അയോധ്യ പ്രാണ പ്രതിഷ്ഠ ചടങ്ങ്;തത്സമയ സംപ്രേക്ഷണം വിലക്കരുത്, തമിഴ്നാട് സർക്കാരിനോട് സുപ്രീം കോടതി
ഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളുടെ തൽസമയ സംപ്രേഷണം തടയരുതെന്ന് തമിഴ്നാട് സർക്കാരിനോട് സുപ്രീം കോടതി. അനുമതി തേടിയാൽ നിയപരമായി തന്നെ നൽകണമെന്നും സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. ബി ജെ പി സംസ്ഥാന ഘടകമാണ് സുപ്രീം കോടതിയെ സമീപിച്ചത്. ചടങ്ങുകൾ തത്സമയം പ്രദർശിപ്പിക്കാനായി തയാറാക്കിയ എൽഇഡി സ്ക്രീനുകൾ പോലീസ് പിടിച്ചെടുത്തുവെന്നും സ്ക്രീനിങ്ങുകൾ തടഞ്ഞുവെന്നും കാണിച്ചായിരുന്നു ഹർജി.
അഭിഭാഷകനായ ജി ബാലാജി വഴിയാണ് ബി ജെ പി ഹർജി ഫയൽ ചെയ്തത്. ഡി എം കെയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ, അയോധ്യയിലെ രാമക്ഷേത്രത്തിൽ നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങ് തത്സമയം സംപ്രേക്ഷണം ചെയ്യുന്നത് നിരോധിച്ചിരിക്കുകയാണെന്നാണ് ഹർജിയിൽ പറയുന്നത്. എല്ലാ രീതിയിലുള്ള പൂജകളും അർച്ചകളും അന്നദാനങ്ങളും ഈ ശുഭ അവസരത്തിൽ സർക്കാർ നിരോധിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ (പോലീസ് ഉദ്യോഗസ്ഥർ മുഖേന) നടത്തുന്ന ഇത്തരം ഏകപക്ഷീയമായ അധികാര പ്രയോഗം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളെ ലംഘനമാണെന്നും ബി ജെ പി ഹർജിയിൽ ചൂണ്ടിക്കാട്ടി.

കോടതി വിഷയത്തിൽ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. തുടർന്നാണ് വിഷയത്തിൽ സുപ്രീം കോടതി അടിയന്തരമായി ഇടപെട്ടത്. ഈ പ്രദേശത്ത് മറ്റ് സമുദായങ്ങൾ താമസിക്കുന്നുവെന്ന ഒറ്റക്കാരണത്താൽ അനുമതി നിഷേധിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. ലഭിച്ച അപേക്ഷകളുടേയും എടുത്ത തീരുമാനങ്ങളുടേയും ഡാറ്റ സംസ്ഥാനം സൂക്ഷിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ഹർജിയിലെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും യാതൊരു നിയന്ത്രണങ്ങളും സംസ്ഥാനത്ത് ഇല്ലെന്നുമാണ് തമിഴ്നാട് സർക്കാർ കോടതിയെ അറിയിച്ചത്. ഹർജി രാഷ്ട്രീയ പ്രേരിതം മാത്രമാണെന്നും സർക്കാർ കോടതിയിൽ പറഞ്ഞു.
'ജനുവരി 22-ലെ അയോധ്യ രാമക്ഷേത്ര പരിപാടികളുടെ തത്സമയ സംപ്രേക്ഷണം തമിഴ്‌നാട് സര്‍ക്കാര്‍ വിലക്കി. തമിഴ്‌നാട്ടില്‍ ശ്രീരാമന് വേണ്ടി 200-ലധികം ക്ഷേത്രങ്ങളുണ്ട്. HR&CE നിയന്ത്രിക്കുന്ന ഈ ക്ഷേത്രങ്ങളില്‍ ശ്രീരാമന്റെ പേരിലുള്ള പൂജയും ഭജനവും അന്നദാനവും അനുവദിക്കുന്നില്ല. സ്വകാര്യ ക്ഷേത്രങ്ങളിലും പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ നിന്ന് പോലീസ് തടയുകയാണ്. പന്തലുകൾ പൊളിക്കുമെന്ന് ഇവർ സംഘാടകരെ ഭീഷണിപ്പെടുത്തുന്നു. ഈ ഹിന്ദു വിരുദ്ധ വിദ്വേഷ നടപടിയെ ശക്തമായി അപലപിക്കുന്നു', എന്നായിരുന്നു മന്ത്രി എക്സിൽ കുറിച്ചത്.
എന്നാൽ സേലത്ത് നടക്കുന്ന ഡിഎംകെ യൂത്ത് കോൺഫറൻസിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനായാണ് ഇത്തരം തെറ്റായ പ്രചരണങ്ങൾ മന്ത്രി നടത്തുന്നതെന്നും മന്ത്രിയുടെ നടപടി അപലപനീയമാണെന്നുമായിരുന്നു ഡിഎംകെ പ്രതികരിച്ചത്.












Click it and Unblock the Notifications