അയോധ്യ വിധി: രാജ്യത്ത് കനത്ത ജാഗ്രത തുടരുന്നു, വിദ്വേഷപ്രചരണം നടത്തുന്നവർക്കെതിരെ കർശന നടപടി
ദില്ലി: പതിറ്റാണ്ടുകൾ പഴക്കമുള്ള അയോധ്യ തർക്കത്തിൽ സുപ്രീം കോടതി വിധിക്ക് ശേഷവും രാജ്യത്ത് കനത്ത ജാഗ്രത തുടരുന്നു. പ്രകോപനപരമായ പ്രതികരണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേസിൽ വിധി പ്രസ്താവിച്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അടക്കമുള്ളവരുടെ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.
അയോധ്യയിൽ ശ്രേഷ്ഠമായ ക്ഷേത്രം പണിയണമെന്ന് സർക്കാരിനോട് വിഎച്ച്പി: ഇന്നത്തെ ദിനം സന്തോഷത്തിന്റേത്!
ജമമു കശ്മീരിൽ നിരോധനാജ്ഞ തുടരുകയാണ്. ബെംഗളൂരു നഗരവും കനത്ത ജാഗ്രതയിലാണ്. രാജസ്ഥാനിലെ അജ്മീറിൽ ഇന്റർനെറ്റ് സേവനങ്ങൾ ഭാഗീകമായി പുനസ്ഥാപിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. വിധി പ്രസ്താവത്തിന് ശേഷം അയോധ്യയിൽ ആഹ്ലാദ പ്രകടനങ്ങൾ നടത്താൻ ശ്രമം നടന്നെങ്കിലും പോലീസ് തടയുകയായിരുന്നു.
ഉത്തർപ്രദേശിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച വരെ അവധിയാണ്. സംസ്ഥാനത്ത് കൂടുതലായി വിന്യസിച്ച സുരക്ഷാ സേനാംഗങ്ങൾക്ക് താമസം ഒരുക്കാനും താൽക്കാലികമായി ജയിലുകൾ സജ്ജീകരിക്കാനും ഏറ്റെടുത്ത വിദ്യാലയങ്ങൾക്ക് അനിശ്ചിത കാലത്തേയ്ക്ക് അവധി നൽകിയിരിക്കുകയാണ്. 10 ദിവസം വരെ ഇത് നീളാനാണ് സാധ്യത.
അയോധ്യയിലെ തർക്ക ഭൂമിയിൽ രാമക്ഷേത്ര നിർമാണത്തിന് അനുമതി നൽകുന്നതായിരുന്നു സുപ്രീം കോടതിയുടെ വിധി. മുസ്ലീം വിഭാഗത്തിന് പള്ളി നിർമിക്കാനായി അയോധ്യയിലെ തന്നെ പ്രധാനപ്പെട്ട സ്ഥലത്ത് അഞ്ചേക്കർ സ്ഥലം അനുവദിക്കാനും കോടതി ഉത്തരവിട്ടു. ക്ഷേത്ര നിർമാണത്തിനായി കേന്ദ്ര സർക്കാരിൻറെ കീഴിൽ പ്രത്യേക ട്രസ്റ്റ് രൂപീകരിക്കും.