അയോധ്യ വിധി: വിശ്വാസം മാത്രം അടിസ്ഥാനമാക്കിയല്ല, തെളിവുകള്‍ കൂടി പരിഗണിച്ചാണ് വിധിയെന്ന് കോടതി
ദില്ലി: വിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമല്ല, തെളിവുകളും കൂടി ആധാരമാക്കിയാണ് തര്‍ക്കഭൂമിയില്‍ ഉടമസ്ഥാവകാശം തീരുമാനിച്ചതെന്ന് വിധി പ്രസ്താവത്തില്‍ വ്യക്തമാക്കി കോടതി. അയോധ്യ കേസിലെ വസ്തുതകളും തെളിവുകളും വാക്കാലുള്ള വാദങ്ങളും ചരിത്രം, പുരാവസ്തു, മതം, നിയമം എന്നീകാര്യങ്ങളെയെല്ലാം ആസ്പദമാക്കിക്കൊണ്ടുള്ളതാണ് വിധി. ചരിത്രം, പ്രത്യയശാസ്ത്രം, മതം എന്നിവയിലുള്ള രാഷ്ട്രീയ കിട മത്സരങ്ങളില്‍ നിന്ന് നിയമം വേറിട്ട് നില്‍ക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.
ചരിത്രം, പ്രത്യയശാസ്ത്രം, മതം എന്നിവയുടെ ഒന്നിലധികം തലങ്ങളിലുള്ള വിശകലനങ്ങള്‍ അടിസ്ഥാനമാക്കിയാണ് നിയമം രൂപംകൊള്ളുന്നത്. ചില പരിധികള്‍ നിശ്ചയിച്ചുകൊണ്ട് തന്നെ ഒരു പൗരന്‍റെ വിശ്വാസങ്ങള്‍ മറ്റൊരാളുടെ സ്വാതന്ത്രത്തിലും വിശ്വാസങ്ങളിലും ഇടപെടുകയോ അധിപത്യം സ്ഥാപിക്കുകയോ ചെയ്യുന്നില്ലെന്നും സന്തുലിതാവസ്ഥ ഒരു മദ്ധ്യസ്ഥനെന്ന നിലയില്‍ കോടതി സംരക്ഷിക്കണമെന്നും വിധിയില്‍ വ്യക്തമാക്കുന്നു.
1947 ഓഗസ്റ്റ് 15 ന് സ്വയം നിര്‍ണ്ണായവകാശമുള്ള രാജ്യമായി ഇന്ത്യ മാറി. നമ്മുടെ സമൂഹത്തെ നിര്‍വചിക്കുന്ന മുല്യങ്ങളോടുള്ള അചഞ്ചലമായ പ്രതിബബദ്ധതയായി 1950 ജനുവരി 26 ന് രാജ്യത്ത് ഭരണഘടന നിലവില്‍ വരികയും ചെയ്തു. നിയമവാഴ്ച്ച ഉയര്‍ത്തിപ്പിടിക്കുകയും സമത്വത്തോടെ നടപ്പാക്കുകയും ചെയ്യുന്ന പ്രതിബദ്ധത ഭരണഘടനയുടെ ഹൃദയഭാഗത്താണ് സ്ഥിതിചെയ്യുന്നത്.
രാമക്ഷേത്ര നിര്‍മാണത്തിന് എപ്പോഴും അനുകൂലമെന്ന് കോണ്‍ഗ്രസ്; വിധി സ്വാഗതം ചെയ്യുന്നു
ഭരണഘടന പ്രകാരം എല്ലാ മതങ്ങളിലെ പൗരന്‍മാരും വിശ്വാസങ്ങളും നിയമത്തിന് വിധേയവും നിയമത്തിന് മുന്നില്‍ തുല്യവുമാണ്. ഒരു മതത്തിന്‍റെയും വിശ്വാസങ്ങളോട് വേര്‍തിരിവ് കാണിക്കുന്നവരല്ല ഈ കോടതിയിലെ ജഡ്ജിമാര്‍. എല്ലാതരം വിശ്വാസവും ആരാധനയും പ്രാർത്ഥനയും കോടതിക്ക് മുന്നില്‍ തുല്യമാണ്.
നിലവിലെ കേസിൽ, ഈ കോടതി വലിയൊരു ചുമതലയിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. സ്ഥാവര വസ്‌തുക്കളെച്ചൊല്ലിയുള്ള തർക്കമാണ്. വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലല്ല, തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി ഉടമസ്ഥാവകാശം തീരുമാനിക്കുന്നത്. തര്‍ക്കഭൂമിയില്‍ ഏത് കക്ഷിയാണ് അവകാശവാദം ഉന്നയിച്ചതെന്ന് തീരുമാനിക്കാന്‍ തെളിവുകളുടെ തത്വങ്ങള്‍ പ്രയോഗിക്കുന്നുവെന്നും കോടതി വ്യക്തമാക്കി.