അയോധ്യ വിധി: പളളി നിർമ്മിച്ചത് രാമജന്മഭൂമിയിലാണ് എന്നാണ് ഹിന്ദുക്കളുടെ വിശ്വാസമെന്ന് സാക്ഷിമൊഴികൾ
ദില്ലി: ബാബറി മസ്ജിദ് നിര്‍മ്മിച്ച ഭൂമി രാമന്റെ ജന്മസ്ഥലമാണ് എന്നാണ് ഹിന്ദുക്കള്‍ വിശ്വസിച്ചിരുന്നത് എന്ന് സാക്ഷിമൊഴികളില്‍ നിന്ന് വ്യക്തമാണെന്ന് അയോധ്യ കേസില്‍ വിധി പറയവേ സുപ്രീം കോടതി നിരീക്ഷിച്ചു. തങ്ങള്‍ ബാബറി മസ്ജിദ് എന്ന് വിളിക്കുന്ന സ്ഥലത്തെ ജനംസ്ഥാന്‍ എന്നാണ് ഹിന്ദുക്കള്‍ വിളിച്ചിരുന്നത് എന്നാണ് മുഹമ്മദ് ഖാസി എന്ന സാക്ഷി വിചാരണക്കിടെ പറഞ്ഞത്. രാമജന്മഭൂമിയായി കണക്കാക്കപ്പെട്ടിരുന്ന പ്രദേശത്തെ ആളുകള്‍ ആരാധിച്ചിരുന്നുവെന്ന് സാക്ഷിമൊഴികളില്‍ വ്യക്തമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
സാക്ഷിമൊഴികള്‍ ഏകകണ്ഠമായി ചൂണ്ടിക്കാട്ടുന്നത് 1528ല്‍ ബാബര്‍ ബാബറി മസ്ജിദ് പണിതത് ശ്രീരാമന്റെ ജന്മസ്ഥലത്താണ് എന്നാണ്. ഗസറ്റില്‍ രേഖപ്പെടുത്തിയ മൊഴികള്‍ ഉറച്ച തെളിവുകള്‍ അല്ല. സര്‍ക്കാര്‍ സംവിധാനം പ്രസിദ്ധപ്പെടുത്തിയ എല്ലാ ഗസറ്റുകളിലും ആവര്‍ത്തിക്കുന്നത് ബാബറി മസ്ജിദ് പണിതത് രാമന്റെ ജന്മസ്ഥലത്താണ് എന്നാണ്.
ഈ വാദം ശരിയല്ലെന്ന് തെളിയിക്കാനുളള തെളിവുകള്‍ സമര്‍പ്പിക്കപ്പെട്ടിട്ടില്ല. അതേസമയം സാക്ഷിമൊഴികള്‍ ഹിന്ദുക്കളുടെ വിശ്വാസത്തെ ശരിവെക്കുന്നതുമാണ്. അതിന്റെ അടിസ്ഥാനത്തില്‍ ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥമാണ് രാമന്റെ ജന്മഭൂമിയെന്ന നിഗമനത്തില്‍ എത്തിച്ചേരാം എന്നും സുപ്രീം കോടതി വ്യക്തമാക്കി.
സുപ്രീം കോടതിയില്‍ വാദങ്ങള്‍ക്കിടെ അഭിഭാഷകനായ രാജീവ് ധവാന് പറഞ്ഞത്, സാക്ഷിമൊഴികള്‍ പ്രകാരം രാമന്റെ ജന്മസ്ഥലം പളളിയുടെ അകത്തളത്തിലാണെങ്കിലും യഥാര്‍ത്ഥത്തില്‍ അത് പളളിക്ക് പുറത്ത് ഇടത് വശത്തുളള രാം ചപുത്രയിലാണ് എന്നാണ്. 1885ല്‍ മഹന്ത് രഘുബര്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ വിധിയിലും രാം ചബുത്രയാണ് രാമന്റെ ജന്മസ്ഥലം എന്നാണ് പറയുന്നതെന്നും രാജീവ് ധവാന് വ്യക്തമാക്കി.
ബ്രിട്ടീഷ് ഭരണകാലത്താണ് ബാബറി പളളി പരിസരത്ത് ഇരുമ്പ് മതില് കെട്ടി രണ്ടായി വേര്‍തിരിച്ചത്. പള്ളിക്ക് പുറത്തേക്ക് ഹിന്ദുക്കളെ മാറ്റുന്നതിന് വേണ്ടിയാണ് മതില് സ്ഥാപിച്ചത്. ഇതേത്തുടര്‍ന്നാണ് പളളിക്ക് പുറത്ത് രാം ചപുത്രയില്‍ ഹിന്ദുക്കള്‍ പൂജയും പ്രാര്‍ത്ഥനയും നടത്താന്‍ തുടങ്ങിയത്. ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രാര്‍ത്ഥനയ്ക്ക് അനുവദിച്ച ചപുത്രയില്‍ ക്ഷേത്രം പണിയാനുളള അനുമതി തേടിയാണ് 1885ല്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.
മതില് പണിതതിലൂടെ പളളിക്ക് പുറത്താക്കപ്പെട്ടത് കൊണ്ട് രാമജന്മഭൂമി സംബന്ധിച്ച തങ്ങളുടെ വിശ്വാസം ഹിന്ദുക്കള്‍ മാറ്റണമെന്ന് പറയാനാകില്ല. തര്‍ക്ക ഭൂമിയില്‍ ജനിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന രാമന്റെ പ്രതീകാത്മകമായ പൂജ മാത്രമാണ് പളളിക്ക് പുറത്തുളള ചപുത്രയില്‍ ഹിന്ദുക്കള്‍ നടത്തിയിരുന്നത്. അതുകൊണ്ട് തന്നെ സാക്ഷിമൊഴികളുടേയും രേഖകളുടേയും അടിസ്ഥാനത്തില്‍ ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലമാണ് രാമജന്മഭൂമി എന്നാണ് പളളി നിര്‍മ്മിക്കുന്ന കാലത്തിന് മുന്‍പ് തന്നെ ഹിന്ദുക്കള്‍ വിശ്വസിച്ചിരുന്നത് എന്ന നിഗമനത്തിലെത്താം എന്നും വിധിന്യായത്തില്‍ പറയുന്നു.