യുപി തിരഞ്ഞെടുപ്പില്‍ 100 സീറ്റില്‍ മത്സരിക്കാന്‍ ഉവൈസി: ഗുണം ലഭിക്കുക ബിജെപിക്കെന്ന് വിലയിരുത്തല്‍
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 100 സീറ്റില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് അസദ്ദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐം. 2022 ഫെബ്രുവരിയില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രതീക്ഷിക്കുന്ന യുപിയില്‍ ആകെയുള്ള 403 സീറ്റുകളില്‍ 100 എണ്ണത്തില്‍ മത്സരിക്കാനാണ് പാര്‍ട്ടി തീരുമാനമെന്നാണ് പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
മുൻ മന്ത്രി ഓം പ്രകാശ് രാജ്ഭറിന്റെ നേതൃത്വത്തിലുള്ള ഭഗിദാരി സങ്കൽപ് മോർച്ച (ബിഎസ്എം) യുമായി ചേര്‍ന്നാണ് ഉവൈസിയുടെ പാര്‍ട്ടിയുടെ മത്സരം. സഖ്യത്തില്‍ ഒമ്പതോളം ചെറു പാര്‍ട്ടികള്‍ ഉള്‍പ്പെടുന്നുണ്ട്.
ഉവൈസിയുടെ ഈ നീക്കം പരമ്പരാഗതമായി ബിജെപിക്ക് എതിരായി വീഴുന്ന മുസ്ലിം വോട്ടുകളുടെ ഭിന്നിപ്പിക്കുമെന്നും അതിലൂടെ അന്തിമ നേട്ടം ബിജെപിക്കായിരിക്കുമെന്ന വിമര്‍ശനങ്ങള്‍ ഇപ്പോള്‍ തന്നെ ശക്തമായിട്ടുണ്ട്. ഉവൈസി ബിജെപി ഏജന്‍റായി പ്രവര്‍ത്തിക്കുകയാണെന്നും തിരഞ്ഞെടുപ്പില്‍ അവരുടെ വിജയം ഉറപ്പാക്കാന്‍ വേണ്ടിയാണ് ഇത്തരമൊരുന്ന നീക്കമെന്നുമാണ് മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഓം പ്രകാശ് രാജ്ഭറിന്‍റെ നേതൃത്വത്തില്‍ ചെറിയ പാർട്ടികളും എഐഐഎം ഉൾപ്പെടെ ഒമ്പത് ചെറിയ പാർട്ടികളുടെ സഖ്യം രൂപീകരിച്ചത്. മറ്റ് ഒബിസി, ദലിത്, ന്യൂനപക്ഷ നേതാക്കളുടെ നേതൃത്വത്തിലുള്ള പാർട്ടികളേയും സഖ്യത്തിലെത്തിക്കാന്‍ നീക്കം ആരംഭിച്ചിട്ടുണ്ട്. നേരത്തെ ബിജെപി സർക്കാരിന്റെ ഭാഗമായിരുന്ന രാജ്ഭർ പിന്നീട് സംഖ്യം വിട്ട് പുറത്ത് വരികയായിരുന്നു.
യുപിയിലെ 75 ജില്ലാ യൂണിറ്റുകളിലും പാർട്ടി പ്രസിഡന്റുമാരെ നിയമിച്ചിട്ടുണ്ടെന്നും നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തങ്ങളുടെ അടിത്തറ ശക്തിപ്പെടുത്താൻ കഠിനമായി പരിശ്രമിക്കുകയാണെന്നമാണ് എഐഎംഐഎം യുപി സംസ്ഥാന പ്രസിഡന്റ് ഷൗക്കത്ത് അലി വ്യക്തമാക്കിയത്.
ഞങ്ങള്‍ ശക്തമായ പരിശ്രമം നടത്തും. ഏറ്റവും കുറഞ്ഞത് 100 നിയോജകമണ്ഡലങ്ങളിൽ മത്സരിക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ഇക്കാര്യത്തിലുള്ള അന്തിമ തീരുമാനം എടുക്കുക പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസിയായിരിക്കുമെന്നും ഉത്തര്‍പ്രദേശ് സംസ്ഥാന അധ്യക്ഷന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 36 സീറ്റുകളിൽ പാര്‍ട്ടി മത്സരിച്ചിരുന്നു. അടുത്തിടെ സമാപിച്ച ഗ്രാമീണ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും ശ്രദ്ധേയമായ നേട്ടം കൈവരിക്കാന്‍ ഉവൈസിയുടെ പാര്‍ട്ടിക്ക് സാധിച്ചിരുന്നു. ജില്ലാ പഞ്ചായത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 24 സീറ്റുകളിലാണ് എഐഎംഐഎം പിന്തുണയ്ക്കുന്ന സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്.
ഉവൈസിയുടെ പാര്‍ട്ടിയുടെയും സഖ്യത്തിന്‍റെയും നീക്കം പ്രതിപക്ഷ കക്ഷികള്‍ തിരിച്ചറിയുന്നുണ്ട്. ഇതില്‍ മുസ്ലിം-ദളിത് വോട്ടുകള്‍ വലിയ തോതില്‍ വിഭജിക്കപ്പെടുന്നതിന് ഇടയാക്കും. നിലവില്‍ തന്നെ എസ്പി, ബിഎസ്പി, കോണ്‍ഗ്രസ് കക്ഷികള്‍ക്കിടയില്‍ വിഭജിക്കപ്പെടുന്ന ഈ വോട്ടിന് പുതിയ അവകാശികള്‍ കൂടി വരുന്നതോടെ അത് ബിജെപിയുടെ വിജയം എളുപ്പമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Recommended Video
ഒൻപത് ചെറിയ പാർട്ടികളുടെ മോർച്ചയ്ക്ക് സമാജ്‌വാദി പാർട്ടിയുടെയോ ബഹുജൻ സമാജ് പാർട്ടിയുടെയോ സഖ്യം ലഭിക്കാൻ കഴിയുന്നില്ലെങ്കിൽ യുപിയിൽ ബിജെപിയെ തോൽപ്പിക്കുന്നത് ബുദ്ധിമുട്ടാണെന്നാണ് ഒരു പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ പറയുന്നത്. ഇതുകൊണ്ട് കൂടിയാണ് ഉവൈസിയെ ബിജെപിയുടെ ഏജന്‍റായി മറ്റുള്ളവര്‍ മുദ്രകുത്തുന്നത്.