ബാബറി മസ്ജിദ് കേസ്: അദ്വാനിയും ജോഷിയും കോടതിയിലെത്തിയില്ല, ഉമാ ഭാരതി വിധി കേട്ടത് എയിംസിൽ
ദില്ലി: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയത് 26 പ്രതികള്‍. കേസില്‍ ആകെ 32 പ്രതികളാണ് ഉളളത്. 6 പേർ ആണ് കോടതിയിൽ നേരിട്ട് എത്താത്തത്. ബിജെപി നേതാക്കളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, കല്യാണ്‍ സിംഗ് എന്നിവര്‍ കോടതിയില്‍ എത്തിയില്ല. കൊവിഡ് ബാധിത ആയ ഉമാ ഭാരതി എയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. അതിനാലാണ് ഉമാ ഭാരതി കോടതിയില്‍ എത്താഞ്ഞത്.
കല്യാണ്‍ സിംഗ്, രാമജന്മഭൂമി ന്യാസ് തലവന്‍ നൃത്യ ഗോപാല്‍ ദാസ് എന്നിവര്‍ക്ക് കോടതിയില്‍ ഹാജരാകുന്നതില്‍ ഇളവ് അനുവദിച്ചിരുന്നു. സതീഷ് പ്രധാനും കോടതിയിൽ ഹാജരായില്ല. 92കാരനായ എല്‍കെ അദ്വാനിയും 86കാരനായ മുരളി മനോഹര്‍ ജോഷിയും കോടതിയില്‍ ഹാജരാകുന്നതിന് ഇളവ് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നു. പ്രായാധിക്യവും കൊവിഡിന്റെ പ്രത്യേക സാഹചര്യവും കണക്കിലെടുത്താണ് ഇവര്‍ ഇളവ് തേടിയത്. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അദ്വാനിയും മുരളീ മനോഹർ ജോഷിയും ഉമാ ഭാരതിയും കല്യാണ്‍ സിംഗും നൃത്യ ഗോപാല്‍ ദാസും സതീഷ് പ്രധാനും വിധി കേട്ടത്.
എല്‍കെ അദ്വാനി അടക്കമുളള ബിജെപി നേതാക്കള്‍ ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിലാണ് പ്രതി ചേര്‍ക്കപ്പെട്ടത്. അതേസമയം കേസിലെ മറ്റ് പ്രതികളായ വിനയ് കത്യാര്‍, ധര്‍മദാസ്, രാം വിലാസ് വേദാന്തി, ലല്ലു സിംഗ്, ചമ്പത് റായി, പവന്‍ പാണ്ഡെ, എന്നിവര്‍ വിധി കേള്‍ക്കുന്നതിനായി ലഖ്‌നൗ കോടതിയില്‍ എത്തി. ബിജെപി എംപി സാക്ഷി മഹാരാജ്, സാധ്വി റിതംബര എന്നിവരും കോടതിയില്‍ നേരിട്ട് ഹാജരായി.
കോടതി വിധി എന്തായാലും പൂര്‍ണ മനസ്സോടെ സ്വീകരിക്കും എന്നാണ് സാധ്വി റിതംബര കോടതിയില്‍ എത്തുന്നതിന് മുന്‍പ് പ്രതികരിച്ചത്. കേസില്‍ ശിക്ഷിക്കപ്പെടുകയാണ് എങ്കില്‍ ശ്രീരാമനെ സേവിച്ചതിന്റെ പേരില്‍ ജന്മം ധന്യമായെന്ന് കരുതും എന്നാണ് കേസിലെ മറ്റൊരു പ്രതിയായ മുന്‍ ശിവസേന എംഎല്‍എ പവന്‍ പാണ്ഡെ പ്രതികരിച്ചത്. കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ ജാമ്യത്തിന് ശ്രമിക്കില്ലെന്നും അത് തന്റെ പ്രതിച്ഛായയ്ക്ക് കളങ്കമാവും എന്നുമാണ് ഉമാ ഭാരതി കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
Recommended Video
വിധിക്ക് വേണ്ടി കാത്തിരിക്കുകയാണെന്ന് ശിവസേന നേതാവും എംപിയുമായ സഞ്ജയ് റാവുത്ത് പ്രതികരിച്ചു. ആഗസ്റ്റില്‍ അയോധ്യയില്‍ രാമജന്മഭൂമി പൂജ നടന്ന പശ്ചാത്തലത്തില്‍ ഈ കേസിന് പ്രാധാന്യം ഇല്ലെന്നും റാവുത്ത് പ്രതികരിച്ചു. 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബാബറി കേസില്‍ കോടതി വിധി പറയുന്നത്. ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. വിധിയുടെ പശ്ചാത്തലത്തിൽ അയോധ്യയിലും കോടതി പരിസരത്തും കനത്ത സുരക്ഷയൊരുക്കിയിരിക്കുകയാണ്. സിബിഐ കോടതിക്ക് ചുറ്റും ബാരിക്കേഡുകൾ സ്ഥാപിച്ചാണ് സുരക്ഷ ഒരുക്കിയത്. അയോധ്യയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.