" അയോധ്യയിൽ പള്ളി നിർമിക്കുന്നത് അസാധ്യം'' കേസ് ജയിച്ചാലും ഭൂമി വിട്ടുനൽകാമെന്ന് മുസ്ലീം സംഘടന
ലഖ്നോ: അയോധ്യ ഭൂമി തർക്ക കേസിലെ വാദം അന്തിമ ഘട്ടത്തിൽ എത്തി നിൽക്കെ അപ്രതീക്ഷിത നീക്കവുമായി മുസ്ലീം സംഘടന. കേസ് ഒത്തുതീർപ്പിലൂടെ പരിഹരിക്കാൻ തയ്യാറാണെന്നും കേസിൽ മുസ്ലീം വിഭാഗത്തിന് അനുകൂലമായി വിധി ഉണ്ടായാലും രാമക്ഷേത്ര നിർമാണത്തിനായി ഭൂമി ഹിന്ദുക്കൾക്ക് വിട്ടുനൽകുന്നത് അടക്കമുളള കാര്യങ്ങൾ പരിഗണിക്കാമെന്നും മുസ്ലീം ബുദ്ധിജീവികൾ നേതൃത്വം ഇന്ത്യൻ മുസ്ലീംസ് ഫോർ പീസ് എന്ന സംഘടന അറിയിച്ചു. അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ലഫ്. ജനറൽ സമീർ ഉദ്ദിൻ ഷാ ഉൾപ്പെടെയുള്ള പ്രമുഖർ ഉൾപ്പെടുന്ന സംഘടനയാണിത്.
നമ്മൾ യാഥാർത്ഥ്യം മനസിലാക്കണം. കോടതിയിൽ നിന്നും അനുകൂലമായി വിധി ലഭിച്ചാൽ പോലും അയോധ്യയിൽ പള്ളി പണിയുന്നത് അസാധ്യമാണെന്നാണ് കരുതുന്നത്. രാജ്യത്തെ നിലവിലെ അന്തരീക്ഷത്തിൽ സാക്ഷാത്കരിക്കാനാകാത്ത ഒരു സ്വപ്നമാണത്. വിധി അനുകൂലമാണെങ്കിൽ പോലും ഭൂരിപക്ഷ സമുദായത്തിന് ഭൂമി വിട്ടുനൽകുകയെന്ന വഴിയാണ് മുസ്ലീം സമുദായത്തിന് മുന്നിലുള്ളത്. പക്ഷെ ഇതിന് പകരമായി ആരാധനാലയ നിയമം ശക്തമാക്കണമെന്ന് ഉറപ്പ് നൽകണമെന്നും സമീർ ഉദ്ദീൻ ഷാ വ്യക്തമാക്കിയതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

തർക്ക ഭൂമി വിട്ടു നൽകാൻ അയോധ്യ കേസിലെ മുഖ്യ കക്ഷിയായ മുസ്ലീം സംഘടന തയ്യാറാണെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ സുപ്രീ കോടതി മധ്യസ്ഥ ചർച്ചകൾക്ക് അനുവദിച്ച സമയത്തിനുള്ളിൽ ഇതിൽ അന്തിമ തീരുമാനം എടുക്കാൻ സാധിക്കാതെ വരികയായിരുന്നു. 2.77 ഏക്കർ തർക്ക ഭൂമിയിലെ അവകാശവാദം പിൻവലിക്കാൻ തയ്യാറാണെന്ന് പ്രധാന കക്ഷിയായ സുന്നി സെൻട്രൽ വഫഖ് ബോർഡ് മൂന്നംഗ മധ്യസ്ഥ സമിതിയെ അറിയിച്ചതായാണ് സൂചന.
മധ്യസ്ഥ ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് സുപ്രീം കോടതി അയോധ്യ കേസിൽ ദൈനംദിന വാദം കേൾക്കാൻ ആരംഭിച്ചത്. അടുത്ത മാസം കേസിൽ നിർണായക വിധിയുണ്ടാകുമെന്നാണ് സൂചന. ഒക്ടോബർ 17ന് മുമ്പ് വാദങ്ങൾ പൂർത്തിയാക്കണമെന്നാണ് കോടതി നിർദ്ദേശം. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് കേസിൽ വാദം കേൾക്കുന്നത്.
തർക്ക ഭൂമി സുന്നി വഖഫ ബോർഡിനും, നിർമോഹി അഖാരയ്ക്കും, രാം ലല്ലയ്ക്കും തുല്യമായി വീതിച്ച് നൽകാനുള്ള അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സമർപ്പിച്ച 14 ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.












Click it and Unblock the Notifications