അയോധ്യയില്‍ ആശങ്ക; സ്ത്രീകളെയും കുട്ടികളെയും മാറ്റുന്നു, അവശ്യവസ്തുക്കള്‍ ശേഖരിക്കുന്നു
അയോധ്യ: അയോധ്യ കേസില്‍ വിധി വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രദേശവാസികള്‍ക്ക് ആശങ്ക നിറയുന്നു. അയോധ്യയില്‍ താമസിക്കുന്നവര്‍ ഏത് സാഹചര്യത്തെയും നേരിടാന്‍ ഒരുങ്ങുകയാണ്. അവശ്യവസ്തുക്കള്‍ അവര്‍ വാങ്ങി ശേഖരിക്കുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാത്രമല്ല, സ്ത്രീകളെയും കുട്ടികളെയും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റുകയുമാണ്.

നേരത്തെ നിശ്ചയിച്ച ചില വിവാഹങ്ങള്‍ മാറ്റിവച്ചു. ചിലര്‍ വിവാഹ വേദി അയോധ്യയ്ക്ക് പുറത്തേക്ക് മാറ്റി. അയോധ്യയില്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഹിന്ദുക്കളും മുസ്ലിംകളും ഇടകലര്‍ന്ന് താമസിക്കുന്ന സ്വേദ്വാദയിലുള്ളവര്‍ വളരെ ആശങ്കയിലാണ്. ഇത്തവണ തങ്ങളുടെ പ്രദേശത്ത് പ്രശ്‌നമുണ്ടാകുമോ എന്നാണ് അവര്‍ ചര്‍ച്ച ചെയ്യുന്നത്.
അതേസമയം, വിധിയുടെ പശ്ചാത്തലത്തില്‍ ഉത്തര്‍ പ്രദേശില്‍ താല്‍ക്കാലിക ജയിലുകള്‍ ഒരുക്കുകയാണ് യോഗി സര്‍ക്കാര്‍. അംബേദ്കര്‍ നഗറിലെ കോളജുകളിലാണ് എട്ട് ജയിലുകള്‍ സ്ഥാപിച്ചിട്ടുള്ളത്. അക്ബര്‍പൂര്‍, താണ്ഡ, ജലാല്‍പൂര്‍, ജയ്ത്പൂര്‍, ഭിതി, അല്ലാപൂര്‍ എന്നിവിടങ്ങളിലാണ് കോളജുകള്‍ താല്‍ക്കാലിക ജയിലുകളാക്കിയത്. അംബേദ്കര്‍ ജില്ലാ ഭരണകൂടം ഇതുസംബന്ധിച്ച ഉത്തരവിറക്കി.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തര്‍ പ്രദേശ് സര്‍ക്കാരുമായി സുരക്ഷാ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. സോഷ്യല്‍ മീഡിയ നിരീക്ഷണത്തിലാണ്. തീവ്രവാദി ആക്രമണത്തിന് സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം നല്‍കിയ സൂചന. അയോധ്യയില്‍ പതിനായിരത്തോളം അര്‍ധസൈനികരെയും പോലീസിനെയും വിന്യസിച്ചിട്ടുണ്ട്.
മന്ത്രിമാര്‍ വിവാദ പ്രസ്താവനകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് പ്രധാനമന്ത്രി മോദി നിര്‍ദേശിച്ചു. സര്‍ക്കാര്‍ നിലപാട് മോദിയും പാര്‍ട്ടി നിലപാട് അമിത് ഷായും പറയുമെന്നാണ് ബിജെപി അറിയിച്ചിട്ടുള്ളത്. കോടതി വിധി അംഗീകരിക്കുമെന്നാണ് മുസ്ലിം നേതാക്കളുടെ പ്രതികരണം.












Click it and Unblock the Notifications