അയോധ്യ കേസിലെ വിധി: അപ്രതീക്ഷിത തീരുമാനം!! ഉത്തർപ്രദേശിൽ എസ്പിമാർക്ക് ജാഗ്രതാ നിർദേശം..
ദില്ലി: അയോധ്യ കേസിലെ വാദം ഒക്ടോബർ പകുതിയോടെ പൂർത്തിയായെങ്കിലും അന്തിമ വിധി പുറപ്പെടുവിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം അപ്രതീക്ഷിതമായാണ് ഉണ്ടാകുന്നത്. അയോധ്യ കേസിൽ അന്തിമ വിധി പുറപ്പെടുവിക്കുന്നത് കണക്കിലെടുത്ത് ക്രമസമാധാന നില വിലയിരുത്തുന്നതിനായി ഉത്തർപ്രദേശിൽ വെള്ളിയാഴ്ച വൈകിട്ട് ഉന്നത ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അയോധ്യ കേസിൽ സുപ്രീം കോടതി അന്തിമ വിധി പുറപ്പെടുവിക്കുന്ന പ്രഖ്യാപനം പുറത്തുവരുന്നത്. സുരക്ഷ കണക്കിലെടുത്ത് ഉത്തർപ്രദേശിൽ എസ്പിമാർക്ക് അതീവ ജാഗ്രതാ നിർദേശമാണ് നൽകിയിട്ടുള്ളത്.
അയോധ്യ കേസ്: ശനിയാഴ്ച സുപ്രീം കോടതി വിധിപറയും, നിർണായക വിധി പ്രസ്താവം രാവിലെ 10.30ന്!!
അയോധ്യ കേസിൽ എപ്പോൾ വിധി പറയുമെന്നത് സംബന്ധിച്ച് അനിശ്ചിതത്വമാണുണ്ടായിരുന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് സർവീസിൽ നിന്ന് വിരമിക്കുന്നതിന് മുന്നോടിയായി വിധി പ്രസ്താവിക്കുമെന്ന സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ തികച്ചും അപ്രതീക്ഷിതമായാണ് ശനിയാഴ്ച അയോധ്യ കേസിലെ അന്തിമ വിധി പ്രസ്താവിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുന്നത്. ജസ്റ്റിസ് രഞ്ജൻ ഗോഗോയ് നവംബർ 17ന് വിരമിക്കുന്നതോടെ അടുത്ത സുപ്രീം കോടതി ജസ്റ്റിസായി തിരഞ്ഞെടുക്കപ്പെട്ട എസ്എ ബോഡ്ബെ കേസിൽ വിധി പറയുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
വിധി പുറപ്പെടുവിക്കുന്നതിന് മുന്നോടിയായി ശാന്തരായിരിക്കാനാണ് ഹിന്ദു- മുസ്ലിം മത നേതാക്കളോടും രാഷ്ട്രീയ നേതാക്കൾക്കും സർക്കാർ നൽകിയിട്ടുള്ള നിർദേശം. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി മൂന്ന് മണിക്കൂർ നീണ്ട ചർച്ച നടത്തിയിരുന്നു. സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി വിളിച്ച് ചേർത്ത യോഗത്തിന് ശേഷമാണ് വിധി പ്രസ്താവം സംബന്ധിച്ച പ്രഖ്യാപനം പുറത്തുവരുന്നത്. അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ കൈകാര്യം ചെയ്യുന്നതിനായി രണ്ട് ഹെലികോപ്റ്ററുകളെയും തയ്യാറാക്കി നിർത്തിയിട്ടുണ്ട്. ലഖ്നൌവിലും അയോധ്യയിലുമാണ് ഹെലികോപ്റ്ററുകൾ ഒരുക്കിയിട്ടുള്ളത്.