'ഒടുവിൽ സുപ്രീം കോടതി വിധി പറഞ്ഞല്ലോ, സന്തോഷം', വിധിയെ ബഹുമാനിക്കുന്നെന്ന് ഇഖ്ബാല്‍ അന്‍സാരി
ദില്ലി: അയോധ്യ കേസില്‍ ഹിന്ദുക്കൾക്ക് അനുകൂലമായ സുപ്രീം കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് ആദ്യ അന്യായക്കാരിലൊരാളായ ഇഖ്ബാല്‍ അന്‍സാരി. വര്‍ഷങ്ങള്‍ നീണ്ട കേസില്‍ ഒടുവില്‍ സുപ്രീം കോടതി വിധി പറഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഇഖ്ബാല്‍ അന്‍സാരി പറഞ്ഞു. സുപ്രീം കോടതി വിധിയെ ബഹുമാനിക്കുന്നുവെന്നും അന്‍സാരി കൂട്ടിച്ചേര്‍ത്തു.
അയോധ്യയില്‍ ബാബറി മസ്ജിദിന് വേണ്ടി കടുത്ത നിയമപോരാട്ടം നടത്തിയ ഹാഷിം അന്‍സാരിയുടെ മകനാണ് ഇഖ്ബാല്‍ അന്‍സാരി. കേസില്‍ സുപ്രീം കോടതി വിധി എന്ത് തന്നെ ആയാലും അത് താന്‍ അംഗീകരിക്കുമെന്നും വിധിക്കെതിരെ അപ്പീല്‍ പോകില്ലെന്നും ഇഖ്ബാല്‍ അന്‍സാരി നേരത്തെ തന്നെ പ്രതികരിച്ചിരുന്നു.
Recommended Video
സുപ്രീം കോടതി വിധിയോടെ അയോധ്യ വിഷയത്തില്‍ ഹിന്ദുക്കളും മുസ്ലീംകളും തമ്മില്‍ നിലനിന്നിരുന്ന ശത്രുതയ്ക്ക് എന്നന്നേക്കുമായി അവസാനമാകുമെന്നും അന്‍സാരി പറഞ്ഞു. സുപ്രീം കോടതി വിധി എല്ലാവരും അംഗീകരിക്കണമെന്നും ജനം സമാധാനം പാലിക്കണമെന്നും അന്‍സാരി ആവശ്യപ്പെട്ടു. എല്ലാ രാഷ്ട്രീയ നേതാക്കളും ഈ സന്ദേശം അണികള്‍ക്ക് നല്‍കണം.
സുപ്രീം കോടതി വിധി ജയത്തെയോ തോല്‍വിയേയോ സംബന്ധിച്ചുളളതല്ല. എന്നാല്‍ രണ്ട് സമുദായങ്ങള്‍ തമ്മിലുളള ശത്രുത അവസാനിപ്പിക്കുന്നതാണ്. ഫൈസാബാദ് സ്വദേശിയായ ഹാഷിം അന്‍സാരിയുടെ മരണശേഷമാണ് ഇഖ്ബാല്‍ നിയമപോരാട്ടം ഏറ്റെടുത്തത്. കേസില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ട് പല തവണ ഇഖ്ബാലിന് നേര്‍ക്ക് ഭീഷണികളും ആക്രമണ ശ്രമങ്ങളും നടന്നിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ഒരു സംഘം വീട്ടില്‍ കയറി ഇഖ്ബാലിനെ അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.
Iqbal Ansari, one of the litigants in Ayodhya case: I am happy that Supreme Court has finally delivered a verdict, I respect the judgement of the court. #AyodhyaJudgment pic.twitter.com/xNlCsguI2b
— ANI (@ANI) November 9, 2019