ശ്രീരാമൻ മുസ്ലീംകളുടേയും പൂർവ്വികൻ, ഹനുമാനെ മുസ്ലീംമാക്കിയതിന് പിന്നാലെ കണ്ടെത്തലുമായി ബാബ രാംദേവ്
Recommended Video
അഹമ്മദാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത് എത്തി നില്‍ക്കേ അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം സജീവ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ്. അയോധ്യയില്‍ തന്നെയാണ് രാമക്ഷേത്രം നിര്‍മ്മിക്കേണ്ടത് എന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് ബാബ രാം ദേവ്. അയോധ്യയില്‍ അല്ലാതെ മക്കയിലെ മദീനയിലോ വത്തിക്കാന്‍ സിറ്റിയിലോ രാമേക്ഷേത്രം നിര്‍മ്മിക്കാന്‍ സാധിക്കില്ലല്ലോ എന്ന് ബാബ രാം ദേവ് ചോദിക്കുന്നു.
അയോധ്യയാണ് ശ്രീരാമന്റെ ജന്മസ്ഥലം എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ലെന്ന് ബാബാ രാംദേവ് കൂട്ടിച്ചേര്‍ത്തു. അതേസമയം ശ്രീരാമന് ഹിന്ദുക്കളുടെ മാത്രമല്ല, മുസ്ലീംകളുടെയും കൂടി പൂര്‍വികനാണ് എന്നും ബാബ രാംദേവ് പറഞ്ഞു.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുക എന്നത് രാജ്യത്തിന്റെ അഭിമാനത്തിന്റെ പ്രശ്നമാണ്. രാമക്ഷേത്രത്തിന് വോട്ട് രാഷ്ട്രീയവുമായി ഒരു ബന്ധവും ഇല്ലെന്നും ബാബ രാംദേവ് ഗുജറാത്തിലെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ പറഞ്ഞു. നേരത്തെ ഹനുമാന് മുസ്ലീം ആണ് എന്ന വിചിത്രമായ കണ്ടെത്തല്‍ ഉത്തര്‍ പ്രദേശിലെ ബിജെപി മന്ത്രി നടത്തിയിരുന്നു.
ഹനുമാന് ദളിതനാണോ ആദിവാസിയാണോ ജാട്ട് സമുദായക്കാരനാണോ എന്നുളള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയായിരുന്നു ഹനുമാന് മുസ്ലീം ആണ് എന്ന മന്ത്രിയുടെ കണ്ടെത്തല്‍. ഹനുമാന്റെ പേരിന് മുസ്ലീം പേരുകളുമായി സാമ്യമുണ്ട് എന്നതായിരുന്നു പ്രസ്താവനയ്ക്കുളള കാരണം. റഹ്മാന്, റംസാന്, ഫര്മാന്, ഖുര്ബാന് പോലുളള പേരുകള്‍ക്ക് ഹനുമാന്റെ പേരുമായി സാമ്യമുണ്ട് എന്നും അതുകൊണ്ട് ഹനുമാന് മുസ്ലീം ആണ് എന്നുമാണ് ബിജെപി മന്ത്രി ബുക്കല്‍ നവാബ് പറഞ്ഞത്.