ചരിത്ര വിധി; അയോധ്യയിൽ സുരക്ഷ വർധിപ്പിച്ചു, 72 പേർക്കെതിരെ കേസ്, സുരക്ഷയ്ക്ക് 4000 സിആർപിഎഫ് ഭടന്മാർ
ദില്ലി: അയോധ്യ തർക്കഭൂമിയുമായി ബന്ധപ്പെട്ട് ചരിത്ര പ്രധാനമായ വിധിയായിരുന്നു കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അടങ്ങുന്ന അഞ്ചംഗ ബെഞ്ച് നടത്തിയത്. രാജ്യത്താകമാനം വൻ സുരക്ഷയാണ് വിധി പറയുന്നതുമായി ബന്ധപ്പെട്ട് ഒരുക്കിയിരുന്നത്. സാമൂഹ്യമാധ്യമങ്ങൾ മത സ്പർദ്ധ വളർത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ ഇടുന്നവരെ പോലീസ് പ്രത്യേകം നിരീക്ഷിച്ചു വരികയും ചെയ്യുകയാണ്.
അയോധ്യയിലും വൻ സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. നാലായിരം സിആർപിഎഫ് ഭടന്മാരം അധികമായി ഞായരാഴ്ച വിന്യസിച്ചു. സമൂഹമാധ്യമങ്ങൾ വഴി വിദ്വേഷ പ്രചാരണം നടത്തിയ 72 പേർക്കെതിരെ കേസെടുത്തു. ഇവിടുത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്താണ് സുരക്ഷ വർധിപ്പിച്ചിരിക്കരുന്നത്. മതസ്പർധ വളർത്തുന്ന വിധം സമൂഹമാധ്യങ്ങളിൽ പ്രചാരണം നടത്തുന്നത് ശക്തമായി പോലീസ് നിരീക്ഷിക്കുന്നുണ്ട്.
ഉന്നതതല യോഗം
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥിതിഗതികൾ വിലയിരുത്താൻ ഉന്നത തല യോഗം വിളിച്ച് ചേർത്തിട്ടുണ്ട്. അതിനിടെ അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ഭീകരീക്രമണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസിയുടെ മുന്നറിയിപ്പ് വന്നിട്ടുണ്ട്. ജെയ്ഷ് ഇ മുഹമ്മദ് ഭീകരാക്രമണത്തിനു പദ്ധതി ഇടുന്നതായാണ് വിവരം.
അതീവ ജാഗ്രത
മുന്നറിയിപ്പ് അതീവ ഗൗരവത്തോടെയാണ് കേന്ദ്രം കാണുന്നത്. ദില്ലി, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളെയാണ് ജെയ്ഷെ മുഹമ്മദ് ലക്ഷ്യമിടുന്നതെന്നാണ് വിവരം. രഹസ്യാന്വേഷണ ഏജൻസിക്ക് പുിറമെ മിലിട്ടറി ഇന്റലിജസും റോയും ഐബിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അയോധ്യ തർക്കഭൂമി കേസിൽ സുപ്രീം കോടതി അന്തിമ വിധി പ്രസ്താവം നടത്തിയ പശ്ചാത്തലത്തിൽ രാജ്യത്ത് ഇപ്പോഴും കനത്ത സുരക്ഷ തുടരുകയാണ്.
ചരിത്രപ്രധാനമായ വിധി
ചരിത്ര പ്രധാനമായ വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്ത് വരുന്നുണ്ട്. വിദ്വേഷം പ്രചരിപ്പിച്ച് സമാധാനം ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് ദില്ലി പോലീസ് ആവർത്തിച്ചു. അയോധ്യ കേസിൽ വിധി പറഞ്ഞ ഭരണഘടനാ ബഞ്ചിലെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അടക്കമുള്ളവരുടെ സുരക്ഷ വർധിപ്പിച്ചിരുന്നു. ഇസെഡ് കാറ്റഗറി സുരക്ഷയാണ് ഇപ്പോൾ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്ക് നൽകുന്നത്.
രാജ്യത്ത് കനത്ത സുരക്ഷ
ജമ്മു കശ്മീരിൽ നിരോധനാജ്ഞ തുടരുകയാണ്. മുംബൈയും ബംഗളൂരുവും കനത്ത ജാഗ്രതയിലാണ്. രാജസ്ഥാനിലെ അജ്മീറിൽ വിഛേദിച്ച ഇന്റർനെറ്റ് സംവിധാനം ഭാഗികമായി പുനഃസ്ഥാപിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് നടത്തി സംസ്ഥാനങ്ഹളിൽ ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിരുന്നു.