അയോധ്യ തര്‍ക്കം; മധ്യസ്ഥ ചര്‍ച്ച ജൂലൈ 31വരെ നീട്ടി, റിപ്പോര്‍ട്ട് ആഗസ്റ്റ് ഒന്നിന്
ദില്ലി: അയോധ്യയിലെ വിവാദ ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട കേസില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്കുള്ള സമയപരിധി ജൂലൈ 31വരെ നീട്ടി. ജൂലൈ 31നകം മധ്യസ്ഥ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഓഗസ്റ്റ് ഒന്നിന് മധ്യസ്ഥ സമിതി കോടതിക്ക് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. രണ്ടിന് കോടതി കേസ് വീണ്ടും വാദം കേള്‍ക്കും.
മധ്യസ്ഥ സമിതി വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജൂലൈ 11ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. മധ്യസ്ഥ ചര്‍ച്ചയില്‍ പുരോഗതിയില്ലെങ്കില്‍ ജൂലൈ 25 മുതല്‍ എല്ലാ ദിവസവും കേസില്‍ വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചിരുന്നു. എന്നാല്‍ ഇന്ന് കേസ് പരിഗണിച്ച കോടതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജൂലൈ 31വരെ സമയം അനുവദിക്കുകയായിരുന്നു. ആദ്യ റിപ്പോര്‍ട്ട് മധ്യസ്ഥ സമിതി സമര്‍പ്പിച്ചു. ഇത് രഹസ്യമാക്കിവയ്ക്കുമെന്ന് കോടതി പറഞ്ഞു.
ദശാബ്ദങ്ങളായുള്ള അയോധ്യ കേസില്‍ കോടതിക്ക് പുറത്ത് പരിഹാരം കാണാനുള്ള സാധ്യത കഴിഞ്ഞ വര്‍ഷമാണ് സുപ്രീംകോടതി തേടിയത്. കേസിലെ കക്ഷികളുമായി ചര്‍ച്ച നടത്തുന്നതിനും സമവായ ശ്രമങ്ങള്‍ക്കുമായി മൂന്നംഗ മധ്യസ്ഥ സമിതിയെ കോടതി നിയോഗിക്കുകയായിരുന്നു. സുപ്രീംകോടതി മുന്‍ ജസ്റ്റിസ് എഫ്എം ഖലീഫുല്ലയാണ് സമിതി അധ്യക്ഷന്‍. മുതിര്‍ന്ന അഭിഭാഷകന് ശ്രീറാം പഞ്ചു, ശ്രീശ്രീ രവിശങ്കര്‍ എന്നിവരാണ് സമിതി അംഗങ്ങള്‍. അയോധ്യയില്‍ ക്ഷേത്രം നിര്‍മിക്കാന്‍ അവസരം ഒരുക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ട രവിശങ്കറിനെ സമിതിയില്‍ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു.
ചന്ദ്രയാന്‍ 2 വീണ്ടും സജ്ജം; ജൂലൈ 22ന് കുതിച്ചുയരും, തകരാറുകള്‍ പരിഹരിച്ചെന്ന് ഐഎസ്ആര്‍ഒ
16ാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തി ബാബറുടെ നിര്‍ദേശ പ്രകാരം അയോധ്യയില്‍ നിര്‍മിച്ച പള്ളി 1992 ഡിസംബര്‍ ആറിനാണ് ഹിന്ദുത്വര്‍ തകര്‍ത്തത്. പള്ളി നിര്‍മിച്ചത് ക്ഷേത്രം തകര്‍ത്തിട്ടാണെന്നാണ് ഇവരുടെ വാദം. ഇത് രാമന്റെ ജന്മസ്ഥലമാണെന്നും വിശ്വാസമുണ്ട്. പള്ളി തകര്‍ത്തതിന് ശേഷമുണ്ടായ വര്‍ഗീയ കലാപത്തില്‍ 2000ത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. വിവാദ ഭൂമി മൂന്നായി വീതിച്ച് നല്കി 2000ത്തില്‍ അലഹാബാദ് ഹൈക്കോടതി വിധി പ്രഖ്യാപിച്ചിരുന്നു. ഇത് ചോദ്യം ചെയ്തുള്ള 14 ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.