ശിവസേന തലവൻ ഉദ്ധവ് താക്കറെ അയോധ്യയിലേക്ക്, അദ്വാനിയെ കണ്ട് അഭിനന്ദനം അറിയിക്കും!
മുംബൈ: രാമക്ഷേത്രം നിര്‍മ്മിക്കാനുളള സുപ്രീം കോടതി വിധിക്ക് പിന്നാലെ അയോധ്യ സന്ദര്‍ശിക്കുമെന്ന് ശിവസേന തലവന്‍ ഉദ്ധവ് താക്കറെ. ബിജെപി മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനിയേയും സന്ദര്‍ശിക്കുമെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി. സുപ്രീം കോടതി വിധിയില്‍ എല്‍കെ അദ്വാനിയെ നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് വേണ്ടിയാണ് അദ്വാനി രഥയാത്ര നടത്തിയത് എന്നും താന്‍ അദ്ദേഹത്തില്‍ നിന്നും അനുഗ്രഹം തേടുമെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.
താന്‍ ശിവ്നേരിയിലേക്ക് വീണ്ടും പോകുമെന്നും തുടര്‍ന്ന് അയോധ്യയിലേക്ക് പോകുമെന്നും താക്കറെ വ്യക്തമാക്കി. ഇന്ത്യയുടെ ചരിത്രത്തില്‍ ഇന്നത്തെ ദിവസം സുവര്‍ണ ലിപികളാല്‍ രേഖപ്പെടുത്തുമെന്ന് താക്കറെ പറഞ്ഞു. അയോധ്യയിലെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന സുപ്രീം കോടതി വിധി എല്ലാവരും അംഗീകരിച്ചിരിക്കുകയാണ്. താന്‍ നവംബര്‍ 24ന് അയോധ്യ സന്ദര്‍ശിക്കുമെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി.
സുപ്രീം കോടതി വിധിയെ വിമര്‍ശിച്ച അസദ്ദുദ്ധീന് ഒവൈസിക്ക് ഉദ്ധവ് താക്കറെ മറുപടി നല്കി. ഒവൈസി അല്ല സുപ്രീം കോടതി എന്നാണ് താക്കറെ പ്രതികരിച്ചത്. സുപ്രീം കോടതി പരമോന്നതം തന്നെയാണ് എന്നാല്‍ കോടതിക്ക് തെറ്റ് പറ്റാം എന്നാണ് ഒവൈസി പ്രതികരിച്ചിരുന്നത്. നിയമപരമായ അവകാശത്തിന് വേണ്ടിയാണ് മുസ്ലീംകള്‍ പൊരുതിയത് എന്നും ഉത്തര്‍ പ്രദേശില്‍ അഞ്ചേക്കര്‍ ഭൂമി മുസ്ലീംകള്‍ക്ക് വാങ്ങാന്‍ കഴിയാത്തതല്ല പ്രശ്നമെന്നും ഒവൈസി പറഞ്ഞിരുന്നു. കോടതി വിധിയോട് ഒവൈസി പ്രത്യക്ഷ വിയോജിപ്പും രേഖപ്പെടുത്തുകയുണ്ടായി.