അയോധ്യ വിധി: എന്താണ് അയോധ്യയിലെ തര്‍ക്കം? വാദവും അവകാശവാദങ്ങളും
Recommended Video
ദില്ലി: ആറ് നൂറ്റാണ്ടോളമായി നീണ്ടുനില്‍ക്കുന്ന തര്‍ക്കമാണ് അയോധ്യയിലേത്. മുഗള്‍ ഭരാണാധികാരിയായ ബാബര്‍ ആണ് 1528 ല്‍ അയോധ്യയില്‍ മസ്ജിദ് സ്ഥാപിക്കുന്നത്. അയോധ്യ രാമജന്മഭൂമിയാണെന്നും അവിടെ ഉണ്ടായിരുന്ന ക്ഷേത്രം ബാബര്‍ മസ്ജിദായി പരിവര്‍ത്തിക്കപ്പെടുത്തുകയാണെന്നുള്ള ഒരു വിശ്വാസം അന്നുമുതല്‍ നിലവിലുണ്ട്.
ബ്രീട്ടീഷ് ഭരണകൂടത്തിന് മുന്നിലാണ് ഈ തര്‍ക്കം ആദ്യം എത്തുന്നത്. തര്‍ക്ക പരിഹാരം എന്ന നിലയില്‍ 1859 ല്‍ ബ്രിട്ടീഷ് ഭരണകൂടം ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കുമായി പ്രത്യേകം ആരാധനാ സ്ഥലങ്ങള്‍ വേലികെട്ടിതിരിച്ചു. മസ്ജിന്‍റെ അകം മുസ്ലിംങ്ങള്‍ക്കും പുറംഭാഗം ഹിന്ദുക്കള്‍ക്കും അനുവദിക്കുകയും ചെയ്തു.
കോടതി വ്യവഹാരങ്ങളുടെ തുടക്കം
1885ലാണ് അയോധ്യ ഭൂമിയില്‍ കോടതി വ്യവഹാരങ്ങള്‍ക്കും തുടക്കമായി. സ്ഥലത്ത് ക്ഷേത്ര നിര്‍മാണം ആവശ്യപ്പെട്ട് മഹന്ത് രഘുവര്‍ദാസ് കോടതിയെ സമീപിച്ചു. ഹിന്ദുക്കള്‍ ആരാധന നടത്തിയിരുന്ന സ്ഥലത്ത് 17x21 അടി വലിപ്പത്തിൽ ക്ഷേത്രം പണിയാൻ അനുമതി തേടിക്കൊണ്ടായിരുന്നു രഘുവര്‍ദാസ് കോടതിയെ സമീപിച്ചത്. എന്നാല്‍ ഫൈസാബാദ് കോടതി ഹര്‍ജി തള്ളി.
ബ്രിട്ടീഷ് കാലത്തെ അപ്പീലും തള്ളലും
1886-ൽ വീണ്ടും സമാനമായ ആവശ്യം ഉന്നയിച്ചുകൊണ്ട് രഘുവര്‍ദാസ് കേസ് കൊടുത്തെങ്കിലും സ്ഥലം പരിശോധിച്ച ശേഷം ഫൈസാബാദ് ജില്ലാ ജഡ്ജ് അപ്പീൽ തള്ളി. പിന്നീട് അപ്പീലുകള്‍ 1886 മാര്‍ച്ച് 18 ന് ജില്ലാ കോടതിയും നവംബറില്‍ ജ്യുഡീഷ്യല്‍ കമ്മീഷ്ണറും തള്ളിയതോടെ ബ്രിട്ടീഷ് കോടതിയിലെ വ്യവഹാരങ്ങള്‍ക്ക് വിരാമമായി.
രാമവിഗ്രഹം കാണപ്പെടുന്നത്
1949 ഡിസംബര്‍ 22 നാണ് ബാബറി മസ്ജിദില്‍ രാമവിഗ്രഹം കാണപ്പെടുന്നത്. ഭൂമിയില്‍ അവകാശവാദം ഉന്നയിച്ചുകൊണ്ട് ഇരുപക്ഷവും കേസ് കൊടുത്തതോടെ സ്വാതന്ത്രാനന്തര ഇന്ത്യയിലെ കോടതി വ്യവഹാരങ്ങള്‍ക്ക് തുടക്കമായി. ഇതോടെ മസ്ജിന്‍റെ പ്രധാനകവാടം താഴിട്ട് പൂട്ടി. 1950 ഗോപാല്‍ സിങ് വിശാരദ്, മഹന്ത് പരംഹന്ത് രാമചന്ദ്ര എന്നിവര്‍ മസ്ജിദില്‍ ഹിന്ദുക്കള്‍ക്ക് ആരാധാന നടത്താന്‍ അനുവാദം ചോദിച്ച് ഫൈസാബാദ് കോടതിയെ സമീപിച്ചു.
പ്രത്യേകം സമയം
1950 ലെ പരാതിയിലാണ് തര്‍ക്ക ഭൂമിയില്‍ ആരാധന നടത്താന്‍ മുസ്ലിങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കും കോടതി പ്രത്യേകം സമയം അനുവദിക്കുന്നത്. തര്‍ക്കസ്ഥലം രാമജന്മഭൂമിയാണെന്ന് അവകാശപ്പെട്ട് 1959 ല്‍ നിര്‍മോഹി അഖാഢയും മസ്ജിന് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് 1961 ല്‍ സുന്നി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് വഖവും കോടതിയില്‍ ഹര്‍ജി നല്‍കി.
രാമക്ഷേത്രം പണിയാന്‍
1984 തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം പണിയാനായി ഹിന്ദുസംഘടനകൾ ചേർന്ന് സമിതി രൂപീകരിച്ചു. 1984-ൽ വിശ്വ ഹിന്ദുപരിഷത്(വിഎച്പി) മന്ദിരത്തിന്റെ താഴുകൾ തുറക്കാൻ കൂറ്റൻ പ്രക്ഷോഭം സംഘടിപ്പിച്ചു. 1986 ഫെബ്രുവരി ഒന്നിന് മസ്ജിദ് ഹിന്ദുക്കള്‍ക്ക് ആരാധാന നടത്താന്‍ തുറന്നുകൊടുത്ത് ഫൈസാബാദ് ജില്ലാ ജഡ്ജി ഉത്തരവിട്ടു.
ശിലാന്യാസം
ഫൈസാബാദ് കോടതി വിധിയില്‍ പ്രതിഷേധിച്ചുകൊണ്ട് മുസ്ലിങ്ങള്‍ ബാബറി മസ്ജിദ് ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചു. 1989 ല്‍ വിഎച്ച്പി തര്‍ക്ക ഭൂമിയില്‍ ശിലാന്യാസം നടത്തുകയും മസ്ജിദ് മറ്റെങ്ങോട്ടെങ്കിലും മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും ചെയ്തു. ഇതിന് പിന്നാലെ 1990 ലാണ് മസ്ജിദ് തകര്‍ക്കാനുള്ള വിഎച്ച്പിയുടെ ആദ്യശ്രമം ഉണ്ടാവുന്നത്.
രഥയാത്ര
തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം പണിയുക എന്ന ലക്ഷ്യത്തോടെ 1990 ലാണ് എല്‍കെ അദ്വാനി രഥയാത്ര സംഘടിപ്പിക്കുന്നത്. എന്നാല്‍ അയോധ്യയിലെത്തിന്ന് മുമ്പ് അദ്വാനിയെ പോലീസ് അറസ്റ്റ് ചെയ്തു. 1991 ല്‍ ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തിലെത്തിയതോടെ രാമക്ഷേത്ര നിര്‍മ്മാണ ആവശ്യം കൂടുതല്‍ ശക്തമായി.
1992 ഡിസംബര്‍ 6
1992 ഡിസംബര്‍ 6 നാണ് പതിനായിരക്കണക്കിന് വരുന്ന കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ക്കുന്നത്. തുടര്‍ന്ന് ഉത്തര്‍പ്രദേശിലും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുമുണ്ടായ വര്‍ഗ്ഗീയ കലാപത്തില്‍ നിരവധിയാളുകള്‍ മരിച്ചു. 1992 ഡിസംബര്‍ 16 ന് മസ്ജിദ് തകര്‍ക്കലിനെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ലിബറാന്‍ കമ്മീഷനെ നിയമിച്ചു.
അലഹബാദ് ഹൈക്കോടതി
2009 ജൂണ് 30 നാണ് ലിബറാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കുന്നത്. റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം ഇതുവരെ പുറത്തുവിടാന്‍ തയ്യാറായിട്ടില്ല. 2010 സെപ്തംബര്‍ 30 ന് തര്‍ക്കഭൂമി മൂന്നായി വിഭജിച്ചുകൊണ്ട് അലഹബാദ് ഹൈക്കോടതി 4 കേസുകളിലും വിധി പറഞ്ഞു. ഹിന്ദുമഹാസഭയ്ക്ക് രാമക്ഷേത്രം പണിയാനും, മുസ്ലിങ്ങള്‍ക്ക് പള്ളിപണിയാനും ഒരു ഭാഗം നിര്‍മോഹി അഖാരയ്ക്കും നല്‍കികൊണ്ടായിരുന്നു അലഹബാദ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.
കേസ് സുപ്രിംകോടതിയില്‍
ഹൈക്കോടതി വിധിക്കെതിരെ അഖില ഭാരതീയ ഹിന്ദു മഹാസഭയും സുന്നി വഖഫ് ബോര്‍ഡും സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. 2011 മെയ് 9 ന് ഭൂമിയുടെ അവകാശവാദം സംബന്ധിച്ച് അലഹബാദ് ഹൈക്കോടതി വിധി സ്റ്റേ ചെയ്തുകൊണ്ട് സുപ്രീംകോടതി ഉത്തരവിറക്കി.
ഫലം കാണാതെ പോയ മധ്യസ്ഥ ശ്രമങ്ങള്‍
2019 ജനുവരി 25 ന് ഭരണഘടന ബെഞ്ച് പുനഃസംഘടിപ്പിച്ചു. 2019 മാര്‍ച്ച് 8 ന് അയോദ്ധ്യ തര്‍ക്കം മധ്യസ്ഥശ്രമത്തിലൂടെ പരിഹരിക്കാൻ റിട്ട. ജസ്റ്റിസ് ലീഫുള്ള അദ്ധ്യക്ഷനായ മൂന്നംഗ സമിതിക്ക് രൂപം നൽകി. മധ്യസ്ഥ ശ്രമങ്ങള്‍ ഫലം കാണാതെ വന്നതോടെ ഓഗസ്റ്റ് 7 മുതല്‍ കേസില്‍ വാദം കേള്‍ക്കാന്‍ ഭരണഘടന ബെഞ്ച് തീരുമാനിച്ചു. 40 ദിവസം തുടര്‍ച്ചയായി വാദം കേട്ട ശേഷം കേസ് വിധി പറയനായി മാറ്റുകയും. പിന്നീട് നവംബര്‍ എട്ടിന് രാത്രിയോടെ ഒമ്പതാം തിയ്യതി രാവിലെ കേസില്‍ അന്തിമ വിധിയുണ്ടാകുമെന്ന് കോടതി അറിയിച്ചു. ശനിയാഴ്ച്ചത്തെ വിധിയോടെ ഏഴ് പതിറ്റാണ്ട് നീണ്ടു നിന്ന കോടതി വ്യവഹാരങ്ങള്‍ക്ക് അന്ത്യം കുറിക്കുമെന്ന് ഏവരും പ്രതീക്ഷിക്കുന്നു.
അയോധ്യ കേസില്‍ നാല് പ്രധാന കക്ഷികള്‍; ആവശ്യങ്ങള്‍ ഇങ്ങനെ, ഒടുവില്‍ വന്ന മാറ്റം
അയോധ്യ വിധി; കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം വിളിച്ച് ചേര്‍ത്ത് സോണിയ ഗാന്ധി