സുപ്രീം കോടതി പരിഗണിച്ചത് പുരാവസ്തു തെളിവുകള്‍; ശരിവയ്ക്കപ്പെട്ടത് കെകെ മുഹമ്മദിന്റെ വാദങ്ങള്‍
ദില്ലി: പത്തൊന്‍പതാം നൂറ്റാണ്ടില്‍ ആരംഭിച്ച ഭൂമി തര്‍ക്കത്തിന് ഒടുവില്‍ സുപ്രീം കോടതി തീര്‍പ്പ് കല്‍പ്പിച്ചിരിക്കുകയാണ്. ബാബറി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയില്‍ രാമക്ഷേത്രം പണിയാനും മുസ്ലീംങ്ങള്‍ക്ക് പകരം പളളി പണിയാന്‍ ഭൂമി നല്‍കാനുമാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. വിശ്വാസം മാത്രം പരിഗണിച്ചല്ല മറിച്ച് നിയമവഴിയിലൂടെയാണ് ഭൂമിയുടെ അവകാശി ആരെന്നത് തീരുമാനിക്കുക എന്നാണ് വിധിയില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയത്.
പുരാവസ്തു വകുപ്പിന്റെ കണ്ടെത്തലുകള്‍ കോടതി വിധിയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. മലയാളി കൂടിയായ മുന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സൂപ്രണ്ടിംഗ് ആര്‍ക്കിയോളജിസ്റ്റായ കെകെ മുഹമ്മദിന്റെ കണ്ടെത്തലുകളെയാണ് കോടതി ശരി വെച്ചിരിക്കുന്നത്. അയോധ്യയിലെ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ടതാണ് എന്ന ചരിത്ര വിധിയിലേക്ക് സുപ്രീം കോടതി എത്തിയത് ഇങ്ങനെയാണ്.
കോടതി പരിഗണിച്ചത്
അയോധ്യ കേസില്‍ വിധി പ്രഖ്യാപിക്കുന്നതിന് രാമജന്മഭൂമി സംബന്ധിച്ച ഹിന്ദുക്കളുടെ വിശ്വാസവും ചരിത്ര വസ്തുതകളും മുതല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് അടക്കമുളള വിവിധ ഘടകങ്ങൾ സുപ്രീം കോടതി കണക്കിലെടുത്തിട്ടുണ്ട്. അയോധ്യയിലെ 2.77 ഏക്കര്‍ തര്‍ക്ക ഭൂമിയില്‍ ക്ഷേത്രം പൊളിച്ചാണ് പളളി പണിഞ്ഞത് എന്ന് വാദിക്കപ്പെട്ടിരുന്നു. എന്നാലിത് കോടതി പൂര്‍ണമായും അംഗീകരിച്ചില്ല.
Recommended Video
ക്ഷേത്രം നിലനിന്നിരുന്നു
അതേസമയം ബാബറി മസ്ജിദ് പണി കഴിക്കപ്പെട്ടത് ഒഴിഞ്ഞ സ്ഥലത്ത് അല്ലെന്നും മറ്റൊരു നിര്‍മ്മിതിക്ക് മുകളില്‍ ആണെന്നും സുപ്രീം കോടതി കണ്ടെത്തി. ഇത് സംബന്ധിച്ച പുരാവസ്തു വകുപ്പിന്റെ രേഖകള്‍ സാങ്കല്‍പ്പികമെന്ന് പറഞ്ഞ് തള്ളിക്കളയാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ബാബറി മസ്ജിദിന്റെ സ്ഥാനത്ത് മറ്റൊരു നിർമ്മിതി നിലനിന്നിരുന്നു എന്നും അത് മുസ്ലീം നിർമ്മിതി അല്ല എന്നുമാണ് കെകെ മുഹമ്മദ് അടങ്ങുന്ന പുരാവസ്തു വകുപ്പിന്റെ സംഘം കണ്ടെത്തിയിരുന്നത്.
മുസ്ലീം നിർമിതിക്ക് മുകളിലല്ല
12ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട മന്ദിരമാണ് ബാബറി പളളിക്ക് മുൻപ് തർക്ക പ്രദേശത്ത് നിലനിന്നിരുന്നതെന്നും പുരാവസ്തു വകുപ്പ് സൂചിപ്പിച്ചിരുന്നു. പുരാവസ്തു വകുപ്പ് നടത്തിയ ഖനത്തില്‍ പ്രദേശത്ത് നിന്ന് കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയുമുണ്ടായി. എന്നാല്‍ ക്ഷേത്രം നിലനിന്നിരുന്ന സ്ഥലത്ത് പളളി പണിയുകയായിരുന്നോ അതോ ക്ഷേത്രം പൊളിച്ചാണോ പളളി പണിഞ്ഞത് എന്നതിനോ തെളിവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
വിശ്വാസം തളളിക്കളയാനാകില്ല
അതേസമയം പളളി നിലനിന്നിരുന്ന സ്ഥലത്ത് മുൻപുണ്ടായിരുന്നത് മുസ്ലീം നിർമ്മിതി അല്ല എന്ന പുരാവസ്തു വകുപ്പിന്റെ കണ്ടെത്തല്‍ അടിസ്ഥാനപ്പെടുത്തിയാണ് രാമക്ഷേത്രം പണിയാനുളള സുപ്രീം കോടതി ഉത്തരവ്. പളളിയുടെ അകത്തളത്തില്‍ രാമന് ജന്മം കൊണ്ട ഇടമെന്ന് വിശ്വസിക്കുന്ന രാംലല്ലയാണ് എന്ന അവകാശവാദം സുപ്രീം കോടതി അംഗീകരിച്ചു. ഹിന്ദുക്കളുടെ ആ വിശ്വാസം തളളിക്കളയാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഉടമസ്ഥാവകാശം തെളിയിക്കാനായില്ല
മുസ്ലീംകള്‍ പളളിക്കുളളിലും ഹിന്ദുക്കള്‍ പളളിക്ക് പുറത്തും പ്രാര്‍ത്ഥന നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. 1856ന് മുന്‍പ് ഇവിടെ പ്രാര്‍ത്ഥന നടത്തുന്നതിന് ഹിന്ദുക്കള്‍ക്ക് വിലക്കുണ്ടായിരുന്നില്ല. എന്നാല്‍ 57ന് ശേഷം പ്രാര്‍ത്ഥനാ സ്ഥലങ്ങള്‍ രണ്ടായി വേര് തിരിച്ചു. പുറത്ത് നിന്ന് ഹിന്ദുക്കള്‍ പ്രാര്‍ത്ഥന തുടര്‍ന്നെങ്കിലും അവര്‍ വിശ്വസിച്ചത് അകത്തളത്തിലാണ് രാമന് ജന്മം കൊണ്ടത് എന്നായിരുന്നു.അകത്ത് പ്രാര്‍ത്ഥന നടത്തിയെങ്കിലും 57ന് മുന്‍പ് സ്ഥലത്തിന്റെ പൂര്‍ണ ഉടമസ്ഥാവകാശം തങ്ങള്‍ക്കാണെന്ന് തെളിയിക്കാന്‍ മുസ്ലീം കക്ഷികള്‍ക്ക് സാധിച്ചില്ലെന്നും കോടതി വ്യക്തമാക്കി.
ആരാധന നടത്തിയതിന് തെളിവുണ്ട്
അതേസമയം രാം ചബുത്രയിലും ഗര്‍ഭ് ഗിര്‍ജയിലും ഹിന്ദുക്കള്‍ പ്രാര്‍ത്ഥിച്ചിരുന്നുവെന്നതിന് തെളിവുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. സ്ഥലത്തിന് അവകാശ വാദം ഉന്നയിച്ച സുന്നി വഖഫ് ബോര്‍ഡിനോ രാം ലല്ലയ്ക്കോ രേഖകളിലൂടെ ഉടമസ്ഥാവകാശം തെളിയിക്കാനായില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ നേതൃത്വത്തില്‍ ട്രസ്റ്റ് രൂപീകരിച്ച് രാമക്ഷേത്രം നിര്‍മ്മിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്.