എന്തിന് മുസ്ലീംങ്ങള്‍ക്ക് പകരം ഭൂമി കൊടുക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു? എന്തുകൊണ്ട് വീതിച്ചില്ല?
ദില്ലി: ഉപാധികളോടെയാണ് അയോധ്യയിലെ തര്‍ക്ക ഭൂമി സര്‍ക്കാര്‍ നിയന്ത്രണത്തിലുളള ട്രസ്റ്റിന് സുപ്രീം കോടതി കൈമാറിയിരിക്കുന്നത്. ഈ ട്രസ്റ്റിന്റെ മേല്‍നോട്ടത്തില്‍ അയോധ്യയില്‍ ഇനി രാമക്ഷേത്രം ഉയരും. ബാബറി മസ്ജിദ് തകര്‍ത്ത സ്ഥലത്താണ് പുതിയ രാമക്ഷേത്രം പണിയുന്നത്.
തകര്‍ക്കപ്പെട്ട ബാബറി മസ്ജിദിന് പകരം പളളി പണിയാന്‍ മുസ്ലീംങ്ങള്‍ക്ക് 5 ഏക്കര്‍ സ്ഥലം കൊടുക്കാനും സുപ്രീം കോടതി വിധിച്ചു. ഇതോടെ നൂറ്റാണ്ടുകള്‍ നീണ്ട തര്‍ക്കത്തിനാണ് കോടതി അന്ത്യം കുറിച്ചത്. എന്തിനാണ് സുപ്രീം കോടതി മുസ്ലീംങ്ങള്‍ക്ക് പകരം ഭൂമി കൊടുക്കാന്‍ ഉത്തരവിട്ടത്?
ഹൈക്കോടതി വിധി റദ്ദാക്കി
ബാബറി മസ്ജിദ് നിലനിന്നിരുന്ന 2.77 ഭൂമി കേസിലെ കക്ഷികളായ സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡയ്ക്കും രാം ലല്ലയ്ക്കും തുല്യമായി വീതിച്ച് നല്‍കാനാണ് അലഹാബാദ് കോടതി വിധിച്ചത്. എന്നാല്‍ ഈ വിധി തെറ്റാണെന്നെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. തര്‍ക്ക ഭൂമി വിഭജിച്ച് നല്‍കുന്നത് നിയമപരമായി ശരിയല്ല എന്നാണ് സുപ്രീം കോടതി നിരീക്ഷിച്ചത്.
ശാശ്വതമായി സമാധാനം ഉണ്ടാകില്ല
കക്ഷികള്‍ക്ക് ഭൂമി വീതം വെച്ച് നല്‍കുന്നത് കൊണ്ട് സമാധാനം ഉണ്ടാകില്ല. ആ തീരുമാനം കേസിലെ മൂന്ന് കക്ഷികള്‍ക്കും തൃപ്തി നല്‍കുന്നതല്ലെന്നും അത് കൊണ്ട് ശാശ്വതമായി സമാധാനം പുനസ്ഥാപിക്കാന്‍ സാധിക്കില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. അലഹാബാദ് ഹൈക്കോടതി 2010ല്‍ പുറപ്പെടുവിച്ച വിധി സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു.
പള്ളി പൊളിച്ചതിനെതിരെ
1992ല്‍ ബാബറി പളളി പൊളിച്ചത് നിയമവിരുദ്ധമാണെന്നും ആ തെറ്റ് തിരുത്തണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കോടതിക്ക് തുല്യത കാക്കേണ്ടതുണ്ടെന്നും വിധിന്യായത്തില്‍ പറയുന്നു. നിലവിലെ സ്ഥിതി തുടരണം എന്ന കോടതി ഉത്തരവ് ലംഘിച്ച് കൊണ്ട് പളളി പൊളിച്ചത് കടുത്ത നിയമലംഘനമാണ്. 1949 ഡിസംബറില്‍ പളളിക്കുളളില്‍ വിഗ്രങ്ങള്‍ സ്ഥാപിച്ചതും നിയമവിരുദ്ധമാണ്.
Recommended Video
മതേതര രാജ്യത്തിന് യോജിക്കാത്തത്
പ്രാര്‍ത്ഥിച്ചിരുന്ന പളളി ഇല്ലാതായ മുസ്ലീംകള്‍ക്ക് വേണ്ടി കോടതി ഇടപെടേണ്ടതുണ്ട് എന്ന് വ്യക്തമാക്കിയാണ് പകരം 5 ഏക്കര്‍ ഭൂമി പളളി പണിയാനായി നല്കാന് സുപ്രീം കോടതി ഉത്തരവിട്ടത്. ബാബറി മസ്ജിദ് പൊളിക്കല്‍ ഒരു മതേതര രാജ്യത്തിന് യോജിക്കുന്നതായിരുന്നില്ല. ഭരണഘടനയ്ക്ക് മുന്നില്‍ എല്ലാ മതങ്ങളും ഒരുപോലെ ആണെന്നും കോടതി വ്യക്തമാക്കി.
പള്ളിക്ക് താഴെയുളള നിർമ്മിതി
തര്‍ക്ക ഭൂമിക്ക് മേല്‍ മുസ്ലീംകള്‍ ഉന്നയിക്കുന്ന അവകാശ വാദങ്ങളേക്കാള്‍ സാധുത ഹിന്ദുക്കളുടേതിനാണ് എന്നാണ് അയോധ്യ വിട്ട് കൊടുത്ത വിധിയെക്കുറിച്ച് സുപ്രീം കോടതി പറയുന്നത്. ചരിത്രപരമായ തെളിവുകളും പുരാവസ്തു വകുപ്പിന്റെ കണ്ടെത്തലുകളും വിശ്വാസങ്ങളുമെല്ലാം വിധി പറയാന്‍ സുപ്രീം കോടതി പരിഗണിച്ചിട്ടുണ്ട്. പ്രദേശത്ത് നടത്തിയ ഖനനത്തില്‍ പള്ളിക്ക് താഴെ മറ്റൊരു നിര്‍മ്മിതി ഉണ്ടായിരുന്നതായി പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിരുന്നു.
ഹിന്ദുക്കൾ പൂജ നടത്തിയിരുന്നു
അത് ഒരു മുസ്ലീം നിര്‍മ്മിതി അല്ലെന്നാണ് പുരാവസ്തു വകുപ്പ് കണ്ടെത്തിയത്. അയോധ്യ ശ്രീരാമന്റെ ജന്മഭൂമിയാണ് എന്നാണ് ഹിന്ദുക്കളുടെ വിശ്വാസമെന്ന് ചരിത്ര രേഖയും സാക്ഷി മൊഴികളും ഉണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല രാം ചബൂത്രയിലും സീതാ രസോയിയിലും ഹിന്ദുക്കള്‍ പൂജ നടത്തിയിരുന്നു എന്നും ആരും തടഞ്ഞിരുന്നില്ല എന്നും രേഖകള്‍ ഉണ്ടെന്നും കോടതി വ്യക്തമാക്കി.
വിശ്വാസം തളളിക്കളയാനാവില്ല
ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കാന്‍ മുസ്ലീംകള്‍ക്ക് സാധിച്ചില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ പള്ളിയുടെ പുറംഭാഗം കൈയില്‍ വെച്ചിരുന്നത് തങ്ങളാണെന്ന് തെളിയിക്കാന്‍ രാം ലല്ലയ്ക്ക് സാധിച്ചതായും കോടതി വ്യക്തമാക്കി. അയോധ്യ രാമന്റെ ജന്മസ്ഥലമാണ് എന്ന ഭക്തരുടെ വിശ്വാസം അംഗീകരിക്കാതിരിക്കാന്‍ കോടതിക്ക് സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മുസ്ലീംകള്‍ക്ക് പകരം ഭൂമി നല്‍കാനുളള ഉത്തരവ് കോടതി പുറപ്പെടുവിച്ചത്.