അയോധ്യ വിധി: തിരുത്തൽ ഹർജി നൽകാനൊരുങ്ങി ബാബ്റി മസ്ജിദ് ആക്ഷൻ കമ്മിറ്റി
ദില്ലി: അയോധ്യ തർക്കത്തിലെ സുപ്രീം കോടതി വിധിയിൽ തിരുത്തൽ ഹർജി നൽകാനൊരുങ്ങി ബാബ്റി മസ്ജിദ് ആക്ഷൻ കമ്മിറ്റി. ലഖ്നോവിൽ ചേർന്ന യോഗത്തിന്റേതാണ് തീരുമാനം. സുപ്രീം കോടതി അവധി കഴിഞ്ഞാൽ ഉടൻ തന്നെ ഹർജി സമർപ്പിക്കും.
അയോധ്യ വിധിയിൽ നേരത്തെ സമർപ്പിക്കപ്പെട്ട പുന: പരിശോധന ഹർജികൾ സുപ്രീം കോടതി തള്ളിയിരുന്നു. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയുടെ ചേംബറാണ് കഴിഞ്ഞ 18ന് പുന: പരിശോധനാ ഹർജികൾ തള്ളിയത്. പുതിയ വാദങ്ങളൊന്നും ഹർജിയിൽ ഉന്നയിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതിയുടെ നടപടി.
മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് നവംബർ 9നാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള അയോധ്യക്കേസിൽ സുപ്രധാന വിധി പ്രസ്താവിച്ചത്. 2.77 ഏക്കർ തർക്ക ഭൂമിയിൽ രാമക്ഷേത്ര നിർമാണത്തിന് അനുമതി നൽകുന്നതായിരുന്നു വിധി. കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റിനായിരിക്കും ക്ഷേത്ര നിർമാണത്തിൻറെ ചുമതല. അയോധ്യയിലെ തന്നെ സുപ്രധാനമായ സ്ഥലത്ത് പള്ളി പണിയാൻ അഞ്ച് ഏക്കർ സ്ഥലം അനുവദിക്കണമെന്നും കോടതി ഉത്തരവിൽ പറഞ്ഞിരുന്നു.