ആ കലാപവും പളളിക്കുളളിലെ വിഗ്രഹ പ്രതിഷ്ഠയും തെറ്റ്, സുപ്രീം കോടതി അയോധ്യ കേസിൽ പറഞ്ഞത്
ദില്ലി: ഏകകണ്ഠമായാണ് അയോധ്യ ഭൂമി തര്‍ക്ക കേസില്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞിരിക്കുന്നത്. ബാബറി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയില്‍ ഇനി രാമക്ഷേത്രം ഉയരും. വിധി ഹിന്ദുക്കള്‍ക്ക് അനുകൂലമാണെങ്കിലും പള്ളിക്കുളളില്‍ വിഗ്രഹം സ്ഥാപിച്ചതും കലാപമുണ്ടാക്കിയതും നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
അയോധ്യയില്‍ പശുവിനെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് 1934ല്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. തുടര്‍ന്ന് ബാബറി മസ്ജിദിന് കലാപകാരികള്‍ കേടുപാടുകള്‍ വരുത്തി. അന്നത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ 84,000 രൂപയാണ് പ്രദേശത്തെ ഹിന്ദുക്കള്‍ക്ക് മേല്‍ പിഴ ചുമത്തിയത്. ഈ പിഴത്തുക ഉപയോഗിച്ചാണ് പളളിയുടെ മിനാരത്തിനേറ്റ കേടുപാടുകള്‍ പരിഹരിച്ചത്.
1949ല്‍ പളളിക്കുളളില്‍ വിഗ്രഹം സ്ഥാപിച്ചതിനേയും സുപ്രീം കോടതി നിയമവിരുദ്ധമെന്ന് നിരീക്ഷിച്ചു. 1949 ഡിസംബർ 22ന് പോലീസിന്റെ കണ്ണ് വെട്ടിച്ച് ഒരു സംഘം ബാബറി മസ്ജിദിനുളളിൽ കടന്ന് കയറി രാമവിഗ്രഹം സ്ഥാപിച്ചു. 60തോളം ആളുകൾ അടങ്ങുന്ന സംഘമാണ് പളളിവളപ്പിൽ കയറി വിഗ്രഹ പ്രതിഷ്ഠ നടത്തിയത്. പള്ളിക്കുളളിൽ വിഗ്രഹം സ്വയംഭൂവായതാണ് എന്ന് പ്രചരിപ്പിക്കപ്പെട്ടു. തുടർന്ന് അയോധ്യ പോലീസ് കേസെടുത്ത് എഫ്ഐആർ ഫയൽ ചെയ്തു.
Recommended Video
ഭജനകൾ പാടി ഈ ഒരു സംഘം പളളിക്കുളളിലേക്ക് പ്രവേശിക്കാനും പ്രാർത്ഥന നടത്താനും ശ്രമിച്ചത് പോലീസ് ഇടപെട്ട് തടഞ്ഞു. മാത്രമല്ല മന്ദിരത്തിന് പോലീസ് കൂടുതൽ സുരക്ഷ ഉറപ്പ് വരുത്തുകയും ചെയ്തു. പ്രശ്നത്തെ തുടർന്ന് ഹിന്ദുക്കളും മുസ്ലീംങ്ങളും പളളിയിൽ പ്രവേശിക്കുന്നത് ജില്ലാ ഭരണകൂടം തടയുണ്ടായി. തർക്ക പ്രദേശം ജില്ലാ ഭരണകൂടം ഏറ്റെടുക്കുകയും ചെയ്തു.