മോദി സർക്കാരിന്റെ ആയുഷ്മാൻ പദ്ധതിയിൽ നിന്നും വിട്ട് നിന്ന് അഞ്ച് സംസ്ഥാനങ്ങൾ; കാരണം ഇതാണ്
ദില്ലി: മോദി സർക്കാരിന്റെ അഭിമാന പദ്ധതിയാണ് ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ്. രാജ്യത്തെ 50 കോടിയോളം വരുന്ന സാധാരണക്കാർക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതാണ് പദ്ധതിയെന്നാണ് കേന്ദ്രസർക്കാർ അവകാശപ്പെടുന്നത്. വർഷം അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ ലഭിക്കുമെന്നാണ് വാഗ്ദാനം.
കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതി പ്രഖ്യാപിച്ചത്. . കേന്ദ്രസർക്കാർ കൊട്ടിഘോഷിച്ച് നടപ്പാക്കുന്ന പദ്ധതിയിൽ നിന്നും കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങൾ ഇപ്പോഴും വിട്ടുനിൽക്കുകയാണ്. കേന്ദ്രസർക്കാരിന്റെ അഭിമാന പദ്ധതിയിൽ ഭാഗമാകാതിരിക്കാൻ സംസ്ഥാനങ്ങൾ പറയുന്ന ന്യായങ്ങൾ ഇവയാണ്.
തെലങ്കാന
നിലവിൽ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ചേരാൻ താൽപര്യമില്ലെന്ന് തെലങ്കാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. തെലങ്കാന സർക്കാർ നടപ്പിലാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് ആരോഗ്യശ്രീ. 80 ലക്ഷം ആളുകൾക്കാണ് ഇതിന്റെ ഗുണം ലഭിക്കുന്നത്. മികച്ച പ്രതികരണം ലഭിക്കുന്ന മാതൃകാ പരമായ പദ്ധതിയാണ് ആരോഗ്യ ശ്രീ. കേന്ദ്രസർക്കാർ പദ്ധതിയിൽ ചേരുന്ന കാര്യം തൽക്കാലം ആലോചനയില്ലെന്നാണ് തെലങ്കാനയുടെ നിലപാട്. തെലങ്കാനയുടേത് ഏകാധിപത്യപരവും ജനവിരുദ്ധവുമായ തീരുമാനമാണെന്ന് ബിജെപി ആരോപിച്ചു.
ഒഡീഷ
പദ്ധതിയിൽ നിന്നും ഒഴിവായ നാലു സംസ്ഥാനങ്ങളെ പറ്റി പരാമർശിക്കാതിരുന്ന പ്രധാനമന്ത്രി അതേസമയം ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നാിയക്കിനെ വിമർശിച്ചു. പദ്ധതിയെന്താണെന്ന് ഇതുവരെ നവീൻ പട്നായിക്കിന് മനസിലായിട്ടില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം. അതേസമയം സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ പരിഗണിക്കാത്തതാണ് പദ്ധതിയിൽ നിന്ന് വിട്ടുനിന്നതിന് കാരണമെന്ന് ഒഡീഷ മുഖ്യമന്ത്രി വ്യക്തമാക്കി.
കൂടുതൽ പേർ
70 ലക്ഷം കുടുംബങ്ങളെ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നായിരുന്നു സർക്കാരിന്റെ ആവശ്യം, എന്നാൽ 61 ലക്ഷം കുടുംബങ്ങൾ എന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. . ബിജു സ്വസ്ത്യാ കല്യാൺ യോജന എന്ന ഇൻഷറൻസ് പദ്ധതിയും ഒഡീഷ സർക്കാർ നടപ്പിലാക്കുന്നുണ്ട്. 7 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷയാണ് പദ്ധതിയിലൂടെ ഉറപ്പാക്കുന്നത്. മികച്ച ആരോഗ്യ പദ്ധതികളുമായി മുന്നോട്ട് പോകുന്ന സംസ്ഥാനങ്ങളെ ശല്യപ്പെടുത്താതെ ഇന്ധനവിലയുടെ കാര്യത്തിൽ ആദ്യം പരിഹാരം കണ്ടെത്താൻ പ്രധാനമന്ത്രി ശ്രമിക്കണെമെന്ന് പട്നായിക്കും തിരിച്ചടിച്ചു.
ദില്ലി
ആയുഷ്മാൻ ഭാരതിന്റെ ഭാഗമാകാൻ താൽപര്യമില്ലെന്ന നിലപാടിലാണ് ദില്ലിയിലെ അരവിന്ദ് കെജ്രിവാൾ സർക്കാർ. ദില്ലിയിലെ 50 ലക്ഷം കുടുംബങ്ങളിൽ 6 ലക്ഷം പേർക്ക് മാത്രമാണ് പദ്ധതിയിലൂടെ പ്രയോജനം ലഭിക്കുക. ഇത് അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് ആംആദ്മിയുടെ നിലപാട്. നിലവിൽ ദില്ലി സർക്കാരിന്റെ കീഴിൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയില്ല. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള പ്രധാനമന്ത്രിയുടെ തന്ത്രം മാത്രമാണ് പദ്ധതിയെന്നും അരവിന്ദ് കെജ്രിവാൾ ആരോപിച്ചു.
പഞ്ചാബ്
പഞ്ചാബ് സർക്കാർ നടപ്പിലാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് ഭഗത് പുരാൺ സിംഗ് സേഹത് ഭീമാ യോജന. സംസ്ഥാനത്തെ ദാരിദ്രരേഖയ്ക്ക് താഴെയുള്ള 29.3 ലക്ഷം കുടുംബങ്ങൾ പദ്ധതിയുടെ കീഴിൽ വരുന്നുണ്ട്. ആയുഷ്മാൻ ഭാരതിന്റെ കീഴിൽ 14.96 ലക്ഷം ആളുകളെ ഉൾപ്പെടുത്താനുകുവെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. സംസ്ഥാന- കേന്ദ്ര വിഹിതം പുനർനിർണയിച്ചാൽ പദ്ധതിയിൽ ചേരുന്ന കാര്യം പരിഗണിക്കാമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.
കേരളം
പദ്ധതി നടപ്പിലാക്കിയാൽ ഭീമമായ നഷ്ടമുണ്ടാകുമെന്ന കാരണമാണ് കേരളം ചൂണ്ടിക്കാണിക്കുന്നത്. കേരളത്തിലെ ഗ്രാമീണ മേഖലയിലെ 18.50 ലക്ഷം കുടുംബങ്ങളും നഗരങ്ങളിലെ അഞ്ച് ലക്ഷം കുടുംബങ്ങളുമാണ് പദ്ധതിയുടെ പരിധിയിൽ വരുന്നത്. നിലവിൽ സംസ്ഥാനത്തിന് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുണ്ട്. ആയുഷ് മാൻ ഭാരതിൽ അംഗമായാൽ കേരളം അധികപ്രീമിയം അടക്കേണ്ടി വരുമെന്നും സംസ്ഥാനം പറയുന്നു.
അഭിലാഷ് ടോമിയെ ഇന്ന് രക്ഷപെടുത്തിയേക്കും; രക്ഷാപ്രവർത്തനത്തിന് തടസ്സമായി രാക്ഷസത്തിരമാലകൾ
ഗോസംരക്ഷണം മാത്രമാണ് ലക്ഷ്യം; മുഹമ്മദ് അഖ്ലഖ് കൊലക്കേസ് പ്രതി ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു