അയോധ്യ;മുസ്ലീം പള്ളിയ്ക്ക് ഭൂമി കണ്ടെത്തി യുപി സര്‍ക്കാര്‍!ട്രസ്റ്റ് രൂപീകരിച്ച് സുന്നി വഖഫ് ബോര്‍ഡ്
ലഖ്നൗ: അയോധ്യയില്‍ പള്ളി നിര്‍മ്മിക്കാന്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തി യുപി സര്‍ക്കാര്‍. രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ശ്രീ രാമജന്‍മഭൂമി തീര്‍ത്ഥാടന ക്ഷേത്ര ട്രസ്റ്റിന് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയ പിന്നാലെയാണ് സുന്നി വഖഫ് ബോര്‍ഡിന് നല്‍കാനുള്ള 5 ഏക്കര്‍ സ്ഥലവും യുപി സര്‍ക്കാര്‍ അനുവദിച്ചത്.
ബുധനാഴ്ച രാവിലെ ചേര്‍ന്ന യുപി മന്ത്രിസഭ യോഗത്തിലാണ് ഇത് സംബന്ധിച്ച തിരുമാനം കൈക്കൊണ്ടത്. അയോധ്യയില്‍ തന്നെ, അനുയോജ്യമായ അഞ്ച് ഏക്കര്‍ സ്ഥലം അനുവദിക്കണമെന്നായിരുന്നു സുപ്രീം കോടതി വിധി.വിശദാംശങ്ങളിലേക്ക്
സുപ്രീം കോടതി വിധി
ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലം രാമക്ഷേത്രം പണിയാന്‍ വിട്ടുകൊടുത്ത സുപ്രീംകോടതി പള്ളി നിര്‍മ്മിക്കാന്‍ അഞ്ചേക്കര്‍ സ്ഥലം അനുവദിച്ചിരുന്നു. നവംബര്‍ 9 നായിരുന്നു ഇത് സംബന്ധിച്ച നിര്‍ണായക വിധി സുപ്രീം കോടതി പുറപ്പെടുവിച്ചത്. എന്നാല്‍ പള്ളിക്കായി കൃത്യമായ സ്ഥലം നിര്‍ദ്ദേശിച്ചിരുന്നില്ല.
നിര്‍ദ്ദേശിച്ച് യുപി സര്‍ക്കാര്‍
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അയോധ്യയിലെ കണ്ണായ സ്ഥലത്ത് അഞ്ചേക്കര്‍ കണ്ടെത്തി സുന്നി വഖഫ് ബോര്‍ഡിന് കൈമാറണമെന്നായിരുന്നു സുപ്രീം കോടതി വ്യക്തമാക്കിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ മൂന്ന് സ്ഥലങ്ങള്‍ നിര്‍ദ്ദേശിച്ച് യുപി സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഇതില്‍ നിന്നാണ് കേന്ദ്രം സ്ഥലം തിരഞ്ഞെടുത്തത്.
ബോര്‍ഡിന് കൈമാറും
അയോധ്യയില്‍ മിന്നും 20 കിലോമീറ്റര്‍ മാറി ലഖ്നൗ ഹൈവേയില്‍ ഉള്ള തഹസിൽ സോഹാവാലിലെ ധന്നിപൂർ ഗ്രാമത്തിലാണ് ഭൂമി അനുവദിച്ചത് അയോധ്യ തീർഥാടകർ പഞ്ചകോശിപരിക്രമണം (15 കിലോമീറ്റർ ചുറ്റളവിലുള്ള ക്ഷേത്രങ്ങൾ) നടത്തുന്ന പരിധിക്കു പുറത്താണ് സ്ഥലം.
സംഘര്‍ഷത്തിന് വഴിവെയ്ക്കുമെന്ന്
ഇതിന് പുറത്ത് മാത്രമേ പള്ളിക്ക് സ്ഥലം അനുവാദിക്കാവൂയെന്ന് മത നേതാക്കളും സന്യാസിമാരും നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഈ പരിധിക്കുള്ളില്‍ പള്ളി നിര്‍മ്മിക്കുന്നത് ഭാവിയില്‍ സംഘര്‍ഷത്തിന് വഴിവെയ്ക്കുമെന്നായിരുന്നു ഇവര്‍ ചൂണ്ടിക്കാട്ടിയത്. ഭൂമി വഖഫ് ബോര്‍ഡിന് കൈമാറുമെന്ന് മന്ത്രി ശ്രികാന്ത് ശര്‍മ്മ പറഞ്ഞു.
രാമജന്‍മഭൂമി ട്രസ്റ്റ്
ഇന്ന് രാവിലെയാണ് രാമജന്‍മഭൂമി ട്രസ്റ്റിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയെന്ന് പ്രധാനമന്ത്രി ലോക്സഭയില്‍ അറിയിച്ചത്. അയോധ്യ കേന്ദ്രീകരിച്ച് ട്രസ്റ്റ് സ്വതന്ത്രമായി പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. അയോധ്യയിലെ 67.703 ഏക്കർ തർക്കഭൂമി സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ പുതുതായി രൂപം നൽകിയ ട്രസ്റ്റിന് കൈമാറും.
ഇന്തോ-സ്ലാമിക് കള്‍ച്ചര്‍ ട്രെസ്റ്റ്
അതേസമയം അഞ്ചേക്കര്‍ ഭൂമി സംബന്ധിച്ച തിരുമാനങ്ങള്‍ കൈക്കൊള്ളാന്‍ സുന്നി വഖഫ് ബോര്‍ഡും പ്രത്യേക ട്രെസ്റ്റ് രൂപീകരിച്ചു. ഇന്തോ-സ്ലാമിക് കള്‍ച്ചര്‍ എന്ന പേരിലാണ് ട്രെസ്റ്റ് രൂപീകരിച്ചിരിക്കുന്നത്. വരുന്ന ദിവസം തന്നെ ട്രെസ്റ്റ് രജിസ്റ്റര്‍ ചെയ്യുമെന്ന് ബോര്‍ഡ് അംഗങ്ങള്‍ അറിയിച്ചു.
എതിര്‍ത്ത് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്
യുപി സര്‍ക്കാരില്‍ നിന്നും ഭൂമി ലഭിച്ച ഉടനെ അവിടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്നും അംഗങ്ങള്‍ വ്യക്തമാക്കി. കൂടുതല്‍ കാര്യങ്ങള്‍ ഫിബ്രവരി 24 ന് ചേരുന്ന യോഗത്തില്‍ തിരുമാനിക്കും. അതേസമയം പള്ളി പണിയുന്നതിന് അഞ്ച് ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനുള്ള വഖഫ് ബോര്‍ഡിന്‍റെ തിരുമാനത്തിനെതിരെ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് രംഗത്തെത്തി.
മുസ്‌ലിംകളുടെ തിരുമാനമല്ല
മുസ്‌ലിം സമുദായത്തിന്റെ പ്രതിനിധിയല്ല സുന്നി വഖഫ് ബോർഡ്. ഭൂമി ഏറ്റെടുക്കുകയാണെങ്കിൽ അത് രാജ്യത്തെ മുസ്‌ലിംകളുടെ തീരുമാനമായി കണക്കാക്കേണ്ടതില്ലെന്നും എഐഎംപിഎൽബി സീനിയർ എക്സിക്യൂട്ടീവ് അംഗം മൗലാന യാസിൻ ഉസ്മാനി പറഞ്ഞു.