അശോക് സിംഗാളിന് ഭാരത് രത്ന നൽകണം; അയോധ്യ വിധിക്ക് പിന്നാലെ ആവശ്യവുമായി സുബ്രഹ്മണ്യൻ സ്വാമി
ദില്ലി: അയോധ്യയിലെ തർക്കഭൂമിയിൽ ക്ഷേത്രം നിർമിക്കാൻ അനുമതി നൽകിക്കൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെ അശോക് സിംഗാളിന് ഭാരത് രത്ന നൽകണമെന്ന ആവശ്യവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. വിജയത്തിന്റെ ഈ നിമിഷത്തിൽ നാം അശോക് സിംഗാളിനെ ഓർമിക്കണമെന്നും അദ്ദേഹത്തിന് ഉടനെ ഭാരത് രത്ന നൽകാൻ മോദി സർക്കാർ തയ്യാറാകണമെന്നും സുബ്രഹ്മണ്യൻ സ്വാമി ട്വീറ്റ് ചെയ്തു.
ചരിത്ര വിധിയുടെ ഭാരമിറക്കി, അയോധ്യ ബെഞ്ചിലെ ജഡ്ജിമാരുമായി അത്താഴ വിരുന്നിന് ചീഫ് ജസ്റ്റിസ് ഗൊഗോയി
അയോധ്യ പ്രശ്നം കേവലം പ്രാദേശിക ഭൂമി തർക്കം എന്ന നിലയിൽ നിന്ന് രാജ്യം മുഴുവൻ ശ്രദ്ധയാകർഷിച്ച വിഷയമാക്കി മാറ്റുന്നതിൽ നിർണായക പങ്ക് അശോക് സിംഗാളിനായിരുന്നു. വിശ്വഹിന്ദു പരിഷത്തിന്റെ വർക്കിംഗ് പ്രസിഡന്റായിരുന്നു അദ്ദേഹത്തിനായിരുന്നു റാം ജന്മഭൂമി പ്രസ്ഥാനത്തിന്റെ ചുമതലയും. വിഎച്ച്പി ജനറൽ സെക്രട്ടറിയായിരിക്കെ വിളിച്ചു ചേർത്ത പ്രഥമ ധർമ സൻസദാണ് അദ്ദേഹത്തെ ദേശീയ ശ്രദ്ധയിലേക്ക് ഉയർത്തിയത്. രാമക്ഷേത്ര നിർമാണം എന്ന ആവശ്യം കൂടുതൽ ശക്തമാകുന്നത് ഇതിന് ശേഷമാണ്. ബാബ്റി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട കേസിൽ അശോക് സിംഗാളിനേയും പ്രതിചേർത്തിരുന്നു.
അയോധ്യക്കേസിലെ തർക്ക ഭൂമിയിൽ ക്ഷേത്ര നിർമാണത്തിന് അനുമതി നൽകുകയും മുസ്ലീങ്ങൾ അയോധ്യയിൽ 5 ഏക്കർ സ്ഥലം നൽകാൻ ഉത്തരവിടുകയും ചെയ്യുന്നതാണ് സുപ്രീം കോടതി വിധി. തർക്ക ഭൂമിയിൽ അവകാശം തെളിയിക്കാൻ സുന്നി വഖഫ് ബോർഡിന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു. ചരിത്ര രേഖകൾ പരിശോധിച്ചായിരുന്നു കോടതിയുടെ വിലയിരുത്തൽ. വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ഉടമസ്ഥത തീരുമാനിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കുകയായിരുന്നു.
അയോധ്യ വിധിയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. കോടതി വിധിയെ ബഹുമാനിക്കുന്നുവെങ്കിലും തൃപ്തരല്ലെന്ന് സുന്നി വഖഫ് ബോർഡ് പ്രതികരിച്ചു. തുടർ നടപടികൾ ആലോചിച്ച് തീരുമാനിക്കുമെന്നും ഇവർ കൂട്ടിച്ചേർത്തു. ജനങ്ങൾ സംയമനം പാലിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.