വീട്ടിലിരുന്ന് വിധി കേട്ടു, ബാബറി കേസിലെ വിധിയിൽ എൽകെ അദ്വാനിയുടെ ആദ്യ പ്രതികരണം 'ജയ് ശ്രീറാം'
ദില്ലി: ഇന്ത്യന്‍ രാഷ്ട്രീയത്തെ ബാബറിക്ക് മുന്‍പും ബാബറിക്ക് ശേഷവും എന്ന് രണ്ടാക്കിയ ബാബറി മസ്ജിദ് തകര്‍ക്കലിന് കാല് നൂറ്റാണ്ടിന് ശേഷമാണ് കേസില്‍ വിധി പറഞ്ഞിരിക്കുന്നത്. 32 പ്രതികളേയും ലഖ്നൗ പ്രത്യേക കോടതി വെറുതേ വിട്ടിരിക്കുന്നു.
വിധിക്ക് പിന്നാലെ നീതി നടപ്പായെന്ന് പ്രതികരിച്ച് ബിജെപി നേതാക്കള്‍ അടക്കം രംഗത്ത് വന്നിരിക്കുകയാണ്. ബാബറി ഗൂഢാലോചനക്കേസില്‍ പ്രതിയായിരുന്ന എല്‍കെ അദ്വാനി ജയ് ശ്രീറാം ജപത്തോടെയാണ് വിധിയെ സ്വാഗതം ചെയ്തത്. വിശദാംശങ്ങളിങ്ങനെ...
തെളിവില്ലെന്ന് കോടതി
ബാബറി മസ്ജിദ് തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ തെളിവില്ലെന്ന് വ്യക്തമാക്കിയാണ് ബിജെപി നേതാക്കള്‍ അടക്കമുളള പ്രതികളെ കോടതി വെറുതെ വിട്ടിരിക്കുന്നത്. എല്‍കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉമാ ഭാരതിയും അടക്കമുളള 6 പേര് വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരുന്നില്ല. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് നേതാക്കള്‍ വിധി കേട്ടത്.
അദ്വാനിയുടെ ആദ്യത്തെ പ്രതികരണം
വീട്ടിലിരുന്ന വിധി കേട്ട അദ്വാനിയുടെ ആദ്യത്തെ പ്രതികരണം ജയ് ശ്രീറാം എന്നായിരുന്നു. ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ പ്രത്യേക കോടതിയുടെ വിധിയെ നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്യുന്നുവെന്ന് എല്‍കെ അദ്വാനി പ്രതികരിച്ചു. തനിക്കും ബിജെപിക്കും രാമജന്മഭൂമി പ്രസ്ഥാനത്തിലുണ്ടായിരുന്ന വിശ്വാസം ശരിയെന്ന് തെളിയിക്കുന്നതാണ് വിധിയെന്നും അദ്വാനി പ്രതികരിച്ചു.
സുപ്രധാനമായ ഒരു വിധി
കോടതിയുടേത് വളരെ സുപ്രധാനമായ ഒരു വിധിയാണ്. തങ്ങള്‍ക്കെല്ലാവര്‍ക്കും സന്തോഷമുണ്ടാക്കുന്ന തീരുമാനം കൂടിയാണത്. കോടതി വിധിയെ കുറിച്ച് കേട്ടപ്പോള്‍ തങ്ങള്‍ എല്ലാവരും ജയ് ശ്രീറാം ജപിച്ചുവെന്നും അദ്വാനി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. വിധിക്ക് ശേഷം പുറത്ത് മാധ്യമങ്ങളെ അദ്വാനി കണ്ടതും ജയ് ശ്രീറാം പറഞ്ഞുകൊണ്ടായിരുന്നു.
Recommended Video
രാമക്ഷേത്രം എന്ന സ്വപ്നം
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുക എന്നുളള തന്റെ സ്വപ്നത്തിലേക്ക് വഴി തുറന്ന കോടതി വിധിയുടെ ചുവട് പിടിച്ചാണ് ഈ വിധിയെന്നും അദ്വാനി പറഞ്ഞു. മകള്‍ പ്രതിഭ അദ്വാനി അടക്കമുളള കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ബിജെപിയുടെ സ്ഥാപക നേതാക്കളില്‍ ഒരാള്‍ കൂടിയായ അദ്വാനി കോടതി വിധി കേട്ടത്. ബാബറി തകർത്തത് തെറ്റായിപ്പോയെന്ന് അദ്വാനി നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
വിധി ചരിത്രപരം
കേസിലെ മറ്റൊരു പ്രതിയായ മുരളി മനോഹര്‍ ജോഷിയും പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. ബാബറി കേസിലെ വിധി ചരിത്രപരമാണെന്നാണ് മുരളി മനോഹര്‍ ജോഷി പ്രതികരിച്ചത്. ഗൂഢാലോചന നടന്നിട്ടില്ലെന്നാണ് കോടതി വിധിയിലൂടെ തെളിഞ്ഞിരിക്കുന്നതെന്നും മുരളി മനോഹര്‍ ജോഷി പ്രതികരിച്ചു. എല്ലാവരും കുറ്റവിമുക്തരാക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും മുരളി മനോഹര്‍ ജോഷി പറഞ്ഞു.