അയോധ്യയില്‍ ബാബറി മസ്ജിദും ഉയരും; മസ്ജിദിനായുള്ള 5 ഏക്കര്‍ ഭൂമി ഏറ്റെടുത്തെന്ന് സുന്നി വഖഫ് ബോര്‍ഡ്
ദില്ലി: അയോധ്യയില്‍ ബാബറി മസ്ജിദ് നിര്‍മാണത്തിനായി സുപ്രീംകോടതി നിര്‍ദ്ദേശിച്ച അഞ്ചേക്കര്‍ ഭൂമി എറ്റെടുത്തതായി സുന്നി വഖഫ് ബോര്‍ഡ്. സുപ്രീംകോടതി നിര്‍ദ്ദേശം അനുസരിക്കുന്നുവെന്ന് വഖഫ് ബോര്‍ഡ് വ്യക്തമാക്കി. തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനും ബാബറി മസ്ജിദിന് അയോധ്യയില്‍ തന്നെ മറ്റൊരിടത്ത് 5 ഏക്കര്‍ സ്ഥലം വിട്ടുനല്കണമെന്നുമായിരുന്നു സുപ്രീം കോടതി നേരത്തെ വിധിച്ചത്.
പകരം നല്കുന്ന 5 ഏക്കര്‍ ഭൂമി സ്വീകരിക്കില്ലെന്നായിരുന്നു മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന്റെ തീരുമാനം. എന്നാല്‍ രാമക്ഷേത്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോവുന്നതിന്റെ പശ്ചാത്തലത്തില്‍ മസ്ജിദ് നിര്‍മ്മാണത്തിന് നല്കിയ ഭൂമി ഏറ്റെടുക്കാന്‍ സുന്നി വഖഫ് ബോര്‍ഡ് തീരുമാനിക്കുകയായിരുന്നെന്നാണ് സൂചന. വിശദംശങ്ങള്‍ ഇങ്ങനെ..
ഭിന്നത
മുസ്ലിം വ്യക്തി നിയമ ബോര്‍ഡിനും സുന്നി വഖഫ് ബോര്‍ഡിനും ഇടയിലുള്ള ഭിന്നത കൂടിയാണ് ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനത്തോടെ പുറത്തു വരുന്നത്. സുപ്രീംകോടതിയുടെ വിധി അംഗീകരിക്കുമെന്ന് ഒരിക്കില് പറഞ്ഞു കഴിഞ്ഞാല്‍ പിന്നീട് അത് നിരസിക്കാനുള്ള സ്വാതന്ത്രം ഇല്ലെന്ന് വഖഫ് ബോര്‍ഡ് ചെയര്മാന് സുഫര്‍ ഫാറുഖി വ്യക്തമാക്കി.
കോടതിയുടെ തീരുമാനം
ഭൂമി നിരസിക്കണോ വേണ്ടയോ എന്ന ചോദ്യം ഞങ്ങള്‍ ഒരിക്കലും ഉയര്‍ത്തിയിരുന്നില്ല. സൂപ്രീം കോടതിയുടെ തീരുമാനം പിന്തുടരാന് ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നെന്നും ഫാറൂഖി പറഞ്ഞു. അതേസമയം ഭാവി നടപടിക്രമങ്ങളെ കുറിച്ച് അദ്ദേഹം ഒന്നും വ്യക്തമാക്കിയില്ല. ഫെബ്രുവരി 24 ന് നടക്കുന്ന യോഗത്തിലാവും അടുത്ത ഘട്ട നടപടിക്രമങ്ങള്‍ ബോര്‍ഡ് തീരുമാനിക്കുക.
അഞ്ച് ഏക്കര്‍
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ അയോധ്യയില്‍ മുസ്ലിം പള്ളി നിര്‍മ്മിക്കാനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അഞ്ച് ഏക്കര്‍ ഭൂമി നേരത്തെ അനുവദിച്ചിരുന്നു. വിവാദ ഭൂമിയില്‍ നിന്നും 25 കിലോ മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ധനിപുരില്‍ ലഖ്നൗ ഹൈവേക്ക് സമീപമാണ് ബാബരി മസ്ജിദ് നിര്‍മ്മാണത്തിനായി ഭൂമി അനുവദിച്ചത്.
പരിക്രമക്ക് പുറത്ത്
അയോധ്യയില്‍ ഹിന്ദു മതവിശ്വാസ പ്രകാരം പുണ്യഭൂമിയായി കരുതുന്ന 14 കോസി പരിക്രമക്ക് പുറത്താണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഭൂമി അനുദിച്ചിരിക്കുന്നത്. ബാബരി മസ്ജിദിന് പരിക്രമക്ക് പുറത്ത് ഭൂമി അനുവദിച്ചാല്‍ മതിയെന്ന് ഹിന്ദു സംഘടനകള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
തിരഞ്ഞെടുത്തത് കേന്ദ്രം
പള്ളി നിര്‍മ്മാണത്തിനായി മൂന്ന് സ്ഥലങ്ങളായിരുന്നു സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിയത്. ഇതില്‍ ധനിപൂരിലെ ഭൂമി കേന്ദ്രം തിരഞ്ഞെടുക്കുകയായിരുന്നു. പള്ളി നിര്‍മാണത്തിനായി സര്‍ക്കാര്‍ കണ്ടെത്തിയ ഭൂമി ഗതാഗത സൗകര്യമുള്ളതായും നിയമപരിപാലനത്തിനും മതസൗഹാര്‍ദ്ദത്തിനും പേര് കേട്ടതാണെന്ന് യുപി മന്ത്രി ശ്രാകാന്ത് ശര്‍മ അഭിപ്രായപ്പെട്ടിരുന്നു.
ട്രസ്റ്റ് രൂപീകരണം
അതേസമയം, അയോധ്യയില്‍ നിര്‍മ്മിക്കുന്ന രാമക്ഷേത്ര ട്രസ്റ്റിന്റെ പ്രസിഡന്റായി വിശ്വ ഹിന്ദു പരിഷത്തിന്റെ രാം ജന്മ ഭൂമി ന്യാസിന്റെ അധ്യക്ഷനായ നൃത്യ ഗോപാല്‍ ദാസിനെ കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. 1992 ല്‍ ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതിയാണ് നൃത്യ ഗോപാല്‍.
ഭാരവാഹികള്‍
നൃപേന്ദ്ര ദാസ് മിശ്രയാണ് ക്ഷേത്ര നിര്‍മ്മാണ കമ്മിറ്റി ചെയര്മാന്, കേരള കേഡര്‍ ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാറും സമിതിയില്‍ അംഗമാണ്. മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന് കെ പരാശരന്റെ ദില്ലിയിലെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.
മുന്‍ പ്രിൻസിപ്പല്‍ സെക്രട്ടറി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്‍ പ്രിൻസിപ്പല്‍ സെക്രട്ടറിയാണ് നിർമ്മാണ കമ്മിറ്റി ചെയർമാനായ നൃപേന്ദ്ര മിശ്ര. അടുത്ത മാസം ആദ്യം ചേരുന്ന യോഗത്തില്‍ ക്ഷേത്ര നിര്‍മാണത്തിന്റെ സമയക്രമം ഉള്‍പ്പടേയുള്ള കാര്യങ്ങള്‍ തീരുമാനിക്കും. നൃത്യ ഗോപാൽ ദാസിനെ ചെയര്‍മാനായി തിരഞ്ഞെടുത്തതിനെതിരെ രാം ജന്മഭൂമി ന്യാസ് തലവന്‍ ധരംദാസ് രംഗത്ത് എത്തിയിട്ടുണ്ട്.
കോയമ്പത്തൂര്‍ വാഹനാപകടം; ലോറി ഡ്രൈവര്‍ക്കെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു