉള്ളവയാണെന്നും ഇവയെല്ലാം പരിഭാഷപ്പെടുത്തേണ്ടതുണ്ടെന്നും ആവശ്യമെങ്കില്‍ രജിസ്ട്രിയ്ക്ക് ഔദ്യോഗിക പരിഭാഷകരുടെ സേവനം ഉപയോഗിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
കേസിനെ ഏറ്റവും നിര്‍ണായകമായി സ്വാധീനിക്കുക, അത് ഭരണഘടന ബഞ്ചിന്റെ പരിഗണനയ്ക്ക് വരുന്നു എന്നത് തന്നെയാണ്. നേരത്തെ അലഹബാദ് ഹൈക്കോടതി അയോധ്യ കേസിനെ ഒരു ഭൂമിത്തര്‍ക്കം ആയിട്ടാണ് വിലയിരുത്തിയതും വിധി പറഞ്ഞതും. തര്‍ക്കഭൂമിയായ 2.77 ഏക്കര്‍ സ്ഥലം സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാരയ്ക്കും രാം ലല്ലയ്ക്കും തുല്യമായി വീതിക്കണം എന്നതായിരുന്നു അന്നത്തെ വിധി.
ഒരു ഭൂമിത്തര്‍ക്കം ആയിട്ടാണ് സുപ്രീം കോടതിയും കേസിനെ പരിഗണിച്ചത് എങ്കില്‍, ഇത്തരം ഒരു ബഞ്ച് മാറ്റത്തിന്റെ സാധ്യത തന്നെ ഉണ്ടാകുമായിരുന്നില്ല. ജനുവരി നാലിന് കേസ് പരിഗണനയില്‍ എത്തുമ്പോള്‍ ആരും ഇത്തരം ഒരു നീക്കം പ്രതീക്ഷിച്ചിരുന്നും ഇല്ല. ഇന്ത്യന്‍ സാഹചര്യത്തില്‍ ഏറെ വൈകാരിക പ്രാധാന്യമുള്ള കേസാണ് എന്ന പ്രത്യേകതയും അയോധ്യ കേസിനുണ്ട്. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ഒരുങ്ങുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതി വിധിയ്ക്ക് ശേഷം മാത്രമേ ഇക്കാര്യം ഇനി പരിഗണിക്കൂ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കിയിട്ടുണ്ട്.
ജനുവരി 29 ന് ആണ് കേസ് വീണ്ടും കോടതി പരിഗണിക്കുന്നത്. അപ്പോഴേക്കും യുയു ലളിതിന് പകരം മറ്റൊരു ജഡ്ജിയെ ബഞ്ചിലേക്ക് നിയമിക്കുകയും ചെയ്യും.